തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔട്ലെറ്റുകൾ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. കടകൾ അടയ്ക്കാൻ നിലവിൽ നിർദ്ദേശമില്ലെന്നും അതു കൊണ്ട് തന്നെ മദ്യശാലകൾ അടച്ചിടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. സാഹചര്യത്തിന് അനുസരിച്ച് തീരുമാനം എടുക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം മൂന്ന് പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് ഷോപ്പിംഗ് മാളുകൾ അടച്ചിടാനും ബീച്ചുകളിൽ സന്ദർശകരെ വിലക്കാനും തീരുമാനിച്ചതായി കളക്ടർ അറിയിച്ചു. ജനങ്ങള്‍ അത്യാവശത്തിന് മാത്രമേ പുറത്തിറങ്ങാവൂ എന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. രോഗലക്ഷണമുള്ളവര്‍ പൊതുഗതാഗത സംവിധാനങ്ങള്‍ ഉപയോഗിക്കരുത്. ബ്യൂട്ടിപാര്‍ലറുകള്‍, ജിം തുടങ്ങിയവ അടയ്ക്കാനും നിർദ്ദേശമുണ്ട്.
എന്നാൽ കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സ്കൂളുകളും കോളേജുകളും സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളും ബ്യൂട്ടി പാർലറുകളും ഉൾപ്പെടെ അടച്ചിടാൻ തീരുമാനിക്കുകയും അതേസമയം നിരവധി ആളുകൾ നിത്യേന സന്ദർശിക്കുന്ന മദ്യശാലകൾ അടച്ചിടാതിരിക്കുകയും ചെയ്യുന്നതിൽ ഒരു വിഭാഗം ജനങ്ങൾക്ക് പ്രതിഷേധമുണ്ട്.
Discussion about this post