കേന്ദ്രസർക്കാർ പാസാക്കിയ എസ് സി/എസ്ടി നിയമഭേദഗതിയെ പിന്തുണച്ച് സുപ്രീംകോടതി. 2018-ൽ, പട്ടികജാതി പട്ടികവർഗ്ഗ വിഭാഗങ്ങൾക്കെതിരെയുള്ള അക്രമം തടയാനുള്ള നടപടികൾ ശക്തമാക്കാൻ വേണ്ടി അത്തരം കേസുകളിൽ മുൻകൂർ ജാമ്യം അനുവദിക്കില്ലെന്ന് കേന്ദ്രസർക്കാർ നിയമ ഭേദഗതി വരുത്തിയിരുന്നു. എസ് സി/എസ്ടി വിഭാഗത്തിൽപ്പെട്ടവരുടെ പരാതിയിൽ പ്രാഥമിക അന്വേഷണത്തിന് ശേഷം മാത്രം മതി നടപടിയെന്ന സുപ്രീംകോടതി വിധിയെ മറികടക്കാനാണ് കേന്ദ്ര സർക്കാർ നിയമ ഭേദഗതി നടത്തിയത്.
പരാതി യാഥാർത്ഥ്യമാണെന്ന് ബോധ്യം വന്നതിനു ശേഷം മാത്രമേ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാവൂ, പ്രത്യക്ഷപ്പെടുന്ന വ്യക്തികൾക്ക് മുൻകൂർ ജാമ്യം ലഭിക്കും എന്നിങ്ങനെ ഇളവുകൾ അനുവദിച്ചുള്ള കോടതിവിധി, എസ് സി/എസ്ടി വിഭാഗക്കാർക്ക് കൊടുക്കുന്ന സംരക്ഷണത്തെ ദുർബലപ്പെടുത്തുന്നു എന്ന് കണ്ടാണ് കേന്ദ്ര സർക്കാർ ഈ നിയമം ഭേദഗതി നടപ്പിലാക്കിയത്. ഈ നിയമ ഭേദഗതി ഭരണഘടനാ ലംഘനമാണെന്ന് ആരോപിച്ച് പൃഥ്വിരാജ് ചൗഹാൻ, പ്രിയ ശർമ എന്നിവർ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പക്ഷേ, ഈ നിയമ ഭേദഗതിയുടെ ഭരണഘടനാപരമായ മൂല്യം ശരി വച്ച ജസ്റ്റിസ് അരുൺ മിശ്ര, ജസ്റ്റിസ് രവീന്ദ്ര ഭട്ട് എന്നിവരടങ്ങിയ സുപ്രീംകോടതി ബെഞ്ച് കേന്ദ്ര സർക്കാരിന് അനുകൂലമായ നിലപാടെടുക്കുകയായിരുന്നു.
Discussion about this post