രാജ്യത്തിന്റെ പ്രഥമ പൗരനായ രാഷ്ട്രപതി സ്ഥാനത്തേക്ക് ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നുമുള്ള ഒരു വനിതയെ തിരഞ്ഞെടുത്ത ശേഷം ഭാരതീയ ജനതാ പാർട്ടി വീണ്ടും രാജ്യത്തെ ഗോത്ര വിഭാഗത്തിന് മറ്റൊരു സമ്മാനം കൂടി നൽകുകയാണ്. ബിജെപി ആദ്യമായി അധികാരത്തിൽ എത്തുന്ന ഒഡീഷാ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി പദവി! പതിറ്റാണ്ടുകളായി ഒഡീഷയുടെ ഭരണം കയ്യാളിയിരുന്ന ബിജു ജനതാദൾ പാർട്ടിയിൽ നിന്നും അട്ടിമറി വിജയം കരസ്ഥമാക്കിക്കൊണ്ട് സംസ്ഥാനത്തിന്റെ ഭരണം ബിജെപി പിടിച്ചെടുത്തപ്പോൾ രാജ്യം മുഴുവൻ ആകാംക്ഷയോടെ കാത്തിരുന്ന ചോദ്യമായിരുന്നു ആരായിരിക്കും നവീൻ പട്നായിക്കിന് പകരം ഒഡീഷയുടെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്തുക എന്നുള്ളത്. ഒടുവിൽ സംസ്ഥാനത്തെ നിരവധി നേതാക്കളിൽ നിന്നും ബിജെപി തിരഞ്ഞെടുത്തത് വനവാസി വിഭാഗത്തിൽ നിന്നും ഉയർന്നുവന്ന തീപ്പൊരി നേതാവായ മോഹൻ ചരൺ മാജി എന്ന അതുല്യ നേതാവിനെയാണ്.
രാഷ്ട്രീയ സ്വയംസേവക സംഘവും ഭാരതീയ ജനതാ പാർട്ടിയും സവർണ്ണ മേധാവിത്വം വച്ചുപുലർത്തുന്ന പാർട്ടിയാണെന്ന് ഇപ്പോഴും വിശ്വസിക്കുന്ന ഒരു വിഭാഗത്തിന് മുഖമടച്ചുള്ള അടിയാണ് രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെയും ഇപ്പോൾ ഒഡീഷ മുഖ്യമന്ത്രിയാകുന്ന മോഹൻ ചരൺ മാജിയുടെയും തിരഞ്ഞെടുപ്പിലൂടെ ബിജെപി നൽകുന്നത്. ഇവർ രണ്ടുപേരും തന്നെ തങ്ങളുടെ മേഖലയിൽ കഠിന പരിശ്രമത്തിലൂടെ കഴിവ് തെളിയിച്ചവരാണ് എന്നുള്ളതും ബിജെപിയെ സംബന്ധിച്ച് അഭിമാനകരമായ വസ്തുതയാണ്. കഴിഞ്ഞ 15 വർഷം എംഎൽഎയായി പ്രവർത്തിച്ച ശേഷം നാലാം തവണയും ഒഡീഷ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമാണ് മോഹൻ ചരൺ മാജി. പൊതുപ്രവർത്തനത്തിലും സംഘടനയിലെ വൈദഗ്ധ്യമാർന്ന നേതൃത്വത്തിനും ഏറെ പേര് കേട്ട വ്യക്തിയാണ് 53 വയസ്സുകാരനായ മാജി.
ഒഡീഷയിലെ കിയോഞ്ചർ നിയോജകമണ്ഡലത്തിൽ നിന്നും പന്ത്രണ്ടായിരത്തോളം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നാലാം തവണയും മോഹൻ ചരൺ മാജി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. റായ്കാല എന്ന ഗോത്രവർഗ്ഗ ഗ്രാമത്തിൽ വനവാസി വിഭാഗത്തിൽ നിന്നുള്ള ഒരു സാധാരണ കാവൽക്കാരന്റെ മകനായി ജനിച്ചു വളർന്ന വ്യക്തിയാണ് മാജി. പ്രതികൂല സാഹചര്യങ്ങളോട് പോരാടി വിദ്യാഭ്യാസം നേടുകയും ബിരുദം കരസ്ഥമാക്കുകയും ചെയ്ത മാജി 1997 മുതൽ 2000 വരെയുള്ള കാലഘട്ടത്തിൽ തന്റെ ഗോത്ര ഗ്രാമത്തിൽ ഗ്രാമത്തലവനായി പ്രവർത്തിച്ചു കൊണ്ടാണ് പൊതുപ്രവർത്തനരംഗത്തേക്ക് കടന്നുവരുന്നത്. പൊതുപ്രവർത്തനത്തിനും സാമൂഹ്യ പ്രവർത്തനത്തിനും ആയി ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്ന് പ്രവർത്തിച്ച മാജിയെ സംസ്ഥാന ഗോത്ര സമിതി സെക്രട്ടറി എന്ന ചുമതലയാണ് ബിജെപി ആദ്യം ഏൽപ്പിച്ചത്.
തീപ്പൊരി പ്രസംഗങ്ങളിലൂടെയും മികവുറ്റ പ്രവർത്തനങ്ങളിലൂടെയും വളരെ പെട്ടെന്ന് തന്നെ സംസ്ഥാനതലത്തിൽ ശ്രദ്ധ നേടാൻ മോഹൻ ചരൺ മാജിക്ക് കഴിഞ്ഞു. തുടർന്ന് ബിജെപി സംസ്ഥാന എസ്ടി കമ്മിറ്റിയുടെ ജനറൽ സെക്രട്ടറിയായി മാജി ചുമതല ഏറ്റു. തന്റെ പ്രവർത്തനങ്ങൾ കൊണ്ട് ശ്രദ്ധ നേടുകയും പാർട്ടിയിൽ മികച്ച സ്വീകാര്യത ലഭിക്കുകയും ചെയ്തതോടെ ഒഡീഷയിലെ ബിജെപിയുടെ കരുത്തുറ്റ നേതാക്കളിൽ ഒരാളായി മാറാൻ മാജിയ്ക്കായി . തുടർന്ന് 2005 മുതൽ 2009 വരെയുള്ള കാലയളവിൽ ഒഡീഷയിലെ ബിജു ജനതാദൾ-ബിജെപി സഖ്യ സർക്കാരിൽ സർക്കാർ ഡെപ്യൂട്ടി ചീഫ് വിപ്പായിരുന്നു മോഹൻ ചരൺ മാജി. ഒടുവിൽ ഇപ്പോൾ ഇതാ ഒഡീഷയിൽ ബിജെപി ആദ്യമായി ഒരു സ്വതന്ത്ര സർക്കാർ രൂപീകരിക്കുമ്പോൾ നേതൃസ്ഥാനത്തേക്ക് പാർട്ടി തിരഞ്ഞെടുത്തതും സമൂഹത്തിന്റെ താഴെത്തട്ടിൽ നിന്നും കഠിന പരിശ്രമം കൊണ്ട് ഉയർന്നുവന്ന മോഹൻ ചരൺ മാജിയെ തന്നെയാണ്. ഭാരതീയ ജനതാ പാർട്ടിയുടെ ഏറെ പ്രസക്തമായ ഈ തീരുമാനത്തെ സന്തോഷത്തോടെ തന്നെയാണ് മാജി സ്വാഗതം ചെയ്തത്. എല്ലാം പുരി ജഗന്നാഥന്റെ അനുഗ്രഹം എന്നു പറഞ്ഞുകൊണ്ട് താൻ ജനിച്ചു വളർന്ന സംസ്ഥാനത്തിന്റെ അമരക്കാരനാകാൻ തയ്യാറെടുക്കുകയാണ് മോഹൻ ചരൺ മാജി.
Discussion about this post