ഭോപ്പാല്‍: ഇന്ത്യയിൽ ഏറ്റവും കൂടുതല്‍ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്ത സംസ്ഥാനമായി മധ്യപ്രദേശ്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ആണ് ബുധനാഴ്ച റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ബലാത്സംഗ കേസുകളില്‍ മധ്യപ്രദേശ് ഒന്നാം സ്ഥാനത്തെത്തുന്നതെന്ന് റിപ്പോർട്ട് പറയുന്നു. 5,433 കേസുകള്‍ ആണ് 2018-ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവയില്‍ 54 കേസുകളിലെ ഇരകള്‍ ആറ് വയസ്സിന് താഴെയുള്ളവരാണ്. ബലാത്സംഗക്കേസുകളുടെ എണ്ണത്തില്‍ 2016-ലും 2017-ലും സംസ്ഥാനം ഒന്നാമതെത്തിയിരുന്നു. 4,335 കേസുകളോടെ രാജസ്ഥാന് തൊട്ടുപിന്നാലെയുണ്ട്. ഉത്തര്‍പ്രദേശ് (3,946), മഹാരാഷ്ട്ര (2,142), ഛത്തീസ്ഗഡ് (2,091) എന്നിങ്ങനെയാണ് മറ്റു കണക്കുകള്‍.
റിപ്പോര്‍ട്ട് പ്രകാരം 2018-ല്‍ രജിസ്റ്റര്‍ ചെയ്ത രാജ്യത്തെ ആകെയുള്ള 33,356 ബലാത്സംഗ കേസുകളില്‍ 16 ശതമാനത്തിലധികവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് മധ്യപ്രദേശില്‍ നിന്നാണ്. എന്നാല്‍, 2017-നെ അപേക്ഷിച്ച് 2018-ല്‍ രജിസ്റ്റര്‍ ചെയ്ത ബലാത്സംഗ കേസുകളുടെ എണ്ണം കുറവാണ്. 2017-ല്‍ സംസ്ഥാനത്ത് 5,562 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്ന് കുറ്റകൃത്യ വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന സര്‍ക്കാര്‍ ഏജന്‍സിയായ എന്‍സിആര്‍ബിയുടെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.
അതേസമയം, 4,882 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത 2016-നെ അപേക്ഷിച്ച് 2018-ല്‍ സംസ്ഥാനത്ത് ബലാത്സംഗ കേസുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. 18 വയസ്സിന് താഴെയുള്ള ഇരകളുള്ള 2,841 ബലാത്സംഗ കേസുകള്‍ 2018-ല്‍ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 54 കേസുകളിലെ ഇരകള്‍ ആറ് വയസ്സിന് താഴെയുള്ളവരാണ്. 142 ഇരകള്‍ 6 മുതല്‍ 12 വയസ്സ് വരെയുള്ളവരാണ്. 2018-ല്‍ സംസ്ഥാനത്തെ 1,143 കേസുകളിലെ ഇരകള്‍ 12നും 16നും ഇടയില്‍ പ്രായമുള്ളവരാണ്. അതേസമയം 1,502 കേസുകളിലെ ഇരകള്‍ 16നും 18നും ഇടയില്‍ പ്രായമുള്ളവരാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
2016-ലെ കണക്കുകള്‍ പ്രകാരം മധ്യപ്രദേശിലെ 2,479 ബലാത്സംഗ കേസുകളിലെ ഇരകള്‍ 18 വയസ്സിന് താഴെയുള്ളവരാണ്. ഇവയില്‍ ആറ് വയസ്സിന് താഴെയുള്ള 39 പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. 2017ല്‍ 18 വയസ്സിന് താഴെയുള്ള പെണ്‍കുട്ടികള്‍ ഇരകളായുള്ള 3,082 ബലാത്സംഗ കേസുകളും ആറ് വയസ്സിന് താഴെയുള്ള 50 കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
Discussion about this post