ഡല്‍ഹി: മഹാരാഷ്ട്രയില്‍ ഗവര്‍ണര്‍ക്കു വിവേചനാധികാരമുണ്ടെന്നും നടപടികളില്‍ കോടതി ഇടപെടരുതെന്നുമുള്ള വാദങ്ങളാണ് ഗവര്‍ണറുടെ സെക്രട്ടറിക്കും കേന്ദ്രസര്‍ക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലും, ബിജെപിക്കും ഫഡ്നാവിസിനും വേണ്ടി ഹാജരായ മുകുള്‍ റോഹ്തഗിയും സുപ്രീംകോടതിയില്‍ ഉയര്‍ത്തിയത്.
170 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്ന ഫഡ്നാവിസിന്റെ വാദം അംഗീകരിക്കുക മാത്രമാണു ഗവര്‍ണര്‍ ചെയ്തത്. ചട്ടവിരുദ്ധമായി ഒന്നും നടത്തിയിട്ടില്ല. ലഭ്യമായ രേഖകള്‍ പരിശോധിച്ചു നടപടിയെടുക്കുകയാണ് ഗവര്‍ണറുടെ ചുമതല. അതില്‍ അന്വേഷണം നടത്തി വലയേണ്ട കാര്യം ഗവര്‍ണര്‍ക്കില്ലെന്നും തുഷാര്‍ മേത്ത വിശദമാക്കി.
അടിയന്തരമായി വിശ്വാസ വോട്ടെടുപ്പു നടത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെ റോഹ്തഗി എതിര്‍ത്തു. വിശ്വാസവോട്ടെടുപ്പു നടക്കണമെങ്കില്‍ എംഎല്‍എമാര്‍ സത്യപ്രതിജ്ഞ ചെയ്യുകയും സ്പീക്കര്‍ തെരഞ്ഞെടുപ്പ് നടക്കുകയും വേണം. അതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് 14 ദിവസത്തെ സമയം വേണം. പ്രോടെം സ്പീക്കറുടെ ചുമതലയില്‍ വിശ്വാസ വോട്ടെടുപ്പു നടത്താന്‍ കോടതി ഉത്തരവിട്ടാല്‍ അതു മറ്റൊരു ഭരണഘടനാ പ്രശ്നമുണ്ടാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭരണഘടനാപരമായാണു ഗവര്‍ണര്‍ പ്രവര്‍ത്തിച്ചതെന്നും വിശ്വാസ വോട്ടെടുപ്പ് എപ്പോള്‍ വേണമെന്ന് തീരുമാനിക്കാന്‍ ഗവര്‍ണര്‍ക്ക് അവകാശമുണ്ടെന്നും റോഹ്തഗി വാദിച്ചു.
പുലര്‍ച്ചെ 5.47ന് രാഷ്ട്രപതി ഭരണം അവസാനിപ്പിക്കുകയും രഹസ്യമായി ആരെയും പങ്കെടുപ്പിക്കാതെ രാവിലെ എട്ടിന് മുഖ്യമന്ത്രി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്യേണ്ട ഏത് അടിയന്തര സാഹചര്യമാണു മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്നെന്നു കപില്‍ സിബല്‍ ചോദിച്ചു. നിയമസഭാ കക്ഷി നേതാവെന്ന നിലയില്‍ അജിത് പവാറാണു പാര്‍ട്ടി നിലപാട് പറയേണ്ടതെന്നും പിന്തുണ വാഗ്ദാനം ചെയ്ത് നല്കിയ കത്ത് നിലനില്‍ക്കുന്നതാണെന്നും അജിത് പവാറിനു വേണ്ടി മനീന്ദര്‍ സിംഗും വാദിച്ചു.
Discussion about this post