കൊച്ചി: മന്ത്രി കെ.കെ.ശൈലജക്കും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും പിന്നാലെ ധനമന്ത്രി തോമസ് ഐസകും ചികിത്സാ ധൂര്‍ത്ത് വിവാദത്തില്‍. സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കായി ധനമന്ത്രി തോമസ് ഐസക് വാങ്ങിയത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ സൗകര്യമിരിക്കെ കോട്ടക്കല്‍ ആയുര്‍വ്വേദ ആശുപത്രിയിലായിരുന്നു മന്ത്രിയുടെ ചികിത്സ .കഴിഞ്ഞ ഡിസംബര്‍ 13 മുതല്‍ 27 വരെ 15 ദിവസം നീളുന്ന ചികില്‍സക്ക് ആകെ ചെലവായി എഴുതിയെടുത്തത് 1,20048 രൂപയാണ്
മരുന്നിനേക്കാള്‍ തുക കൂടുതല്‍ ചിലവായത് മുറി വാടകയ്ക്കാണെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. മരുന്ന് വാങ്ങിയതിന് ചിലവായത് 21990 രൂപയാണ്. എന്നാല്‍ മുറിവാടക 79200 രൂപ വന്നു. മരുന്നിന്റെയും ചികില്‍സയുടെയും മൂന്നിരട്ടിയാണിത്. ചികില്‍സക്കിടെ 14 തോര്‍ത്തുകള്‍ വാങ്ങിയതിന്റെ പണമായി 195 രൂപയും ബില്ലിനൊപ്പം എഴുതി വാങ്ങിയിട്ടുണ്ട്. തലയിണയുടെ ചെലവിനത്തില്‍ 250 രൂപയും ഖജനാവില്‍ നിന്നുതന്നെ. സെക്രട്ടറിയേറ്റില്‍ നിന്ന് നടക്കാവുന്ന ദൂരത്തില്‍ എല്ലാവിധ സൗകര്യങ്ങളുമുളള സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുളളപ്പോഴാണ് ധനമന്ത്രിയുടെ കോട്ടയ്ക്കലിലെ സ്വകാര്യചികില്‍സ.
നിയമസഭാ സാമാജികരുടെ ചികില്‍സാ ചെലവുകള്‍ക്ക് പരിധി നിശ്ചയിക്കണമെന്നും ഇന്‍ഷൂറന്‍സ് ഏര്‍പ്പെടുത്തണമെന്നും സര്‍ക്കാരിന്റെ ബാധ്യത കുറയ്ക്കണമെമന്നുമായിരുന്നു ജസ്റ്റീസ് ജയിംസ് കമ്മിറ്റി മാസങ്ങള്‍ക്കുമുമ്പ് ഇടതുസര്‍ക്കാരിന് നല്കിയ ശുപാര്‍ശ. ഈ നിര്‍ദേശങ്ങള്‍ മുന്നില്‍ ചുവപ്പുനാടയില്‍ കുരുങ്ങി കിടക്കുമ്പോഴാണ് മന്ത്രി തന്നെ കാലി എന്ന് പറയുന്ന ഖജനാവില്‍ നിന്ന് അവസാന ചില്ലിയുമെടുത്ത് ചികിത്സ പൊടി പൊടിക്കുന്നത്.
നേരച്ചെ സ്പീക്കര്‍ അരലക്ഷം രൂപ വിലയുള്ള കണ്ണട വാങ്ങിയതിന്റെയും, ഷൈലജ ടീച്ചര്‍ 28000 രൂപ വിലയുള്ള കണ്ണട വാങ്ങിയതിന്റെയും കണക്കുകള്‍ പുറത്തു വന്നിരുന്നു. സര്‍ക്കാര്‍ പെന്‍ഷനുള്ള, മുനിസിപ്പല്‍ ചെയര്‍മാനായ ഭര്‍ത്താവ് തന്റെ ആശ്രിതനാണെന്ന് സത്യവാങ്മൂലം നല്കി സ്വകാര്യ ആശുപത്രി ചികിത്സാ ചിലവായി ലക്ഷങ്ങള്‍ എഴുതിയെടുത്ത കെ.കെ ശൈലജക്കെതിരായ പരാതി വിജിലന്‍സ് അന്വേഷിക്കുകയാണ്.
Discussion about this post