ഡല്‍ഹി; ജമ്മുകശ്മീരില്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് അയവുവന്നതായി സൈന്യത്തിന്റെ വിലയിരുത്തല്‍ .കഴിഞ്ഞ കുറച്ചു മാസങ്ങളായി ഭീകരവാദികള്‍ക്കൊപ്പം ചേരുന്ന യുവാക്കളുടെ എണ്ണത്തിലും കുറവു വന്നിട്ടുണ്ട്. സര്‍ക്കാരും സുരക്ഷാ സേനയും സ്വീകരിക്കുന്ന ജാഗ്രതാ നടപടികളുടെ ഫലമായാണിത്.
കശ്മീരില്‍ 232 ല്‍ അധികം ഭീകരരെ ഈ വര്‍ഷം വധിച്ചതായി ഇന്ത്യന്‍ സൈന്യം .ഭീകരരുടെ ആക്രമണങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 8 പേർക്കു ജീവൻ നഷ്ടമായി. സെപ്റ്റംബർ – ഡിസംബർ കാലയളവിൽ മാത്രം 85 ഭീകരരെ വധിച്ചു.
ഭീകരരുടെ നീക്കവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പ്രദേശവാസികള്‍ സൈന്യത്തെ അറിയിക്കുന്നുണ്ട്. പ്രദേശവാസികളുടെ ഈ സഹകരണം നല്ല ലക്ഷണമാണെന്നും നോര്‍ത്തേണ്‍ ആര്‍മി കമാന്‍ഡര്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് അറിയിച്ചു. അക്രമികളുടെ നീക്കങ്ങള്‍ സൈന്യത്തെ അറിയിക്കുന്നതു പ്രദേശത്ത് ഭീകരതയുടെ പതനമാണു കാണിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജമ്മു കശ്മീരില്‍ സമാധാനവും സ്ഥിരതയും സൈന്യം ഉറപ്പാക്കും. കശ്മീരിലെ യുവാക്കളില്‍ വിഘടനവാദ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതു തടയും. വിഘടനവാദവും കശ്മീരില്‍ തകര്‍ച്ചയുടെ വക്കിലാണ്. നിലവില്‍ സമാധാനം ഉണ്ടാകാന്‍ കാരണവും അതാണ്. എങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രതികൂല സംഭവങ്ങള്‍ ഉണ്ടായാല്‍ സൈന്യം അതിവേഗം അതില്‍ ഇടപെടുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
പാക്കിസ്ഥാന് അതിര്‍ത്തിക്ക് അപ്പുറത്തുനിന്ന് കശ്മീരിലേക്കു ഭീകരത പടര്‍ത്താന്‍ ശ്രമിക്കുകയാണ്. പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും സിഖ് ആരാധനാലയങ്ങളെ ബന്ധിപ്പിക്കുന്ന കര്‍താര്‍പൂര്‍ ഇടനാഴിയെ അദ്ദേഹം സ്വാഗതം ചെയ്തു. ജനങ്ങള്‍ തമ്മിലുള്ള ബന്ധം പ്രോല്‍സാഹിപ്പിക്കുന്നതിന് ഇതു നല്ലതാണ്. അതിര്‍ത്തി കടന്നുവരാന്‍ ധൈര്യം കാണിക്കുന്നവര്‍ക്കു മരണത്തെ നേരിടേണ്ടിവരുമെന്നും രണ്‍ബീര്‍ സിങ് വ്യക്തമാക്കി.
Discussion about this post