ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ യുദ്ധസമാനമായ സാഹചര്യം ഉണ്ടായപ്പോള്‍ മൗനം പാലിച്ച ചൈനിസ് നിലപാട് പാക് അനുകൂലമാണെന്ന് വിലയിരുത്തല്‍. സംഘര്‍ഷത്തില്‍ മധ്യസ്ഥനാകാന്‍ കെല്പുള്ള അയല്‍ രാജ്യം അതിന് തയ്യാറവാത്തതും നിസ്സംഗംതയോടെ നിന്നതുമാണ് ലോകരാജ്യങ്ങള്‍ ചര്‍ച്ചയാക്കുന്നത്. സഖ്യരാഷ്ട്രമായ പാക്കിസ്ഥാനൊപ്പമാണ് ചൈനയുടെ മനസ്. എന്നാല്‍ ഇന്ത്യയെ പിണക്കാനും കഴിയാത്ത അവസ്ഥയിലാണ് അവര്‍. പാക്കിസ്ഥാനെയും ഒപ്പം ഇന്ത്യയെയും പിണക്കാന്‍ പറ്റാത്തത്ര സാമ്പത്തിക, സൈനിക, നയതന്ത്ര വിഷയങ്ങള്‍ ചൈനയ്ക്കുണ്ട് എന്നാണ് മാധ്യമങ്ങളുടെ വിലയിരുത്തല്‍. .
ഇന്ത്യയും പാക്കിസ്ഥാനുമിടയില്‍ യുദ്ധസമാനമായ സംഘര്‍ഷമുണ്ടാകുന്നതു യാതൊരു തരത്തിലും ചൈനയ്ക്കു ഗുണകരമാവില്ലെന്നു എസ്ഒഎഎസ് ലണ്ടന്‍ സര്‍വകലാശാലയിലെ ചൈന ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സ്റ്റീവ് സാങ് വിലയിരുത്തുന്നു. പാക്കിസ്ഥാന് പരാജയപ്പെടുന്നതു ചൈനയ്ക്കു കണ്ടുനില്‍ക്കാനാകില്ല. എന്നാല്‍, ഇന്ത്യയ്ക്കു വലിയ തോതില്‍ പരുക്കേല്‍ക്കുന്നതും അവര്‍ ഇഷ്ടപ്പെടുന്നില്ല. രണ്ടു രാജ്യങ്ങളുടെയും പക്ഷം ചേരാതെ, സംയമനം പാലിക്കാനും മേഖലയില്‍ സമാധാനം നിലനിര്‍ത്താനും അഭ്യര്‍ഥിക്കുക എന്ന നിലപാടിന് ചൈനയെ പ്രേരിപ്പിക്കുന്നത് ഇതാണ്- സ്റ്റീവ് സാങ് ചൂണ്ടിക്കാട്ടുന്നു. യുഎസുമായി വ്യാപാരയുദ്ധത്തിലായ ചൈനയ്ക്കു ശതകോടികളുടെ വ്യാപാരത്തിന് ഇന്ത്യയും വേണമെന്നതാണ് അവരെ അലട്ടുന്നത്.
130 കോടി ജനസംഖ്യയുള്ള ഇന്ത്യ ലോകത്തെ ഏറ്റവും വലിയ വിപണിയാണ്. ചൈന ബഹിഷ്ക്കരണം എന്ന മുദ്രാവാക്യം ഇന്ത്യയില്‍ മുഴുങ്ങുന്നതില് ചൈനയ്ക്ക് ആശങ്കയുണ്ട്. ഈയിടെ ചൈനിസ് ഉത്പന്നങ്ങള്‍ക്ക് നികുതി വര്‍ദ്ധിപ്പിച്ച സര്‍ക്കാര്‍ തീരുമാനവും ചൈനയെ പ്രതിസന്ധിയിലാക്കിയിരുന്നു. പാക് അനുകൂല നിലപാട് സ്വീകരിച്ചാല്‍ അത് ആത്മഹത്യാപരമാകുമെന്നാണ് ചൈനിസ് വ്യാപാരികളുടെ വിലയിരുത്തല്‍. ഇന്ത്യയുടെ ലോകരാജ്യങ്ങളുമായുള്ള ബന്ധമാണ് ചൈനയെ അലട്ടുന്ന മറ്റൊരു ഘടകം. അമേരിക്കയും ഇസ്രായേലും, ഓസ്ട്രേലിയയും ബ്രിട്ടനും, ഫ്രാന്‍സും ജപ്പാനും ഇന്ത്യയ്ക്കൊപ്പമാണ്. പാക്കിസ്ഥാനുള്ള സഹായങ്ങള്‍ അമേരിക്ക നിര്‍ത്തലാക്കിയിരുന്നു. ഇത്തരമൊരു ഘട്ടത്തില്‍ പാക്കിസ്ഥാനെ പിന്തുണച്ചാല്‍ തിരിച്ചടി നേരിടാന്‍ ചൈനയ്ക്ക് കഴിയില്ല എന്നതാണ് വാസ്തവം.
ഡോണള്‍ഡ് ട്രംപ് പ്രസിഡന്റായതോടെ പാക്കിസ്ഥാനുമായുള്ള ബന്ധത്തില്‍ യുഎസ് കര്‍ശന നിലപാട് എടുക്കുന്നുവെന്നാണു പൊതു വിലയിരുത്തല്‍. ഇതിനു പിന്നാലെ പാക്കിസ്ഥാന് അമിതപ്രധാന്യവും പിന്തുണയും ഈ അവസരത്തില്‍ നല്‍കുന്നത് അബദ്ധമാകുമെന്നു ചൈന കരുതുന്നു. യുദ്ധസമാന സാഹചര്യമുണ്ടായാല്‍ യുഎസ് ആയുധങ്ങള്‍ കൂടുതലായി ഇന്ത്യയിലെത്തുമെന്നും ചൈനയ്ക്ക് വലിയ ആശങ്കയുണ്ട്. വിഷയത്തില്‍ യുഎസിനോടൊപ്പം ചേരുക എന്നതാണു ചൈനയ്ക്കു ചേര്‍ന്ന നിലപാടെന്നു പെകിങ് സര്‍വകലാശാല പ്രഫസറും ദക്ഷിണേഷ്യ വിദഗ്ധനുമായ ഹാന്‍ ഹുവ പറയുന്നു. പാക്കിസ്ഥാനില്‍ ചൈനയ്ക്കാണു കൂടുതല്‍ സ്വാധീനം. ഇന്ത്യയ്ക്കുമേല്‍ യുഎസിനും. ഇന്ത്യയും പാക്കിസ്ഥാനും ബലപരീക്ഷണങ്ങള്ക്കു മുതിരുന്നതു യുഎസ് ചൈന പോരാട്ടത്തിലേക്കാകും നയിക്കുക. രണ്ടു രാജ്യങ്ങളും സംയമനം പാലിക്കണം എന്നു ചൈന പറയുന്നതിന്റെ കാരണമിതാണെന്നും ഹാന്‍ ഹുവ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പതിനാറാമത് റഷ്യ-ഇന്ത്യ-ചൈന ത്രിരാഷ്ട്ര ഉച്ചകോടിയില്‍ ചൈന നടത്തിയ പ്രസ്താവന ഈ സാഹചര്യത്തില്‍ പ്രസക്തമാണ്. ഭീകരസംഘടനകളെ ഒരുതരത്തിലും പിന്തുണയ്ക്കുകയോ രാഷ്ട്രീയ, രാഷ്ട്രതന്ത്രങ്ങളില്‍ ഉപയോഗിക്കുകയോ ചെയ്യരുതെന്നാണു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി പറഞ്ഞത്. ഭീകരര്‍ക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തെ അഭിനന്ദിച്ച വാങ് യി ‘പ്രതിസ്ഥാനത്തുള്ള’ പാക്കിസ്ഥാനെതിരെ കുറ്റപ്പെടുത്തിയില്ലെന്നതും ശ്രദ്ധേയമായിരുന്നു. പാക്ക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ‘സമാധാനദൂതന്റെ’ വേഷം അണിഞ്ഞതിലും ചൈനീസ് സമ്മര്‍ദമുണ്ടെന്നാണു വിലയിരുത്തല്‍.
മോദി എന്ന ലോകനേതാവിന്റെ സ്വാധീനം വര്‍ദ്ധിക്കുന്നതാണ് ചൈനയുടെ അടുത്ത ആശങ്ക. ചൈനയ്ക്ക് ചുറ്റമുള്ള രാജ്യങ്ങളുമായി അടുത്ത നയതന്ത്ര ബന്ധമാണ് ഇന്ത്യയ്ക്കുള്ളത്. സാമ്പത്തീക വളര്‍ച്ചയില്‍ ചൈനയെ പിന്നിലാക്കി ഇന്ത്യ മുന്നേറുകയാണ്. അമേരിക്കുമായി വ്യാപാര യുദ്ധത്തിലേര്‍പ്പെടുന്ന ചൈനയ്ക്ക് ഇന്ത്യയുടെ എതിര്‍നീക്കം വലിയ തിരിച്ചടിയാകും. പാക്കിസ്ഥാനെ പിന്തുണക്കുക വഴി ശത്രുരാജ്യ പട്ടികയിലേക്ക് ഇന്ത്യ ചൈനയെ തള്ളുമെന്ന ആശങ്ക അവര്‍ക്കുണ്ട്. അത് വലിയ തിരിച്ചടിയാകും. ദോക്ലാം വിഷയത്തില്‍ ഇന്ത്യന്‍ നിലപാടിന് ചൈന വഴങ്ങിയതും ഇത്തരം പശ്ചാത്തലത്തിലാണ്. പാക്കിസ്ഥാനെ പിന്തുണക്കുന്നു എന്നതിന്റെ പേരില്‍ ചൈനയെ ഒറ്റപ്പെടുത്താനുള്ള നീക്ക അമേരിക്ക നടത്തുമെന്ന പേടിയും ചൈനയ്ക്കുണ്ട്. ഫലത്തില്‍ കൂറ് പാക്കിസ്ഥാനോടാണെങ്കിലും ഇന്ത്യയുടെ ശക്തിയെ പേടിച്ച് മൗനം പാലിക്കുകയാണ് ചൈന. എത്രകാലം ഈ മൗനത്തില്‍ തുടരാനാവുമെന്ന ആശങ്കയും അവര്‍ക്കുണ്ട്.
Discussion about this post