ഡൽഹി: രണ്ടാമതും പ്രധാനമന്ത്രി പദത്തിലെത്തിയ ശേഷമുള്ള പ്രതിമാസ റേഡിയോ പരിപാടി മൻ കി ബാതിന്റെ നാലാം പതിപ്പിൽ നവതി ആഘോഷിക്കുന്ന ഇതിഹാസ ഗായിക ലത മങ്കേഷ്കർക്ക് ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ലത മങ്കേഷ്കറെ ‘ദീദി‘ എന്ന് സംബോധന ചെയ്ത നരേന്ദ്ര മോദി, അവർക്ക് നവതിയുടെ വേളയിൽ എല്ലാ ആശംസകളും നേരുന്നതായി അറിയിച്ചു. രാജ്യത്തിലെ പല യുഗപരിവർത്തനങ്ങൾക്കും സാക്ഷ്യം വഹിച്ചവരാണ് ലതാ ദീദിയെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ നല്ല മനസ്സിന് നന്ദി അറിയിച്ച ലതാ മങ്കേഷ്കർ, മോദിയുടെ ഭരണകാലഘട്ടം ഇന്ത്യയുടെ മുഖച്ഛായ മാറ്റി മറിച്ചുവെന്നും പറഞ്ഞു.
വരാനിരിക്കുന്ന ദുർഗ്ഗാ പൂജ അതിന്റെ സത്ത ഉൾക്കൊണ്ട് ആഘോഷിക്കാൻ മോദി ജനങ്ങളോട് പറഞ്ഞു. പരസ്പരം സമ്മാനങ്ങൾ നൽകുന്നതിനോടൊപ്പം നമ്മുടെ വീട്ടിൽ അധികം വരുന്ന വിഭവങ്ങൾ ആവശ്യക്കാർക്ക് വിതരണം ചെയ്യാനുള്ള മനസ്സു കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
രാഷ്ട്ര നിർമ്മാണത്തിൽ നാരീശക്തിയുടെ പ്രാധാന്യം ഓർമ്മിപ്പിച്ച പ്രധാനമന്ത്രി, പെൺകുട്ടികളുടെ നേട്ടങ്ങൾക്ക് പ്രചാരം നൽകാനും ആഹ്വാനം ചെയ്തു. വരുന്ന ദീപാവലി കാലത്ത് പെൺകുട്ടികളുടെ നേട്ടങ്ങൾ #BharatKiLakshmi എന്ന ഹാഷ്ടാഗ് ഉപയോഗിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.
പുകയിലയുടെ ദുരുപയോഗം നമ്മുടെ നാട്ടിൽ വ്യാപകമാണെന്നും അത് ആരോഗ്യത്തിന് ഹാനികരമാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. അർബുദം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോഗങ്ങൾ ഇതിന്റെ ഫലമായി ഉണ്ടാകുന്നുവെന്നും അതിനെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇ- സിഗററ്റുകൾ നിരോധിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പരിസ്ഥിതി മലിനീകരണത്തിന്റെ കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച പ്രധാനമന്ത്രി, ഒക്ടോബർ രണ്ടാം തീയതി മുതൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറയ്ക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാൻ എല്ലവരും സന്നദ്ധരാകണമെന്നും പറഞ്ഞു. മാഹാത്മാ ഗാന്ധിയുടെ നൂറ്റിയൻപതാം ജന്മവാർഷിക ആഘോഷ വേളയിൽ നൂറ്റിമുപ്പത് കോടി ഭാരതീയരും പ്ലാസ്റ്റിക് നിർമ്മാർജ്ജനമെന്ന ലക്ഷ്യത്തിലേക്ക് ചരിത്രപരമായ ചുവടു വെയ്പ്പ് നടത്തുന്നത് ഇന്ത്യക്ക് മാത്രമല്ല ലോകത്തിനാകെ അഭിമാനകരമായിരുക്കുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. പരിസ്ഥിതി സംരക്ഷണത്തിന് ഇന്ത്യ സ്വീകരിച്ച നടപടികളെ മുൻ നിർത്തി ലോകം ഇന്ന് ഇന്ത്യയെ പ്രതീക്ഷയോടെ നോക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. പ്ലാസ്റ്റിക് എന്ന ഭീഷണിയെ നേരിടാൻ എല്ലവരുടെയും സഹകരണം താൻ പ്രതീക്ഷിക്കുന്നതായും മൻ കീ ബാതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
Discussion about this post