ഭീകര സംഘടനയായ താലിബാനുമായി അമേരിക്ക സമാധാനക്കരാർ ഒപ്പിടുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.വരുന്ന 29 നാണ് കരാർ നടപ്പിലാവുകയെന്നും അദ്ദേഹം അറിയിച്ചു.അഫ്ഗാൻ ദേശീയ സുരക്ഷാ കൗൺസിൽ വക്താവ് ജാവേദ് ഫൈസലും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.അഫ്ഗാനിസ്ഥാനിലെ സംഘർഷാവസ്ഥ ഇല്ലാതാക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമാണ് ഈ കരാർ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് വെള്ളിയാഴ്ച നടന്ന പത്ര സമ്മേളനത്തിൽ പോംപിയോ പറഞ്ഞു.
സന്ധി വിജയകരമായി നടപ്പിലായാൽ, തിരശീല വീഴുക പതിനെട്ടു വർഷമായി നീളുന്ന അഫ്ഗാനിസ്ഥാനിലെ ക്രമസമാധാന പ്രശ്നങ്ങൾക്കാണ്.ഇതിനോടകം, ആയിരക്കണക്കിന് അമേരിക്കൻ പട്ടാളക്കാരും തീവ്രവാദികളും അതിലേറെ സാധാരണക്കാരായ പൗരന്മാരും നിരന്തര സംഘർഷ മേഖലയായ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലെ സൈനിക നിയന്ത്രണങ്ങളെ പറ്റിയുള്ള ചർച്ച,ഇതിനു ശേഷം ഖത്തറിലെ ദോഹയിൽ വച്ച് നടക്കുമെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.












