ബോംബു ഭീഷണിയെ തുടർന്ന് മുംബൈയില്‍നിന്ന് അമേരിക്കയിലേക്കുള്ള എയർ ഇന്ത്യ വിമാനം അടിയന്തിരമായി ലണ്ടനിൽ ഇറക്കി. ഇന്ന് ഉച്ചയ്ക്ക് ശേഷം ട്വിറ്ററിലാണ് എയര്‍ ഇന്ത്യ ഇക്കാര്യം അറിയിച്ചത്. എയർ ഇന്ത്യയുടെ ബോയിങ് 777 മുംബൈ–ന്യൂവാർക്ക് വിമാനമാണ് മുന്നറിയിപ്പിനെ തുടർന്ന് ലണ്ടനിലെ സ്റ്റാൻസ്റ്റെഡ് വിമാനത്താവളത്തിൽ ഇറക്കിയത്.
ബോംബ് ഭീഷണി ഉയര്‍ന്നതിനെ തുടര്‍ന്ന് വിമാനം ലണ്ടന്‍ വഴി തിരിച്ചുവിടുകയായിരുന്നു. മൂന്നരമണിക്കൂര്‍ വൈകി പുലര്‍ച്ചെ 4.50നാണ് വിമാനം മുംബൈയില്‍നിന്നു പറന്നുയര്‍ന്നത്. യുകെ വ്യോമപരിധിയില്‍ പറക്കുമ്പോള്‍ ബോംബ് ഭീഷണിയെക്കുറിച്ചുള്ള വിവരം പൈലറ്റുമാരെ അറിയിച്ചു. തുടര്‍ന്ന് വഴിതിരിച്ചുവിട്ട വിമാനം സ്റ്റാന്‍സ്റ്റെഡില്‍ ഇറക്കി.
ആളപായം ഉണ്ടായതായോ അപകടം നടന്നതായോ കരുതുന്നില്ല. ബ്രിട്ടീഷ് സമയം രാവിലെ 9.50 ഓടെ (ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 2.20 ) വിമാനം ബോംബ് ഭീഷണിയെത്തുടർന്ന് നിലത്തിറക്കുകയായിരുന്നു. ബ്രിട്ടീഷ് വ്യോമ പാതയിൽ വച്ച് റോയൽ എയർഫോഴ്സിന്റെ ടൈഫൂൺ യുദ്ധവിമാനങ്ങൾ എയർ ഇന്ത്യ വിമാനത്തെ അനുഗമിച്ചു. ശബ്ദാതിവേഗത്തിൽ പറന്നെത്തിയ ഈ യുദ്ധവിമാനങ്ങളുടെ അകമ്പടിയോടെ സുരക്ഷിതമായി നിലത്തിറക്കിയ എയർ ഇന്ത്യ വിമാനത്തിൽ വിശദമായ പരിശോധനകൾ നടക്കുകയാണെന്ന് ബ്രിട്ടീഷ് സുരക്ഷാ അധികൃതർ അറിയിച്ചു.
ബോംബ് ഭീഷണി കാരണമാണ് വിമാനം അടിയന്തിരനിലത്തിറക്കലിന് വിധേയമാക്കിയതെന്ന് എയർ ഇന്ത്യ ആദ്യം ട്വീറ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്യുകയായിരുന്നു. ബോംബുണ്ടെന്നത് കപട സന്ദേശമായിരുന്നന്ന് എയർ ഇന്ത്യയെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയ്റ്റേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം ലണ്ടനടുത്തുള്ള ഡാർബി എന്ന പ്രദേശവാസികൾ വലിയ ശബ്ദം കേട്ടതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തിരുന്നു. പക്ഷേ അത് ശബ്ദാതി വേഗതയിൽ എയർ ഇന്ത്യ വിമാനത്തിന് അകമ്പടിയായി പറന്ന ക്വിക് അലർട് ടൈഫൂൺ യുദ്ധവിമാനങ്ങളിൽ നിന്നുണ്ടായ സോണിക് ബൂം അഥവാ ഷോക്ക് വേവുകൾ ആണെന്നും എയർ ഇന്ത്യ വിമാനത്തിൽ നിന്നല്ലന്നും റോയൽ എയർ ഫോഴ്സ് വിശദീകരിച്ചു. എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും പൂർണ്ണ സുരക്ഷിതരാണെന്ന് എയർപോർട് അധികൃതർ അറിയിച്ചു.
Discussion about this post