ഡല്‍ഹി: സാമൂഹിക മാധ്യമങ്ങള്‍ ഉപേക്ഷിക്കുന്നതിനെപ്പറ്റി ആലോചിക്കുന്നുവെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റിനെ പരിഹസിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ തിരിച്ചടിച്ച് ത്രിപുര മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിപ്ലബ് ദേവ് രംഗത്ത്. സോണിയ ഗാന്ധിക്ക് സാമൂഹിക മാധ്യമങ്ങളില്‍ അക്കൗണ്ട് ഇല്ലാത്തതിന്റെ കാരണം അതാണെന്ന് ബിപ്ലബ് ദേവ് പരിഹസിച്ചു.
വിദ്വേഷമാണുപേക്ഷിക്കേണ്ടത്, സാമൂഹികമാധ്യമങ്ങളല്ല എന്നായിരുന്നു രാഹുലിന്റെ പ്രതികരണം.
അതേസമയം പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത ട്വീറ്റ് ആരാധകരെ ഞെട്ടിച്ചിട്ടുണ്ട്. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് എന്നിവയിലെ അക്കൗണ്ടുകള്‍ ഞായറാഴ്ച മുതല്‍ ഉപേക്ഷിക്കുന്നകാര്യം ആലോചിക്കുന്നുവെന്നാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്.
ഇതിനു പിന്നാലെ #NoSir ഹാഷ് ടാഗ് ക്യാമ്പയിനുമായി സോഷ്യല്‍ മീഡിയ സജീവമായി. ഹാഷ് ടാഗ് നിലവില്‍ ട്രെന്‍ഡിംഗായി മാറിയിട്ടുണ്ട്. 24,700 ല്‍ പരം റീട്വീറ്റുകളും 4,8000 ല്‍ പരം കമന്റുകളും ഒരു മണിക്കൂറിനുള്ളില്‍ പോസ്റ്റിനു വന്നു കഴിഞ്ഞു. പ്രധാനമന്ത്രിയുടെ പോസ്റ്റിനു താഴെ കമന്റുകള്‍ കുമിഞ്ഞുകൂടുകയാണ്. സോഷ്യല്‍ മീഡിയ വിട്ടു പോകരുതെന്നും, പ്രധാനമന്ത്രിപദം കൂടി വിട്ടുപോകൂവെന്നും ട്വീറ്റുകളുണ്ട്. വിവിധ സാമൂഹിക മാധ്യമങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര് ഫോളോചെയ്യുന്ന ലോകത്തെ പ്രമുഖ വ്യക്തികളില്‍ ഒരാളാണ് പ്രധാനമന്ത്രി മോദി. തിങ്കളാഴ്ചയാണ് ഞായറാഴ്ച സോഷ്യല്‍ മീഡിയ ഉപയോഗിക്കില്ലെന്ന് മോദി കുറിച്ചത്. ഇതിന്റെ വിശദാംശങ്ങള്‍ അറിയാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.
സാമൂഹികമാധ്യമങ്ങളില്‍ കോടിക്കണക്കിനുപേര്‍ അദ്ദേഹത്തെ പിന്തുടരുന്നുണ്ട്. അദ്ദേഹത്തിന്റെ അപ്രതീക്ഷിത പ്രഖ്യാപനം ചര്‍ച്ചകള്‍ക്കിടയാക്കി. ഫേസ്ബുക്കില്‍ നാലരക്കോടിയും ട്വിറ്ററില്‍ അഞ്ചുകോടിയും ഇന്‍സ്റ്റഗ്രാമില്‍ മൂന്നരക്കോടിയും ഫോളോവേഴ്സാണ് പ്രധാനമന്ത്രിക്കുള്ളത്. ഫേസ്ബുക്കില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു പിന്നില്‍ രണ്ടാമനാണദ്ദേഹം.
Discussion about this post