അടുത്തുള്ള മതഭീകരതയെ കാണാതെ ഇതുവരെ എത്താത്ത കേന്ദ്രസര്‍ക്കാര്‍ ഫാസിസത്തെ( കേന്ദ്രസര്‍ക്കാര്‍ ഫാസിസ്റ്റ് ആയിട്ടില്ലെന്ന എന്ന് പറഞ്ഞ പ്രകാശ് കാരാട്ടിന്റെ വാക്കുകള്‍ കടമെടുക്കുന്നു) എതിര്‍ക്കുന്നത് കേരളത്തിലെ ഇടതു ചിന്തകരുടെയും, സിപിഎം പൊതുബോധത്തിന്റെയും പതിവ് രീതിയാണ്. ബിജെപി അധികാരത്തിലെത്തിയതിന്റെ രാഷ്ട്രീയ കെറുവ് എന്ന രീതിയില്‍ അതിനെ അവഗണിക്കുമ്പോഴും, പുലി വരുന്നേ എന്ന് വ്യാജ നിലവിളി നടത്തി. യഥാര്‍ത്ഥ പുലി വരുമ്പോള്‍ അതിനെ രക്ഷിക്കാന്‍ നടത്തുന്ന വ്യഗ്രതയെ ഏത് ഭാഷയിലാണ് വ്യാഖ്യാനിക്കാനാവുക.
കേന്ദ്രസര്‍ക്കാര്‍ ആവിഷ്ക്കാര സ്വാതന്ത്ര്യത്തെ കൂച്ച് വിലങ്ങിടുന്നു. എന്ത് പറയണം എന്ത് കഴിക്കണം എന്ന് തീരുമാനിക്കുന്നു എന്നിങ്ങനെയാണ് ഉത്തരേന്ത്യയിലെ ഒറ്റപ്പെട്ട സംഭവ വികാസങ്ങളെ മുന്‍ നിര്‍ത്തി കേരളത്തിലെ ഇടത് ബുജികളും, സിഐടിയു മാധ്യമതൊഴിലാളികളും നിരന്തരം മൊഴിയുന്നത്. ഗോമാംസം വീട്ടില്‍ സൂക്ഷിച്ചുവെന്ന പേരില്‍ നാട്ടുകാര്‍ മര്‍ദ്ദിച്ചു കൊന്ന അഖ്ലാഖും, എസ്എഫ്ഐ വിരുദ്ധതയൂടെ രാഷ്ട്രീയ നിലപാടുകള്‍ കൂടി ഉയര്‍ത്തിയ രോഹിത് വെമൂലയും, കലാശാലകള്‍ രാജ്യവിരുദ്ധതയുടെ നഴ്സറിയാക്കിയ ഉമര്‍-കനയ്യമാരുടെ ജെഎന്‍യുവും അങ്ങനെയാണ് നമുക്ക് മുന്നില്‍ വലിയ ഫാസിസ്റ്റ് വരവായി ആഘോഷിക്കപ്പെട്ടത്.
എന്നാല്‍ ന്യൂനപക്ഷ തീവ്രസ്വരങ്ങളുടെ ആ ആഘോഷങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു ഇതുവഴി കേരളത്തിലെ ഇടതുകേന്ദ്രങ്ങള്‍ ചെയ്തത് എന്ന വാസ്തവം ഇപ്പോള്‍ തിരിഞ്ഞുവരുന്നുണ്ട്. പ്രത്യേകിച്ചു അവര്‍ക്കെതിരെ ശബ്ദിക്കുമ്പോള്‍ നിശബ്ദമാക്കപ്പെടുന്ന തീക്കുനിമാരുടെ നാവുകള്‍ പറഞ്ഞു തരുന്നുണ്ട്.
ആര്‍ക്കെതിരെ എന്ത് പറയണം, എങ്ങനെ പറയണം എന്ന് ഞങ്ങള്‍ നിശ്ചയിക്കുമെന്ന് ഒരു ന്യൂനപക്ഷം പറയുമ്പോള്‍ അത് സ്വയമറിയാതെ അനുസരിക്കുകയായിരുന്നു ഇതുവരെയും പലരും. എന്നാല്‍ ഈ അജണ്ട നിശ്ചയിക്കുന്നവര്ക്കെതിരെ ഒരു വാക്കു പറഞ്ഞാല്‍ മാപ്പും, കരച്ചിലുമായി മുട്ടിലിഴയുന്ന ആര്.ജെകള്ക്കും, തീക്കുനിമാര്ക്കും കാര്യങ്ങള്‍ ഇപ്പോള്‍ മനസ്സിലായി വരുന്നുണ്ടാകണം. താനിനി ആര്‍ജെ പണി നിര്‍ത്തുന്നു എന്ന് പറഞ്ഞ് ഒരു മതവിഭാഗത്തിന് മുന്നില്‍ മാപ്പിരന്ന സൂരജും, പര്‍ദ്ദ എന്ന കവിത ആരെയെങ്കിലും വിഷമിപ്പിക്കും എന്ന് കരുതി ക്ഷമ പറഞ്ഞു പിന്‍വലിച്ച തീക്കുനിയും ഇരകളാണ്. അവരത് ഇനിയും സമ്മതിച്ചു തരില്ലെങ്കിലും കേരള സമൂഹം ഇതെല്ലാം വിലയിരുത്തുന്നുണ്ട്.
ഫാസിസത്തിന്റെയും ഭീകരതയുടേയും പ്രധാന ആയുധം ഭീതി പരത്തലാണ്. സംസാരിക്കുന്നവരെ ഭീഷണി കൊണ്ട് നിശ്ബ്ദരാക്കുന്ന തന്ത്രം. വീഡിയൊകള് പുറത്ത് വിട്ട് ഐഎസും, സോഷ്യല്‍ മീഡിയ ഭീഷണികളിലൂടെ തീവ്രവാദികളും അത് ഭംഗിയായി നിര്‍വ്വഹിക്കുന്നു. ഞങ്ങള്‍ക്കിഷ്ടമുള്ളത് പറഞ്ഞോളു പക്ഷേ എതിരു പറഞ്ഞാല്‍..എന്നാണ് അവരുടെ ഭീഷണി, മാതൃഭൂമി പോലുള്ള പത്രങ്ങളും, തീക്കുനിയെ പോലുള്ള എഴുത്തുകാരും, കമല്‍ഹാസനെ പോലുള്ള സിനിമക്കാരും ഇവരുടെ ഭീഷണിക്ക് മുന്നില്‍ മാപ്പ് പറഞ്ഞും, കേണും മുട്ടിലിഴഞ്ഞവരാണ്. ഫാസിസത്തിനും ഭീകരതയ്ക്കും മുന്നില്‍ മുട്ടിടിച്ച അവര്‍ക്കറിയാം, ചിലര്‍ക്ക് നേരെ എന്തും പറഞ്ഞ് അപഹസിക്കാം, എങ്ങനെയും അപമാനിക്കാം, അവര്‍ ഫാസിസിസ്റ്റുകളല്ലാത്തതിനാലും,യാഥാര്‍ത്ഥ ഫാസിസത്തിന്റെ ശക്തി കൂടി പിന്നിലുള്ളതു കൊണ്ടും പേടിക്കേണ്ട കാര്യമില്ലല്ലോ..
അടുത്തുള്ള ഭീകര ഫാസിസത്തെ കാണാന്‍ കണ്ണടയില്ലാതെ പോയവര്‍ക്ക് ചികിത്സ തേടാനുള്ള അവസാന വഴിയും അടയ്ക്കാന്‍ അജണ്ട നിശ്ചയിക്കുന്ന ന്യൂനപക്ഷത്തനറിയാം. തങ്ങളെ എതിര്‍ക്കുന്നവരെ സംഘിയാക്കുക എന്ന തന്ത്രമാണിതില്‍ പ്രധാനം. ഇസ്ലാമിനെ വിമര്‍ശിച്ചാല്‍ നിങ്ങളെ സംഘി തീവ്രവാദിയാക്കി ചാപ്പ കുത്തി അപഹസിക്കും. ഹിന്ദുത്വം മോശമാണെന്ന് പാര്‍ട്ടി ക്ലാസുകളില്‍ കേട്ടുവളര്‍ന്ന കമ്മ്യൂണിസ്റ്റുകള്‍ക്ക് മരണത്തേക്കാള്‍ പേടിയാണ് സംഘി എന്ന് മുദ്രകുത്തല്‍. ഇടതുനാവുകളെ ഇങ്ങനെ ഇസ്ലാമിക മതയഥാസ്ഥിതികത എങ്ങനെ കൂച്ചുവിലങ്ങിടുന്നു എന്ന് മനസ്സിലാക്കാന്‍ ഏറെയൊന്നും കഷ്ടപ്പെടേണ്ട. നിരവധി ഉദാഹരണങ്ങള്‍ നമുക്ക് മുന്നിലുണ്ട്.
മാതൃഭൂമി പത്രം നടത്തിപ്പുകാരോട് ചോദിച്ചാല്‍ അവര്‍ പറയില്ലെങ്കിലും അവര്‍ക്കറിയാം ആവിഷ്ക്കാര സ്വാതന്ത്ര്യം ഒരു വിഭാഗത്തിന് നേര്‍ക്ക് മാത്രം ഉപയോഗിക്കാനുള്ളതാണെന്ന്. പ്രവാചകനെ അപഹസിച്ചു എന്നാരോപിച്ച് ആ പത്രത്തിനെതിരെ നടന്ന പ്രതിഷേധവും, ഭീഷണിയും, അനന്തരം അവരുടെ മാപ്പ് പറയലും, മാപ്പ് പറഞ്ഞാലും തീരാത്ത ക്രൗര്യവും എല്ലാം മലയാളി കണ്ടതാണ്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനെതിരെയുള്ള കടന്നു കയറ്റമായി ആര്‍ക്കും അതൊന്നും തോന്നിയില്ല. അതേസമയം രാമായണമാസത്തില്‍ രാമായണത്തെ വളച്ചൊടിച്ച് രാമനെ മോശമായി ചിത്രീകരിച്ചപ്പോള്‍ പ്രതികരിച്ച ഹിന്ദു വിശ്വാസികളോട് ആ പത്രം വളരെ മോശമായാണ് പെരുമാറിയത്. ആവിഷ്ക്കാര സ്വാതന്ത്ര്യത്തില്‍ തൊട്ടാല്‍ വിവരമറിയും എന്നായിരുന്നു അന്ന് പത്രത്തിന്റെ വെല്ലുവിളി, കൂട്ടിന് ഒരു വിഭാഗം തീവ്ര സ്വഭാവക്കാര്‍ കൂടി നിരന്നതോടെ മുത്തശ്ശി പത്രത്തിന്റെ സ്വാതന്ത്ര്യം പരിപാവനമായി കാത്തുരക്ഷിക്കപ്പെട്ടു. മുട്ടിലിഴയുന്നവന് തലപൊക്കാനുമറിയാം എന്ന് മാതൃഭൂമി പിന്നീടും പലതവണ തെളിയിച്ചു.
ആണ്‍കുട്ടിയും പെണ്‍കുട്ടിയും കാമ്പസില്‍ ഒരുമിച്ചിരുന്നാല്‍ പറുദീസാ നഷ്ടം പറഞ്ഞ് പെണ്ണേ അനക്ക് മരിക്കേണ്ടേ എന്ന് അലമുറയിട്ടവര്‍ ചുംബനസമരത്തിന് അഭിവാദ്യമര്‍പ്പിച്ച് ഘോഷയാത്ര നടത്തിയ പുരോഗമനം കണ്ട് കയ്യടിച്ചവരും ഏറെ.
മലപ്പുറത്തെ മൊഞ്ചത്തികള് ഫ്ലാഷ് മോബ് കളിച്ചപ്പോള്‍ അതിനെ അധിക്ഷേപിച്ചവര്‍ക്കെതിരെ വലിയ ചന്ദ്രഹാസമൊന്നും മതനിരപേക്ഷ ബുജി ഇടത് സമൂഹം മുഴക്കിയില്ല. എതിര്‍പ്പുകള്‍ക്കെതിരെ ശബ്ദിച്ച ഇടതു സൈബര്‍ ജിഹ്വകള്‍ മതയാഥാസ്ഥിതിക സമൂഹത്തിന് മുന്നില്‍ വിറച്ച് പോസ്റ്റുകള്‍ പിന്‍വലിച്ചു. എതിരഭിപ്രായം പറഞ്ഞ ആര്‍ജെ സൂരജ് ഇനി സോഷ്യല്‍ മീഡിയിലേക്കില്ല, റേഡിയോ ജോക്കി എന്ന ജോലിയിലേക്കില്ല എന്ന് പറഞ്ഞ് ,ഇനി ഈ വഴിവരില്ല സഹോദരരെ എന്ന് പറഞ്ഞ് മാപ്പിരന്നപ്പോഴും ആര്‍ക്കും ആവിഷ്ക്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടതായോ ഫാസിസം കടന്നു വന്നതായോ തോന്നിയില്ല, പെരുമാള്‍ മുരുകന് ഒരു മതസമുദായത്തെ അധിക്ഷേപിച്ചപ്പോള്‍ ആ ചെറിയ സമൂഹം കാണിച്ച എതിര്‍പ്പിനെ പര്‍വ്വതീകരിച്ച് എഴുത്തുനിര്ത്തിയെന്ന പ്രഹസന മുദ്രാവാക്യം മുഴക്കിയപ്പോള്‍ ഇതാ എല്ലാം തകര്‍ന്നു വീണേ എന്ന് അട്ടഹസിച്ചവരണ് ഇവിടുത്തെ ബുജികള്‍ എന്നോര്‍ക്കണം.
അടുത്ത ഇര പവിത്രന് തീക്കുനിയായിരുന്നു. പര്‍ദ എന്ന കവിത ഫേസ്ബുക്കില്‍ പോസ്റ്റ് മണിക്കൂറുകള്‍ക്കകം അത് പിന്‍വലിച്ച് മതതീവ്രവാദത്തിന്റെ ഭീഷണിയില്‍ നിന്ന് ജീവിത സ്വാതന്ത്ര്യത്തെ തീക്കുനി രക്ഷിച്ചെടുത്തു. എന്ത് എഴുതണം എന്ന അജണ്ട നിശ്ചയിക്കുന്നത് അവരാണെന്ന് പോസ്റ്റ് ഇട്ട് മണിക്കൂറുകള്‍ക്കകം തീക്കുനി തിരിച്ചറിഞ്ഞത് ഇടത് ചിന്തകന്റെ മഹാഭാഗ്യം. വരാനിരിക്കുന്ന ഫാസിസത്തെ തടയാന്‍ തീക്കുനി ഇല്ലാത്ത കേരളത്തെ കുറിച്ച് ചിന്തിക്കാന്‍ പോലുമാവില്ല. അതിനാല്‍ മാപ്പിലിഴഞ്ഞത് വലിയ വിപ്ലവമായി തന്നെ വിലയിരുത്തണം. ഹിന്ദുമത വിശ്വാസങ്ങളെ പരിഹസിച്ചും വിമര്‍ശിച്ചും കവിതകള്‍ എഴുതിയ മുന്‍ അനുഭവം വച്ചായിരിക്കാം പവിത്രന് തീക്കുനി ‘പൊറുക്കാനാകാത്ത’ ഈ തെറ്റ് ചെയ്തത്. ‘സീത’ എന്ന കവിതയില്‍ ശ്രീരാമനെ വിമര്‍ശിക്കുകയും ‘അയോദ്ധ്യയേയും രാമനേയുംകാള്‍ കൊടുംങ്കാടും ലങ്കയും രാവണനുമാണ് സുരക്ഷിതരെന്നും യോഗ്യരെന്നും എഴുതിയപ്പോള്‍ കിട്ടിയത് കയ്യടിയാണെങ്കില് ഇപ്പോള്‍ ഇടത്പക്ഷക്കാരായ സഹോദരങ്ങളില്‍ നിന്ന് പോലും ഒരു പിന്തുണ കിട്ടാത്തത് തീക്കുനി എങ്ങനെ കാണുമോ എന്തോ..?
വിശ്വരൂപം എന്ന ചിത്രത്തിലെ വില്ലന്റെ മതം ചൊല്ലി കമല്‍ഹാസനെതിരെ വധഭീഷണി മുഴക്കിയപ്പോള്‍ സഹിഷ്ണുക്കളായ കമലും സംഘവും, ഹിന്ദു മതം മോശമാണെന്ന് വരെ പറഞ്ഞ് രാഷ്ട്രീയ മുന്നേറ്റം നടത്താനുള്ള കോപ്പുകെട്ടലിലാണ്. എ.ആര് റഹ്മാനെതിരെ ഫത്വ വന്നപ്പോഴും അത് ഫാസിസമായോ ഭീകരതയായോ ആര്‍ക്കും തോന്നിയില്ല. ഇതല്ലാ എന്റെ ഇന്ത്യ എന്ന് റഹ്മാന് പറഞ്ഞപ്പോള്‍ പിന്നയെത് ഇന്ത്യ എന്ന് ചോദിച്ചവരെല്ലാം പക്ഷേ ഫാസിസ്റ്റുകളായി ചിത്രീകരിക്കപ്പെട്ടു.
പറയാനേറെയുണ്ട്.. കേരളത്തില്‍ മതഭീഷണികള് മൂലം പെട്ടിയിലിരിക്കുന്ന സിനിമയുടെ സംവിധായകരുടെ പരിദേവനങ്ങള്‍ ഉള്‍പ്പടെ, ഭരതനാട്യം പഠിച്ചതിന് മതവിലക്കിയ പെണ്‍കുട്ടിയുടെ രോക്ഷം സഹിതം നിരവധി സംഭവങ്ങള്‍..തീക്കുനിമാര്ക്ക് ഇതൊന്നും കാണാനുള്ള കാഴ്ചയില്ലാഞ്ഞിട്ടല്ല, ഭീരുത്വത്തിന്റെ പിടിയിട്ട വളഞ്ഞ അരിവാളു നട്ടെല്ലാക്കിയ കുറ്റത്തിന് മാപ്പിരന്ന്, കേണ് വീണ് മരിച്ച് ജീവിക്കാനാണ് അവരുടെ നിയോഗം. മുട്ടുകുത്താന്‍ പറഞ്ഞാല്‍ മുട്ടിലിഴയുന്ന ഇടതു ബുജി പാരമ്പര്യം ഇപ്പോള്‍ ന്യുനപക്ഷ മത ഭീകരതയ്ക്ക് മുന്നില്‍ തുപ്പലു നക്കുമ്പോള്‍ സഹതാപത്തിന്റെ നോട്ടമല്ല, ഒറ്റുകാരെന്ന മുദ്രകുത്തലാണ് നിങ്ങളെ കാത്തിരിക്കുന്നത്…
Discussion about this post