പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനായി കോളഏജിലെ ഒരു ക്ലാസ് മുറി അനുവദിക്കണണെന്ന അപേക്ഷയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കണ്ട പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അപമാനിക്കപ്പെട്ട് അനുഭവം പങ്കുവച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥിയായ മാത്യു എലിയാസ് എന്ന വ്യക്തിയുടെ ഫേസ്ബുക്ക് പോസ്റ്റ്. വളരെ അഹങ്കാരത്തോടെയാണ് ജി സുകുമാരന്‍ നായര്‍ പെരുമാറിയതെന്നും, ഗോറ്റിന് ഉള്ളില്‍ നിന്ന് ഒരു ഫോട്ടോ എടുക്കാന്‍ പോലും അനുവാദം നല്‍കിയില്ലെന്നും കുറിപ്പില്‍ പറയുന്നു.
*ഈ അഹന്ത പറയാതെവയ്യ*
പിന്നില്‍ കാണുന്നത് എന്റെ വിദ്യാലയമാണ്. Changanacherry NSS Hindu College.
മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷവും എന്റെ കോളജ് എന്നു പറയുമ്പോള്‍ ശരീരത്തിലെ ഓരോ ജീവാണുവും അതേയെന്ന് ആര്‍ത്തുവിളിക്കുന്നത് എനിക്കു കേള്‍ക്കാം. ഈ സരസ്വതീക്ഷേത്രത്തിന്റെ മക്കളായ ലക്ഷങ്ങള്‍ക്കും ഇതേ വികാരം തന്നെയാവും.
എങ്കിലും പറയാതെ വയ്യ.
ആ പടികളിലാണ് ഞാനെന്റെ ജാതിചിന്തകളുടെ തേങ്ങയുടച്ചു മനുഷ്യനായത്.
ആദ്യപ്രണയം മുതല്‍ ഒരായുസ്സു നീളുന്ന ഒരു പിടി നല്ല സൗഹൃദങ്ങളും അവിസ്മരണീയരായ ഗുരുക്കന്മാരെയും എന്നിലെ എഴുത്തുകാരനെയും എനിക്ക് സമ്മാനിച്ചത് ഈ സരസ്വതീ ക്ഷേത്രമാണ്. ഞാന്‍ ഞാനായതും ലോകമെന്തെന്ന് അറിയാന്‍ തുടങ്ങിയതും ഇവിടെ നിന്നുതന്നെ.വര്‍ഷങ്ങളുടെ ശ്രമഫലമായി ഞങ്ങള്‍ ക്ലാസ്സിലുള്ള എല്ലാവരെയും കണ്ടെത്തി. ഇക്കാലത്തിനിടയില്‍ ഞങ്ങളില്‍ രണ്ടു പേര്‍ അരങ്ങൊഴിഞ്ഞു പോയി. ചില അദ്ധ്യാപകരും.
മൂന്നു പതിറ്റാണ്ടുകള്‍ക്കു ശേഷം അറുപതോടടുക്കുന്ന ഞങ്ങള്‍ക്ക് ഈ ക്ഷേത്രത്തിലൊന്നൊത്തു കൂടണമെന്നൊരാശ.
വാര്‍ദ്ധക്യത്തിലെ ആരോഗ്യ പ്രശ്‌നങ്ങള്‍ അവഗണിച്ച് ഗുരുക്കന്മാരും സസന്തോഷം വരാമെന്നേറ്റു.കോളജിനു ബുദ്ധിമുട്ടില്ലാത്ത ഏതെങ്കിലുമൊരു സമയം ഗുരു ക്കന്മാരോടൊപ്പം പഴയ ക്ലാസ്സ് മുറിയില്‍ ഒന്നൊത്തുകൂടാന്‍ അനുവദിക്കണമെന്ന് പ്രിന്‍സിപ്പലിനോടപക്ഷിച്ചു.
വിഷയം തന്റെ അധികാര പരിധിയില്‍ അല്ലയെന്നും മാനേജ്‌മെന്റാണ് തീരുമാനമെടുക്കേണ്ടതെന്നുമുള്ള മറുപടികള്‍ കേട്ട് മാസങ്ങള്‍ നീങ്ങി.അങ്ങനെ നായന്മാരുടെ ഉടയോനായ NSS ജനറല്‍ സെക്രട്ടറിയെത്തന്നെ കാണാന്‍ തീരുമാനിച്ചു. പ്രിന്‍സിപ്പലിന്റെ തന്നെ പിതാമഹനാണ് ജനറല്‍ സെക്രട്ടറി.
സമയം വാങ്ങി ഞങ്ങള്‍ കുറച്ചു പേര്‍ കുടുംബസമേതം അദ്ദേഹത്തിന്റെ ഓഫീസില്‍ പുലര്‍ച്ചെ തന്നെയെത്തി.
സര്‍വാദരണീയനായിരുന്ന ശ്രീ മന്നത്തു പത്മനാഭന്റെ പിന്‍മുറക്കാരനെ കാണാന്‍ ഭയഭക്ത്യാദരങ്ങളോടെ ഞങ്ങള്‍ കാത്തു നിന്നു.
പത്തു മണിക്കുകാര്‍ വന്നു നിന്നു.
അദ്ദേഹം പുറത്തിറങ്ങുന്നില്ല.
അദ്ദേഹത്തിന്റെ ശാസന പ്രകാരം ഡ്രൈവര്‍ ഹോണ്‍ ഉറക്കെ അടിക്കുന്നുണ്ട്.‘പി എ വന്നുഡോര്‍ തുറക്കാതെ ആള്‍ പുറത്തിറങ്ങില്ല, ‘ അടുത്തു കാത്തു നിന്ന മറ്റൊരാള്‍ പറഞ്ഞു.
ഒരു മിനിട്ടിനുള്ളില്‍ പി.എ. ഓടിക്കിതച്ചെത്തി കാറിന്റെഡോര്‍ തുറക്കുന്നു.
ദേഹം പുറത്തിറങ്ങി പ്രജകളെ പുശ്ചഭാവത്തില്‍ നോക്കി അകത്തേക്കു പോയി.
പിറകേ കൂടാന്‍ നോക്കിയ ഞങ്ങളെ തടഞ്ഞ് ശബ്ദമുണ്ടാക്കരുതെന്ന് ആഗ്യം കാട്ടി പി എ പറഞ്ഞു. ‘അദ്ദേഹത്തിനു ബ്രേക്ഫാസ്റ്റ് കഴിക്കാനുള്ള സമയമാണ്. കഴിയുമ്പോള്‍ വിളിക്കാം.’കാത്തിരിപ്പിനൊടുവില്‍ ദര്‍ശന ഭാഗ്യമുണ്ടായി.
എന്തോ തെറ്റു ചെയ്ത് ശിക്ഷാവിധിക്കായി കാത്തു നില്‍ക്കുന്ന ഒരു കൂട്ടം കുട്ടികളോടെന്നപോലെ ചോദ്യം
‘പ്രിന്‍സിപ്പലിനെ കണ്ടില്ലേ ?’‘പ്രിന്‍സിപ്പല്‍ അനുമതി തന്നില്ല, അതുകൊണ്ടാണ് സാറിനെ കാണാന്‍ വന്നത്. ‘
താങ്കളുടെ മകള്‍ തന്നെയാണല്ലോ പ്രിന്‍സിപ്പല്‍ എന്നു പറയാന്‍ തോന്നിയെങ്കിലും വിനയാന്വിതരായി കാത്തു നിന്നു.
‘കോളജ് തരില്ല’ എന്ന ഉറച്ചമറുപടി ഉടനെ വന്നു.
‘ഞങ്ങളുടെ അദ്ധ്യാപകരോടൊപ്പം ക്ലാസ്സിനു മുന്‍പില്‍ നിന്ന് ഒരു ഫോട്ടോയെങ്കിലും എടുക്കാന്‍ ദയവായി അനുവദിക്കണം’ എന്നു താഴ്മയായി അപേക്ഷിച്ചു.
‘ഗേററിനുള്ളില്‍ കടക്കാന്‍ അനുവദിക്കില്ല.’
‘ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡും അദ്ധ്യാപകരും കുടെയുണ്ടാവും സര്‍. ‘
‘ആരായാലും അനുവദിക്കില്ല.’
‘ക്ലാസ്സിനു മുന്‍പില്‍ വേണ്ട, ഗേറ്റിനുള്ളില്‍ നിന്നെങ്കിലും ഒരു ഫോട്ടോ എടുക്കാനനുവദിക്കണം സര്‍.’
‘സാദ്ധ്യമല്ല. നിങ്ങള്‍ക്ക് ഗേറ്റിനു പുറത്തു് റോഡില്‍ നിന്ന് ഫോട്ടോയെടുക്കാം.’
‘താങ്കളുടെ പിതാമഹന്റെ പുരയിടമാണോ ഇത്’ എന്നു ചോദിക്കണമെന്നുണ്ടായിരുന്നു.
പക്ഷേ ആ കസേരയിലിരുന്ന പത്മശ്രീ മന്നത്തു പത്മനാഭനെപ്പോലെയുള്ള മഹല്‍ വ്യക്തികളെ അപമാനിക്കാന്‍ വയ്യ.ഈ ദേഹത്തോട് അപേക്ഷിക്കാന്‍ ആദരണിയരായ ഞങ്ങളുടെ അദ്ധ്യാപകരാരും കൂടെ വരില്ല എന്നു ചെറുചിരിയോടെയവര്‍ പറഞ്ഞതിന്റെ അര്‍ത്ഥം ഇപ്പോഴാണ് മനസ്സിലാകുന്നത്.
പ്രിയ നായന്മാരേ, ഒരു പൂര്‍വ്വവിദ്യാര്‍ത്ഥിയുടെ വിദ്യാലയത്തോടുള്ള സ്‌നേഹം എന്താണെന്നു മനസ്സിലാക്കാന്‍, പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ഉള്ള ഒരുവനെ തിരഞ്ഞെടുത്ത് ആ കസേരയില്‍ ഇരുത്താന്‍ ആരും നിങ്ങളുടെ കൂട്ടത്തിലില്ലേ?
‘ഇരിക്കേണ്ടവന്‍ ഇരിക്കേണ്ടിടത്തിരുന്നില്ലെങ്കില്‍ ……….
https://www.facebook.com/photo.php?fbid=2736992629669877&set=a.777883655580794&type=3&theater
Discussion about this post