മുവ്വായിരത്തോളം പേര് കൊല്ലപ്പെട്ട സിഖ് കൂട്ടക്കൊലക്കേസില്‍ കോണ്‍ഗ്രസ് നേതാവ് സജ്ജന്‍ കുമാറിന് ശിക്ഷ വിധിച്ചതോടെ രാജ്യം കണ്ട ഏറ്റവും ക്രൂരമായ കൂട്ടക്കൊലയില്‍ കോണ്‍ഗ്രസ് പ്രതിക്കൂട്ടിലാവുകയാണ്. കൂട്ടക്കൊലയ്ക്ക് മധ്യപ്രദേശിലെ പുതിയ മുഖ്യമന്ത്രി കമല്‍നാഥ് ഉള്‍പ്പടെയുള്ളവര്‍ നേതൃത്വം നല്‍കിയെന്ന ആരോപണം ശക്തമായി ഉയരുന്നതിനിടെയാണ് ഇന്ന് ഹൈക്കോടതി വിധി പുറത്ത് വരുന്നത്.
2005ലാണ് സിഖ് വിരുദ്ധ കലാപം അന്വേഷിച്ച ജസ്റ്റിസ് ജി.ടി. നാനാവതി കമ്മിഷന് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സജ്ജന്‍ കുമാറിനും മറ്റുള്ളവര്‍ക്കും എതിരെ കേസെടുത്തത്. 1984ല്‍ ലോക്സഭാംഗമായിരുന്നു സജ്ജന്‍. സജ്ജന്റെ നേതൃത്വത്തില്‍ നടന്ന കുറ്റകൃത്യങ്ങള്‍ക്കു പൊലീസ് മറപിടിച്ചെന്നായിരുന്നു സിബിഐ വാദിച്ചത്. സജ്ജന്‍ എതിരെ ലഭിച്ച എല്ലാ പരാതികളില്‍നിന്നും അദ്ദേഹത്തിന്റെ പേര് പൊലീസ് മായ്ച്ചു കളഞ്ഞതായും തെളിഞ്ഞിരുന്നു. സെഷന്‍സ് കോടതി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സജ്ജന്‍കുമാറിനെ വെറുതെ വിടുകയായിരുന്നു. ഇപ്പോള്‍ ഹൈക്കോടതി ഈ വിധി റദ്ദാക്കി സജ്ജന്‍കുമാറിനെ ജീവപര്യന്തം തടവിന് വിധിച്ചു. മധ്യപ്രദേശിലെ മുഖ്യമന്ത്രി കമല്ലാഥ് ജഗദീഷ് ടൈറ്റലര്‍ സജ്ജന്‍കുമാര്‍ എന്നി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളുടെ പേരുകളാണ് കൂട്ടക്കൊലയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് കേട്ടത്. ജഗദീഷ് ടൈറ്റലര്‍ക്ക് ക്ലീന്ട ചിറ്റ് നല്കിയ സിബിഐ നടപടി കോടതി തള്ളുകയും ്അന്വേഷണം തുടരാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു.
സിഖ് കൂട്ടക്കൊലയില്‍ കമല്‍നാഥിന് പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. മധ്യപ്രദേശ് തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വിഷയം ഉയര്‍ന്നു വന്നു. കലാപം നടക്കുന്ന സമയത്ത് കമല്‍നാഥ് അവിടെ ഉണ്ടായിരുന്നു എന്നാണ് ആരോപണം. ജനങ്ങളെ നിയന്ത്രിക്കുന്നതിനായാണ് അവിടെ പോയതെന്നാണ് കമല്‍നാഥ് നല്കുന്ന വിശദീകരണം. അദ്ദേഹത്തിനെതിരെ ഒരന്വേഷണ റിപ്പോര്‍ട്ടിലും പേരില്ല എന്നാണ് വാദം. എന്നാല്‍ കൂട്ടക്കൊലയുടെ കറ കമല്നാഥിലുണ്ട്. കാലം എല്ലാം വെളിച്ചത്ത് കൊണ്ടു വരുമെന്നായിരുന്നു ബിജെപിയുടെ മറുപടി.
2006ല്‍ പഞ്ചാബിലെ കോണ്‍ഗ്രസിന്റെ ചുമതലയില്‍ നിന്നും ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ കമല്‍ നാഥിനെ കോണ്‍ഗ്രസ് ഒഴിവാക്കിയതും ചര്‍ച്ചയായിരുന്നു. ഈ ചുമതല നല്കി മൂന്നു ദിവസത്തിനുശേഷമായിരുന്നു ഇത്. തന്നെ ചുമതലയില്‍ നിന്നും നീക്കണമെന്നാവശ്യപ്പെട്ട് കമല്‍നാഥ് നല്കിയ അപേക്ഷ അന്നത്തെ പാര്‍ട്ടി പ്രസിഡന്റ് സോണിയ ഗാന്ധി സ്വീകരിക്കുകയും ചെയ്തിരുന്നു.
ജഗദീഷ് ടൈറ്റ്ലറും കമല്‍നാഥും കലാപത്തിനു സഹായം ചെയ്തതായി ചില അന്വേഷണകമ്മീഷനുകളും കണ്ടെത്തിയിരുന്നു. നേതാക്കളായ എച്ച്കെഎല്‍ ഭഗത്തും ആര്.കെ.ആനന്ദുമൊക്കെ കോണ്‍ഗ്രസ്സുകാരെ ആവേശഭരിതരാക്കി കൊലക്കളത്തിലേക്ക് ഇറക്കിവിട്ടു. അന്നത്തെ ഐഎന്‍ടിയുസി നേതാവായിരുന്ന ലളിത് മാക്കനെതിരെയും പരാതി ഉയര്‍ന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസില്‍നിന്നും സിഖുകാരെ തിരിച്ചറിയാന്‍ വോട്ടേഴ്സ് ലിസ്റ്റിന്റെ കോപ്പി സിഖ് ഭൂരിപക്ഷ പ്രദേശങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളുടെ കൈകളിലെത്തിച്ചു. ഈ ലിസ്റ്റുമായി വീടുകളില്‍ കയറിയിറങ്ങി സ്ത്രീകളെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ സിഖുസമുദായത്തില്‍പ്പെട്ടവരെയെല്ലാം വെട്ടിയും കുത്തിയും പെട്രോളൊഴിച്ചും തീവെച്ചും കൊന്നൊടുക്കിയെന്നായിരുന്നു ആരോപണം. ഓരോ സിഖുകാരനെ കൊല്ലുന്നവര്‍ക്കും ആയിരം രൂപ വീതം സമ്മാനം നല്‍കുമെന്നായിരുന്നു എം.പിയായിരുന്ന സജ്ജന്‍കുമാര്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നത്. സിഖുകാരുടെ മുഴുവന്‍ കടകളും കൊള്ളയടിച്ച ശേഷം അഗ്നിക്കിരയാക്കാനായിരുന്നു നിര്‍ദ്ദേശം.
കലാപത്തില്‍ 3296 സിഖുകാര്‍ കൊലചെയ്യപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്കെങ്കിലും കോണ്‍ഗ്രസ്സുകാരുടെ കൈകൊണ്ട് മരിച്ച സിഖുകാരുടെ എണ്ണം ഇതിന്റെ പതിന്മടങ്ങാണെന്നാണ് വിവിധ കമ്മീഷനുകള്‍ കണ്ടെത്തിയത്. പരിക്കേറ്റ് ജീവച്ഛവങ്ങളായവര്‍ അരലക്ഷത്തിലധികവും. 1984 ഒക്ടോബര്‍ 31ന് വെടിയേറ്റ ഇന്ദിരാഗാന്ധിയെ കൊണ്ടുവന്ന ഓള്‍ഇന്ത്യമെഡിക്കല്‍ സയന്‍സസ് ആശുപത്രിയില്‍ തടിച്ചുകൂടിയ കോണ്ഗ്രസ്സുകാര് ‘രക്തത്തിനു രക്തം’ എന്ന മുദ്രാവാക്യം വിളിച്ച് പ്രതികാരത്തിന് തയ്യാറെടുത്തിരുന്നു. ആറുമണിയോടെ അവിടെയെത്തിയ രാഷ്ട്രപതി സെയില്‍സിംങ്ങിന്റെ കാറിനു നേരേ കല്ലെറിയുകയും തലപ്പാവുധരിച്ചവരെ ബസ്സില്‍നിന്നും കാറില്‍നിന്നും വലിച്ചിറക്കി മര്‍ദ്ദിക്കുകയും ചെയ്തിരുന്നു.
അന്നു രാത്രിയിലും പിറ്റേന്നു രാവിലെയും കോണ്‍ഗ്രസിന്റെ നേതാക്കള്‍ പ്രാദേശിക തലത്തില്‍ യോഗങ്ങള്‍ വിളിച്ച് പണവും ആയുധവും വിതരണം ചെയ്തു. ഇന്ദിരാഗാന്ധിയുടെ ജീവനു പകരം ചോദിക്കാന്‍ ആഹ്വാനംചെയ്തു.
ഇന്ദിരാഗാന്ധിയെ തുടര്‍ന്ന് പ്രധാനമന്ത്രിയായ രാജീവ്ഗാന്ധി കലാപത്തെ ന്യായീകരിക്കുകയായിരുന്നു. വന്മരങ്ങള് വീഴുമ്പോള്‍ തുടങ്ങിയ പ്രയോഗങ്ങള്‍ സിഖുക്കാരുടെ മുറിവില്‍ ഉപ്പ് പുരട്ടുന്നത് പോലെയായി.
എന്നാല്‍ രാഷ്ട്രീയ പിടിപാടുമൂലം പതിറ്റാണ്ടായി ജയിലഴിക്കുള്ളിലാകാതെ രക്ഷപ്പെട്ടു നടക്കുകയായിരുന്നു കോണ്‍ഗ്രസിന്റെ നേതാക്കള്‍. സജ്ജന്‍കുമാറിന് പിന്നാലെ മറ്റ് നേതാക്കളും അഴിക്കുളിലാകുമെന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. വിഷയം ഏറ്റെടുക്കാന്‍ തന്നെയാണ് ബിജെപിയുടെയും കേന്ദ്രസര്‍ക്കാരിന്റെയും തീരുമാനം.
Discussion about this post