ഡല്‍ഹി ; കഴിഞ്ഞ വര്‍ഷങ്ങളില്‍ ഇന്ത്യയിലെ പാവപ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതായി ലോകബാങ്ക് റിപ്പോര്‍ട്ട്. ലോകത്തെ ഏറ്റവും ദരിദ്ര രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് 2030ഓടെ രാജ്യം മോചിതമാകുമെന്ന് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്സ് വകുപ്പ് തലവന്‍ പ്രവീണ്‍ ശ്രീവാസ്തവയെ ഉദ്ദരിച്ച് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.കുടുംബ വരുമാനം കൂടിയതാണു രാജ്യത്തെ പട്ടിണി കുറയാന്‍ കാരണം.
2011ല്‍ 1.90 ഡോളര്‍ പ്രതിദിന വരുമാനം (ഇന്നത്തെ 135 രൂപ) ഇല്ലാത്തവരെയാണു ലോക ബാങ്ക് ദരിദ്രരായി കണക്കാക്കിയിരുന്നത്. ജൂണില്‍ പുതിയ റിപ്പോര്‍ട്ട് പുറത്തുവരും. ഇന്ത്യയുടെ മറ്റു നേട്ടങ്ങളുടെയെല്ലാം ശോഭ കെടുത്തുന്ന കാര്യമാണിത്. 2017-18ല്‍ നടത്തിയ സര്‍വേപ്രകാരം തയാറാക്കിയ റിപ്പോര്‍ട്ടിലാണു എട്ട് വര്‍ഷത്തിനിടെ പാവങ്ങളുടെ എണ്ണത്തില്‍ കുറവ് പ്രകടമായത്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച് 2012ല്‍ ഗ്രാമീണ മേഖലയില്‍ 25.7 ദശലക്ഷം, നഗരങ്ങളില്‍ 13.7 ദശലക്ഷം എന്നതായിരുന്നു ദരിദ്രരുടെ എണ്ണം.
ലോക ബാങ്കിന്റെ മാനദണ്ഡമനുസരിച്ച് 26.8 ദശലക്ഷം പേരാണു ഇന്ത്യയിലെ ദരിദ്രര്‍. വേള്‍ഡ് ഡേറ്റാ ലാബിന്റെ കണക്കുപ്രകാരം 50 ദശലക്ഷം ഇന്ത്യക്കാര്‍ ദാരിദ്യത്തിലാണെന്നും പറയുന്നു.
വേള്‍ഡ് ഡേറ്റാ ലാബിന്റെ റിപ്പോര്‍ട്ടില്‍ 2012ല്‍ ഗ്രാമങ്ങളില്‍ 14.4 ദശലക്ഷം, നഗരങ്ങളില്‍ 9.5 ദശലക്ഷം എന്നിങ്ങനെയായിരുന്നു കണക്ക്. 2018ല്‍ ഇത് യഥാക്രമം 4.3 ദശലക്ഷം, 3.8 ദശലക്ഷം എന്നിങ്ങനെ കുറഞ്ഞു. 2030ഓടെ ഇന്ത്യയിലെ ആകെ ദരിദ്രരുടെ എണ്ണം 3 ദശലക്ഷത്തില്‍ എത്തുമെന്നും വേള്‍ഡ് ഡേറ്റാ ലാബ് ചൂണ്ടിക്കാട്ടുന്നു. ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ച, സാമൂഹ്യ മേഖലയില്‍ നടപ്പാക്കിയ സാങ്കേതികവിദ്യ പദ്ധതികള്‍ തുടങ്ങിയവയാണു നേട്ടത്തിനു സഹായിച്ചതെന്നു വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.
വിവിധ സര്‍ക്കാരുകള്‍ നടപ്പാക്കിയ ഡയറക്ട് ബെനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡിബിടി), തൊഴിലുറപ്പ് പദ്ധതി, പ്രധാനമന്ത്രി ഗ്രാം സഡക് യോജന തുടങ്ങിയവ ദാരിദ്യ നിര്‍മാര്‍ജനത്തില്‍ പ്രധാന പങ്കുവഹിച്ചതായി നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഫിനാന്‍സ് ആന്‍ഡ് പോളിസിയിലെ പ്രഫസര്‍ എന്‍.ആര്.ഭാനുമതി പറഞ്ഞു. എന്നാല്‍ ഡേറ്റ ശേഖരിക്കുന്നതിലും ഉപയോഗപ്പെടുത്തുന്നതിലും കൂടുതല്‍ വേഗം ആവശ്യമാണ്. പലപ്പോഴും സര്‍ക്കാരുകള്‍ ഇക്കാര്യത്തില്‍ ശ്രദ്ധ കാണിക്കുന്നില്ലെന്നും ഭാനുമതി ആരോപിച്ചു.
അതേസമയം, രാജ്യത്തെ അതിസമ്പന്നരുടെ സ്വത്ത് കഴിഞ്ഞവര്‍ഷം വന്‍തോതില്‍ വര്‍ധിച്ചതായി കഴിഞ്ഞദിവസം രാജ്യാന്തര സന്നദ്ധ സംഘടന പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ശതകോടീശ്വരന്മാരുടെ സ്വത്ത് രാജ്യത്തിന്റെ വാര്‍ഷികബജറ്റ് അടങ്കലിനേക്കാള്‍ കൂടുതലാണ്. ജനസംഖ്യയുടെ പകുതിയോളം വരുന്ന ദരിദ്രവിഭാഗങ്ങളുടെ വരുമാനത്തില്‍ മൂന്നു ശതമാനം മാത്രം വര്‍ധനയേ ഉണ്ടായുള്ളൂ. ദേശീയ സമ്പത്തിന്റെ 77.4 ശതമാനവും ജനസംഖ്യയുടെ 10 ശതമാനം വരുന്നവരുടെ കയ്യിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ തോതില്‍ മാധ്യമങ്ങള്‍ ഈ റിപ്പോര്‍ട്ട് ചര്‍ച്ചയാക്കിയിരുന്നു. എന്നാല്‍ ലോകബാങ്കിന്റെ വിലയിരുത്തല്‍ ഇനിയും ചര്‍ച്ചയാക്കിയിട്ടില്ല.
Discussion about this post