ഡല്‍ഹി:ശബരിമല ക്ഷേത്രത്തില്‍ സ്ത്രീപ്രവേശനം സംബന്ധിച്ച് സര്‍ക്കാര്‍ നിലപാടു മാറ്റുന്നതു നാലാം തവണയല്ലേയെന്നു സുപ്രിം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ചോദ്യം.സ്ത്രി പ്രവേശത്തെ പിന്തുണച്ച് സുപ്രീംകോടതിയില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് അറിയിച്ചപ്പോഴാണ് കോടതിയുടെ ചോദ്യം. ഭരണം മാറിയപ്പോള്‍ നിലപാടിലും മാറ്റമുണ്ടായെന്നു സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് ബോധിപ്പിച്ചു. നേരത്തെ ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം വേണ്ടെന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. യുഡിഎഫ് ഭരണത്തിലെ ഈ നിലപാട് എല്‍ഡിഎഫ് സര്‍ക്കാര്‍ തിരുത്തുകയായിരുന്നു.
പൊതുജനത്തിനായി ശബരിമല തുറന്നിട്ടുണ്ടെങ്കില്‍ എല്ലാവര്ക്കും പോകാനാകണം അല്ലെങ്കില്‍ അത് ഭരണഘടന വിരുദ്ധമാകുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാതിരിക്കുന്നത് സുപ്രീംകോടതി ചോദിച്ചു.
പ്രാര്‍ഥനയ്ക്കു പുരുഷനുള്ള തുല്യ അവകാശമാണു സ്ത്രീക്കുമുളളത്. തുല്യാവകാശം തടയാന്‍ നിയമം അനുവദിക്കുന്നില്ലെന്നു വാദം കേട്ട ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചു.
അതേസമയം പൂജയ്ക്കല്ല, പ്രാര്‍ഥനയ്ക്കുള്ള അവകാശമാണു വേണ്ടതെന്നു കേസിലെ ഹര്‍ജിക്കാരായ ‘ഹാപ്പി ടു ബ്ലീഡ്’ സംഘടന കോടതിയെ ബോധിപ്പിച്ചു. ആര്‍ത്തവത്തിന്റെ പേരിലുള്ള വിവേചനം തൊട്ടുകൂടായ്മയായി കാണണമെന്നും അവര്‍ കോടതിയില്‍ വാദിച്ചു.
ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണം എന്നാവശ്യപ്പെട്ട് യംഗ് ലോയേഴ്സ് യൂണിയന് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഇക്കാര്യങ്ങള്‍ പറഞ്ഞത്. കേസില്‍ വാദം തുടരുകയാണ്.
ശബരിമലയിലെ ഭരണപരമായ വിഷയങ്ങളില്‍ ഇടപെടില്ലെന്ന് വ്യക്തമാക്കിയ കോടതി
നിയമപരമായ വശങ്ങള് മാത്രമേ പരിശോധിക്കു എന്നും വ്യക്തമാക്കി. ദേവസ്വം ബോര്‍ഡിന്റ അധികാരത്തില്‍ ഇടപെടില്ലെന്നാണ് ഭരണഘടനാ ബഞ്ച് അറിയിച്ചത്.
ശബരിമലയിലെ ക്ഷേത്രാചാരങ്ങള്‍ ബുദ്ധവിശ്വാസത്തിന്റെ ഭാഗമാണെന്ന ഹര്‍ജിക്കാരന്റെ വാദവും കോടതി മുഖവിലക്കെടുത്തില്ല. ഇക്കാര്യങ്ങള്‍ വസ്തുതകളുടെ അടിസ്ഥാനത്തില്‍ പാലിക്കപ്പെടേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു.
Discussion about this post