ഡൽഹി: ഇന്ത്യയുമായി നാവിക സഹകരണം ശക്തിപ്പെടുത്തുമെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് സ്ഥാനപതി സർ ഡൊമിനിക് ആസ്കിത്. ബ്രിട്ടീഷ് നാവിക സേനയുടെ ഏറ്റവും വലിപ്പമേറിയതും ശക്തവുമായ വിമാനവാഹിനി കപ്പൽ ക്വീൻ എലിസബത്ത് അതിന്റെ കന്നി യാത്രയുടെ ഭാഗമായി ഇന്ത്യയിലെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയുമായി 2021ൽ നടക്കാനിരിക്കുന്ന സംയുക്ത നാവികാഭ്യാസം ചരിത്രപരമായിരിക്കുമെന്നും ഡൊമിനിക് കൂട്ടിച്ചേർത്തു.
നാൽപ്പത് വിമാനങ്ങളെ വരെ വഹിക്കാൻ ശേഷിയുള്ള ബൃഹത്തായ വിമാനവാഹിനി കപ്പലാണ് എച്ച് എം എസ് ക്വീൻ എലിസബത്ത്. 2021ൽ കൊങ്കണിൽ വെച്ചാണ് ഇന്ത്യ- ബ്രിട്ടൺ സംയുക്ത നാവികാഭ്യാസം നടക്കുന്നത്. യുദ്ധത്തിലും സമാധാന ദൗത്യങ്ങളിലും സ്വീകരിക്കേണ്ട തന്ത്രങ്ങൾ നാവികാഭ്യാസത്തിന്റെ ഭാഗമായി ചർച്ച ചെയ്യും. ഇന്ത്യൻ നാവികസേനയുടെ ഗുരുഗ്രാം ഇൻഫർമേഷൻ ഫ്യൂഷൻ സെന്ററിലേക്ക് ഒരു ലെയ്സൺ ഓഫീസറെ നിയമിക്കാനും ബ്രിട്ടൺ തീരുമാനിച്ചിട്ടുണ്ട്.
എഫ് 35 യുദ്ധവിമാനങ്ങൾ വഹിക്കാൻ ശേഷിയുള്ള ക്വീൻ എലിസബത്ത് കപ്പലിന്റെ പതിപ്പ് ഇന്ത്യക്ക് നിർമ്മിച്ച് നൽകാൻ ഒരുക്കമാണെന്നും ബ്രിട്ടൺ വാഗ്ദാനം ചെയ്തിട്ടുണ്ട്. 33 ടൺ ഭാരമുള്ളവയാണ് ഈ കൂറ്റൻ വിമാനവാഹിനി കപ്പലിന്റെ പ്രൊപ്പല്ലറുകൾ. നാല് ഏക്കറാണ് ഇതിന്റെ ഫ്ലൈറ്റ് ഡെക്ക്.
ഇന്ത്യയുമായി നാവിക സഹകരണം ശക്തിപ്പെടുത്താനുള്ള ബ്രിട്ടീഷ് നീക്കത്തെ ആശങ്കയോടെയാണ് പാകിസ്ഥാനും ചൈനയും നോക്കിക്കാണുന്നത്.
Discussion about this post