എറണാകുളം ലോക്സഭാ മണ്ഡലത്തിൽ നിന്നു സ്വതന്ത്രയായി മൽസരിക്കുന്ന ട്രാൻസ്ജെൻഡർ സ്ഥാനാർഥിക്കെതിരെ പൊലീസ് അതിക്രമമെന്നു പരാതി. ഇന്റർസെക്സ് വ്യക്തിത്വമായ ചിഞ്ചു അശ്വതി എന്ന അശ്വതി രാജപ്പനാണ് രാത്രിയിൽ പോസ്റ്റർ ഒട്ടിച്ച് മടങ്ങുമ്പോൾ പൊലീസ് അപമര്യാദയായി പെരുമാറി എന്നു കാണിച്ച് കമ്മിഷണർക്ക് പരാതി നൽകിയത്.
14–നു രാത്രി ഇവർ പ്രചാരണത്തിന്റെ ഭാഗമായി പോസ്റ്റർ ഒട്ടിക്കലുകളും മറ്റും കഴിഞ്ഞ് താമസിക്കുന്ന ലോഡ്ജിനടുത്ത് ഓട്ടോറിക്ഷയിൽ വന്നിറങ്ങുമ്പോൾ രണ്ടു പൊലീസ് ജീപ്പുകൾ എത്തി തടഞ്ഞശേഷം അസഭ്യം പറഞ്ഞെന്നും ഭീഷണിപ്പെടുത്തിയെന്നും കാണിച്ചാണ് കലക്ടർക്കും കമ്മിഷണർക്കും പരാതി നൽകിയത്.
കേരളത്തിൽ നിന്നു ലോക്സഭയിലേയ്ക്ക് മൽസരിക്കുന്ന ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥിയാണ് അശ്വതി രാജപ്പൻ. തന്റെ ദളിത്, ട്രാൻസ്ജെൻഡർ വ്യക്തിത്വത്തെ ചോദ്യം ചെയ്യുകയും സഞ്ചാര സ്വാതന്ത്ര്യം തടയുകയും നിറത്തിന്റെ പേരിൽ അധിക്ഷേപിക്കുകയും ചെയ്ത പൊലീസ് നടപടിക്കെതിരെ കേസെടുക്കണമെന്ന ആവശ്യമാണ് അശ്വതി ഉന്നയിക്കുന്നത്. ഇതേ ആവശ്യവുമായി മുഖ്യമന്ത്രിക്കും, മനുഷ്യാവകാശ കമ്മിഷനും തെരഞ്ഞെടുപ്പു കമ്മിഷനും പരാതി നൽകുമെന്നും അശ്വതി പറഞ്ഞു.
Discussion about this post