മോസ്കോ : ഫിഫ ലോകകപ്പ് ഉദ്ഘാടന മത്സരത്തിൽ റഷ്യക്ക് തകർപ്പൻ ജയം. സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്താണ് റഷ്യ ഉദ്ഘാടന പോരാട്ടം അവിസ്മരണീയമാക്കിയത്.
ആർത്തിരമ്പിയ കാണികളുടെ പിന്തുണയോടെ ആക്രമിച്ചു കളിച്ച റഷ്യ പകുതി സമയത്ത് രണ്ടു ഗോളുകൾക്ക് മുന്നിലായിരുന്നു . റഷ്യക്ക് വേണ്ടി ചെറിഷേവ് രണ്ടും ഗസിൻസ്കി , സ്യൂബ, ഗൊളോവിൻ എന്നിവർ ഓരോഗോളു വീതവും നേടി. അവസാന രണ്ടു ഗോളുകളും ഇഞ്ചുറി ടൈമിലായിരുന്നു.
ഗോൾ പൊസിഷനിൽ സൗദിയായിരുന്നു മുന്നിലെങ്കിലും ആക്രമണത്തി റഷ്യ സൗദിയെ നിലംപരിശാക്കി. പന്ത്രണ്ടാം മിനുട്ടിൽ ഗസിൻസ്കിയാണ് റഷ്യക്ക് വേണ്ടി ആദ്യ ഗോൾ നേടിയത്.നാൽപ്പത്തിമൂന്നാം മിനുട്ടിൽ ചെറിഷേവ് ലീഡുയർത്തി.
പകരക്കാരനായിറങ്ങിയ സ്യൂബ എഴുപത്തൊന്നാം മിനുട്ടിൽ സൗദി വല ചലിപ്പിച്ചതോടെ റഷ്യ ഏതാണ്ട് വിജയം ഉറപ്പിച്ചു. ഒരു ഗോളെങ്കിലും മടക്കാൻ സൗദി ആഞ്ഞു ശ്രമിച്ചിട്ടും റഷ്യൻ പ്രതിരോധ നിരയിൽ തട്ടി എല്ലാം വിഫലമായി. ഇഞ്ചുറി ടൈമിൽ ചെറിഷേവും ഗോളോവിനും ഗോളടിച്ചതോടെ റഷ്യക്കാർ തകർപ്പൻ വിജയം ആഘോഷിച്ചു.
Discussion about this post