ഡൽഹി: രണ്ടാമൂഴം സിനിമയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ നടപടി. കേസില്‍ നാലാഴ്ച്ചയ്ക്കകം മറുപടി നല്‍കണം എന്ന് നിര്‍ദ്ദേശിച്ച് എംടി വാസുദേവന്‍ നായര്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയക്കുകയും ചെയ്തു.
ഭീമന്‍റെ കഥ പറയുന്ന രണ്ടാംമൂഴം സിനിമയാക്കുന്നതിനായി എംടിയും ശ്രീകുമാറും 2014 ലാണ് കരാര്‍ ഒപ്പുവെച്ചത്. എംടിയും വി എ ശ്രീകുമാറുമായുള്ള കരാർ പ്രകാരം മൂന്ന് വർഷത്തിനകം ചിത്രീകരണം തുടങ്ങണമായിരുന്നു. നാല് വർഷം പിന്നിട്ടിട്ടും ഒന്നും നടക്കാതെ വന്നതോടെയാണ് എംടി, സംവിധായകനും നിർമ്മാണക്കമ്പനിക്കും എതിരെ കോടതിയെ സമീപിച്ചത്. കോഴിക്കോട് മുൻസിഫ് കോടതിയിലാണ് എം ടി ആദ്യം ഹർജി നൽകിയത്. ഇതേത്തുടർന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് വി എ ശ്രീകുമാർ അപ്പീൽ കോടതിയായ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി. പിന്നാലെ ശ്രീകുമാർ ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളി. തുടർന്നാണ് ശ്രീകുമാര്‍ മേനോന്‍ ഹര്‍ജിയുമായി സുപ്രീംകോടതിയിലെത്തിയത്.
മധ്യസ്ഥതയ്ക്ക് ഇല്ലെന്നും തിരക്കഥ തിരിച്ചുതരണമെന്നുമാണ് ആദ്യം മുതലേ എംടിയുടെ നിലപാട്. കരാര്‍ പ്രകാരമുള്ള കാലാവധി കഴിഞ്ഞിട്ടും രണ്ടാമൂഴം സിനിമയുടെ ചിത്രീകരണം തുടങ്ങാത്തതിനാല്‍ തിരക്കഥ തിരിച്ച് നല്‍കണമെന്ന് ആവശ്യപ്പെട്ട് എംടി നല്‍കിയ കേസ് നിലവില്‍ കോഴിക്കോട് കോടതിയില്‍ തുടരുന്നുണ്ട്.
ഇതിനിടെ രണ്ടാമൂഴം സിനിമയില്‍ നിന്ന് പിന്‍മാറിയതിന് 20 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എംടി വാസുദേവന്‍ നായര്‍ക്ക് ശ്രീകുമാര്‍ മേനോന്‍ നേരത്തെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കരാര്‍ ആദ്യം ലംഘിച്ചത് എംടിയാണ്. കരാറില്‍ പറഞ്ഞ സമയത്തിനും മാസങ്ങള്‍ വൈകിയാണ് മലയാളം തിരക്കഥ ലഭിച്ചത്. പിന്നീട് കുറേ മാസങ്ങള്‍ കഴിഞ്ഞാണ് ഇംഗ്ലീഷ് തിരക്കഥ ലഭിച്ചതെന്നും ശ്രീകുമാര്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Discussion about this post