ലൈംഗിക ആക്രമണത്തിനെതിരെ നൽകിയ പരാതി പിൻവലിക്കാൻ വിസമ്മതിച്ച പെൺകുട്ടിയെ തീ കൊളുത്തി കൊന്ന കേസിൽ മതപാഠശാലാ പ്രധാന അധ്യാപകൻ അടക്കം 16 പേരെ ബംഗ്ലദേശിൽ വധശിക്ഷയ്ക്കു വിധിച്ചു.കഴിഞ്ഞ ഏപ്രിൽ 10 നാണു നസ്രത്ത് ജഹാൻ റഫി (18) കൊല്ലപ്പെട്ടത്. പ്രധാന അധ്യാപകനെതിരെ മാർച്ച് അവസാനമാണു പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്.
ഇതേ തുടർന്ന് അറസ്റ്റിലായ അധ്യാപകൻ ജയിലിൽനിന്നു പെൺകുട്ടിയെ കൊലപ്പെടുത്താൻ ആളുകളെ നിയോഗിക്കുകയായിരുന്നു. പരാതി പിൻവലിക്കാൻ വിസമ്മതിച്ചതോടെ ഭരണകക്ഷിയായ അവാമി ലീഗിന്റെ പ്രവർത്തകരും ചില വിദ്യാർത്ഥികളും ചേർന്നു മതപാഠശാലയ്ക്കുള്ളിൽ പെൺകുട്ടിയെ കെട്ടിയിട്ടു മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി. 80% പൊള്ളലേറ്റ പെൺകുട്ടി നാലാം ദിവസം ആശുപത്രിയിൽ മരിച്ചു. സംഭവത്തിൽ ബംഗ്ലദേശിലെങ്ങും വൻ പ്രതിഷേധമുയർന്നിരുന്നു.
സംഭവം ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു. എന്നാൽ, തീ വിഴുങ്ങുമ്പോഴും പടികൾ ഓടിയിറങ്ങിയ നുസ്രത്ത് നൽകിയ മരണമൊഴിയാണ് വഴിത്തിരിവായത്.
ധാക്കയിൽനിന്ന് 160 കിലോമീറ്ററോളം അകലെയുള്ള ഫെനി ഗ്രാമത്തിലെ മതപഠനശാലയിൽ പഠിച്ചിരുന്ന നുസ്രത്തിനോട് മാർച്ച് 27-നാണ് പ്രധാനാധ്യാപകൻ മൗലാന സിറാജുദൗള ഓഫീസ് മുറിയിൽ വിളിച്ചുവരുത്തി അപമര്യാദയായി പെരുമാറുന്നത്. അടുത്തദിവസംതന്നെ അവൾ മാതാപിതാക്കൾക്കൊപ്പമെത്തി പോലീസിൽ പരാതി നൽകി. എന്നാൽ, പോലീസ് കേസ് ഗൗരവമായെടുത്തില്ലെന്ന് മാത്രമല്ല അവളുടെ ചിത്രം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിടുകയും ചെയ്തു. ഇതിനെതിരേ ശക്തമായ പ്രതിഷേധം ഉയർന്നതോടെയാണ് പ്രധാനാധ്യാപകൻ അറസ്റ്റിലായത്.
തുടർന്ന് ഏപ്രിൽ ആറിന് പരീക്ഷയെഴുതാനെത്തിയ നുസ്രത്തിനെ മുതിർന്ന വിദ്യാർത്ഥികളടക്കമുള്ളവർ ചേർന്ന് കെട്ടിടത്തിനു മുകളിലേക്ക് കൂട്ടിക്കൊണ്ടുപോയി പരാതി പിൻവലിക്കാൻ ആവശ്യപ്പെട്ട് മർദിച്ചു. വഴങ്ങാതെ വന്നപ്പോൾ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു സഹോദരന്റെ മൊബൈലിലേക്ക് വിളിച്ച് നുസ്രത്ത് മരണമൊഴി രേഖപ്പെടുത്തിയതോടെ പ്രതികൾ പിടിയിലാവുകയായിരുന്നു.
Discussion about this post