കൊന്നൊടുക്കുന്നത് കറുത്തവരെയായതിനാല്‍ ലോകത്തിന് മുന്നില്‍ ബൊക്കൊ ഹറാം നടത്തുന്ന കൂട്ടക്കുരുതികള്‍ പലപ്പോഴും വാര്‍ത്ത പോലുമല്ലാതാവുന്നു. പലസ്തീനില്‍ നടത്തുന്ന കൂട്ടക്കൊലകളും ഇറാഖില്‍ ഇസ്ലാമിക സ്റ്റേറ്റ് നടത്തുന്ന ക്രൂരഹത്യകളും ലോകമെമ്പാടുമുള്ള മാധ്യമങ്ങളുടെയും, ലോകരാജ്യങ്ങളുടെയും ശ്രദ്ധ പതിയുമ്പോള്‍ ലോകത്തിന്റെ ഇരുണ്ട ഇടങ്ങളില്‍ ആയിരക്കണക്കിന് കറുത്ത വര്‍ഗ്ഗക്കാരെ കൊന്ന് തള്ളുകയാണ് ബൊക്കോ ഹറാം എന്ന ഇസ്ലാമിക ഭീകര സംഘടന.
പോയവര്‍ഷം(2014) ല്‍ ബൊക്ക ഹറാം നൈജീരിയയില്‍ കൊന്നൊടുക്കിയത് 10,340 പേരെയാണ് എന്നാണ് ലഭ്യമായ വിവരം. യഥാര്‍ത്ഥ കണക്ക് ഇതിലധികം വരും. കൊല്ലപ്പെട്ടവരില്‍ പകുതിയിലധികം പേരും സ്ത്രീകളും കുട്ടികളുമാണ്. പുരുഷന്മാരെ കൊന്നൊടുക്കി സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ട് പോവുകയാണ് ബൊക്കോ ഹറാം തീവ്രവാദികളുടെ രീതി.
കഴിഞ്ഞ വ്യാഴാഴ്ച 200 പേരെ കൊലപ്പെടുത്തിയ ബൊക്കോ ഹറാമിന്റെ ക്രൂരത പലപ്പോഴും വലിയ മീഡിയ വാര്‍ത്തകള്‍ പോലുമാകുന്നില്ല എന്നതാണ് വാസ്തവം. ഒരു അമേരിക്കാരനെയോ, യൂറോപ്പ്കാരനെയോ ബന്ദിയാക്കിയാല്‍ ലോകത്തുള്ള മനുഷ്യാവകാശസംഘടനകളും, രാജ്യങ്ങളും അത് ലോകത്തോട് തന്നെയുള്ള അക്രമമായാണ് ഏറ്റെടുക്കുന്നത്. പലസ്തീന്‍ പോലുള്ള വിഷയങ്ങള്‍ മുസ്ലിം സംഘടനകളും മതേതര വാദികളും വലിയ ചര്‍ച്ചയായി ഉയര്‍ത്തി കൊണ്ടു വരുന്നു. മലാല യൂസഫിനെ പോലുള്ള മനുഷ്യാവകാശ പ്രതീകങ്ങള്‍ ലോക നേതൃത്വത്തിലേക്ക് ഉയര്‍ത്തപ്പെടുന്നു. പാരീസില്‍ മാധ്യമസ്ഥാപനത്തിന് നേരെയുള്ള അക്രമം വലിസ വിസ്‌ഫോടനസംഭവവികാസങ്ങള്‍ വഴിയൊരുക്കുന്നു(ഇതൊന്നും ഒഴിവാക്കപ്പെടേണ്ട സംഭവങ്ങളാണ് എന്നല്ല) എന്നാല്‍ ഓരോ മാസവും ആയിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കുന്ന ബൊക്കോ ഹറാമിനെതിരെ ലോകം കാണിക്കുന്ന ഉദാസീനത മനോഭാവത്തെ നമ്മള്‍ എന്ത് പേരിട്ടാണ് വിളിയ്ക്കുക.സ്വന്തം നെഞ്ചിന് നേരെ ഉയരാന്‍ സാധ്യതയുള്ള ആയുധങ്ങളോട് മാത്രമാണോ ഇനി നമ്മുടെ പ്രതീകരണങ്ങള്‍. കറുത്തവനോട് അല്‍പം വെളുത്തവന് തോന്നുന്ന ചില വികാരങ്ങള്‍ നൈജീരിയയിലെ ജനതയോടുള്ള ഉദാസീന മനോഭാവങ്ങളില്‍ തെളിയുന്നില്ലെ.. ആംനസ്റ്റി പോലുള്ള മനുഷ്യാവകാശം സംഘടനകളും, യുഎന്നും നൈജീരിയയില്‍ ദിനം പ്രതി ആള്‍ക്കൂട്ടങ്ങള്‍ ചീഞ്ഞ മൃതദേഹങ്ങളായി മാറുന്നതിനെ സ്വാഭാവിക പരിണിതിയായാണോ വിലയിരുത്തുന്നത്.?
അല്‍ഖ്വയ്ദയും, താലിബാനും, ഐഎസും വിതക്കുന്ന കൊടുങ്കാറ്റ് നിശബ്ദമായി കൊയ്യുകയാണ് ബക്കോഹറാം എന്ന ഭീകരമതസംഘടന.
ജമാ അത്തു അഹ്ലിസ് സുന്ന ലിദ്ദ ആവദി വാല്‍ ജിഹാദ്-എന്ന ഔദ്യോഗിക പേരുള്ള ബൊക്കോ ഹറാം നൈജീരിയയിലെ വടക്ക കിഴക്കന്‍ മേഖലകളിലെ സ്‌ക്കൂളുകളില്‍ നിന്ന് പെണ്‍കുട്ടികളെ കൂട്ടത്തോടെ തട്ടിക്കൊണ്ട് പോയതോടെയാണ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. നൂറ് മുതല്‍ ആയിരം വരെ അംഗങ്ങളുള്ള സംഘടന നയിക്കുന്നത് അബൂബക്കര്‍ ഷീക്കു വാണ്. മറ്റ് മതസ്ഥരെ ഇല്ലായ്മ ചെയ്ത് ഇസ്ലാമിക രാഷ്ട്രം നിര്‍മ്മിക്കുകയാണ് അല്‍ഖ്വയ്ദയോട് അടുത്ത ആഭിമുഖ്യം പ്രകടിപ്പിക്കുന്ന സംഘടനയുടെ ലക്ഷ്യം.
വഹാബി സലഫി ജിഹാദിസത്തിന്റെ വക്താക്കളായ ബൊക്ക ഹറാം കടുത്ത ഇസ്ലാം യാഥാസ്ഥിതികഗ്രൂപ്പുകളുടെ കൂട്ടായ്മയാണ്. മുഹമ്മദ് യൂസഫാണ് സ്ഥാപകന്‍. നൈജീരിയ കാമറുണ്‍. ചാദ്, നിഗര്‍ മേഖലകളെ ചേര്‍ത്തുള്ള ഇസ്ലാമിക രാഷ്ട്രമാണ് ഈ ഭീകരരുടെ പ്രഖ്യാപിത ലക്ഷ്യം. പതിനായിരത്തോളം അംഗങ്ങള്‍ ഈ ഗ്രൂപ്പിന് കീഴിലുണ്ടെന്നാണ് കരുതപ്പെടുന്നത്.
2009 വരെ ഏതാണ്ട് അയ്യായിരത്തോളം പേരെ ഭീകരര്‍ കൊന്നൊടുക്കിയെന്നാണ് വിവരം. അല്‍ഖ്വയ്ദ, ഐഎസ് സംഘടനകള്‍ സജീവമായതോടെ നൈജീരിയയില്‍ ബൊക്കോ ഹറാം സജീവമായി. ഇരു സംഘടനകളുടെയും വലിയ സാമ്പത്തിക സഹായവും ഈ ഭീകരസംഘടനയ്ക്ക് ലഭിക്കുന്നുണ്ട്.
2014 ഏപ്രിലില്‍ ചില്‍ബോക്കില്‍ നിന്ന് 276 സ്‌ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനികളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി. പിന്നീട് ഈ മേഖലയിലെ ജനങ്ങള്‍ കൂട്ടപലായനം ചെയ്യപ്പെടുന്ന കാഴ്ചയ്ക്കും ലോകം സാക്ഷിയായി. പ്രശ്‌നബാധിത മേഖലയില്‍ നിന്ന് 2014 ഓഗസ്റ്റ് വരെ ആറര ലക്ഷംത്തോളം പേരാണ് ഭയന്ന് പലായനം ചെയ്തത്.
സ്ഥാപക നേതാവിനെ 2009ല്‍ ഭരണകൂടം തൂക്കിലേറ്റിയതോടെയാണ് ബൊക്കോഹറാം അക്രമത്തിലേക്ക് തിരിഞ്ഞത്. സെപ്തംബര്‍ 20ന് തീവ്രവാദികള്‍ ജയില്‍ ഭേദിച്ച സംഭവം ഭരണകൂടത്തെ ഞെട്ടിച്ചു. 2011ല്‍ അബുജയിലെ യുഎന്‍ ആസ്ഥാനത്ത് നടന്ന ചാവേര്‍ ബോബ് സ്‌ഫോടനം ലോകത്തിന് ബൊക്കോ ഹറാം നല്‍കിയ മുന്നറിയിപ്പായിരുന്നു. 2012 ല്‍ നൈജീരിയ അടിയന്തരാവസ്ഥയിലേക്ക് മൂക്ക് കുത്തി. ബൊര്‍ണൊ നഗരം തുടങ്ങി വടക്കന്‍ കിഴക്കന്‍ മേഖലയിലെ പല പ്രദേശങ്ങളും ഇന്ന് ബൊക്കോ ഹറാം ഭീകരരുടെ കൈവശത്തിലാണ്. കൂടുതല്‍ പ്രദേശങ്ങള്‍ കീഴടക്കാനുള്ള ഒരുക്കത്തിലാണ് ഇവര്‍.
അഴിമതി നിറഞ്ഞ ഭരണവും, ജനങ്ങള്‍ക്കിടയിലെ ചേരിപ്പോരുകളുമാണ് നൈജീരിയയില്‍ ബൊക്കോ ഹറാം അധിനിവേശം എളുപ്പത്തിലാക്കുന്നത്. നിരപരാധിയായ ആയിരക്കണക്കിന് പേരെ കൊലപ്പെടുത്തി ഓരോ തവണയും ഭീകരര്‍ ഭരണസംവിധാനത്തെ വെല്ലുവിളിയ്ക്കുന്നു, ഒപ്പം ഇസ്ലാമികവത്ക്കരണത്തിലേക്ക് ജനതയെ ഭീഷണിപ്പെടുത്തി കൊണ്ട് ചെന്നെത്തിക്കുന്നു.
തട്ടിക്കൊണ്ട് പോയ പെണ്‍കുട്ടികളെ മതപരിവര്‍ത്തനം ചെയ്ത് ജിഹാദികള്‍ക്ക് വിവാഹം കഴിച്ചു കൊടുക്കുന്നുവെന്നാണ് ഭീകരര്‍ തന്നെ പറയുന്നത്. ചെറിയ കുട്ടികളെ വരെ സന്തതികളെ സൃഷ്ടിക്കുന്നതിനായി ഉപയോഗിക്കുന്നു. എതിര്‍ക്കുന്നവരെ കൊന്നൊടുക്കുന്നു.
നൈജീരിയയില്‍ കഴിഞ്ഞ വര്‍ഷം 44,000 ജനങ്ങള്‍ ആഭ്യന്തര അഭയാര്‍ഥികളായതായി (ഇന്റേണലി ഡിസ്‌പേഴ്‌സ്ഡ് പേഴ്‌സണ്‍സ്-ഐഡിപി)നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി കോര്‍ഡിനേറ്റര്‍ മൂസ ഇല്ലള്ള പുറത്ത് വിട്ട കണക്കുകള്‍ ഇതിനൊട് ചേര്‍ത്തുവെയ്ക്കണം. നൈജീരിയയുടെ വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ മാത്രം 44,398 പേരാണ് അഭയാര്‍ഥികളായത്. പ്രദേശത്ത് രൂക്ഷമായ തീവ്രവാദി ആക്രമണങ്ങളും വര്‍ഗീയ സംഘര്‍ഷങ്ങളുമാണ് ഇതിനു കാരണമെന്നും റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
അന്താരാഷ്ട്ര സമൂഹം നൈജീരിയയിലെ കൂട്ടക്കൊലയോട് പുലര്‍ത്തുന്നത് നിസ്സംഗ മനോഭാവമാണ്. ആഫ്രിക്കന്‍ രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ പണ്ടും അന്താരാഷ്ട്ര സമൂഹത്തില്‍ ഞെട്ടല്‍ പോയിട്ട് ചെറിയ ചലനങ്ങള്‍ പോലും ഉണ്ടാക്കുന്നില്ല എന്നത് യഥാര്‍ത്ഥ്യമാണ്. എണ്ണയോ മറ്റ് സാമ്പത്തിക നേട്ടങ്ങളോ കൊയ്യാനില്ലാത്തത് കൊണ്ട് ‘വിള’വിറക്കാന്‍ അമേരിക്കയോ യൂറോപ്യന്‍ രാജ്യങ്ങളോ തയ്യാറാവില്ല.
ഇസ്ലാം വിരുദ്ധത കൊണ്ട് എങ്കിലും ശ്രദ്ധിക്കപ്പെടാനുള്ള സാധ്യത പോലും എന്ത് കൊണ്ടാണ് നൈജീരിയയിലെ ബൊക്കോ ഹറാം ക്രൂരതയുടെ ഇരകളുടെ നിലവിളികള്‍ക്ക് മുന്നില്‍ അടയുന്നത് എന്ന ചോദ്യം പ്രസക്തമാണ്. കറുത്തവന്റെ നിലവിളിയ്ക്ക് ഒരു മൃഗത്തിന്റെ പരിഗണന പോലുമില്ലെ എന്ന ചോദ്യം വെളുത്തവന്റെ നിലനില്‍പിനായുള്ള പ്രതികരണങ്ങള്‍ക്ക് മേല്‍ വന്നലക്കുന്നുണ്ട്. വാഴുന്നിടം ഭദ്രമാക്കുക എന്ന വാണിജ്യ തന്ത്രത്തിനപ്പുറം ലോകനേതാക്കളായി ചമയുന്ന രാജ്യങ്ങള്‍ക്ക് മുന്നില്‍ മറ്റൊന്നുമില്ല എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാലും ഭീകരതയ്‌ക്കെതിരായ പോരാട്ടങ്ങളില്‍ നൈജീരിയയില്‍ നിന്നുള്ള നിലവിളികളും നമുക്ക് ഇന്ധനമാക്കാം. പോരാട്ടത്തിന്റെ ഫലം അവര്‍ക്ക് കൂടി കിട്ടുമെങ്കില്‍….
Discussion about this post