ഭോപ്പാല്‍: മധ്യപ്രദേശില്‍ വിശ്വാസ വോട്ടെടുപ്പ് “കൈ ഉയര്‍ത്തി വോട്ട്’ ചെയ്യുന്ന രീതിയില്‍ മാത്രമേ നടത്താവൂവെന്ന് നിർദ്ദേശവുമായി ഗവര്‍ണര്‍ ലാല്‍ജി ടണ്ഡൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ മുഖ്യമന്ത്രി കമല്‍ നാഥിന് കത്തെഴുതി. മധ്യപ്രദേശ് നിയമസഭയുടെ ബജറ്റ് സമ്മേളനം തിങ്കളാഴ്ച ആരംഭിക്കാനിരിക്കെയാണ് ഗവര്‍ണറുടെ നിര്‍ദേശം.
കോണ്‍ഗ്രസിലെ 22 എംഎല്‍എമാര്‍ രാജിവച്ചതിനെ തുടര്‍ന്നാണ് കമല്‍നാഥ് സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പു തേടണമെന്നുള്ള കത്തു ഗവര്‍ണറുടെ ഓഫീസ് പുറത്തുവിട്ടത്. മുഖ്യമന്ത്രിക്കുള്ള കത്തില്‍ ബട്ടണ്‍ അമര്‍ത്തി വോട്ടെടുപ്പ് നടത്തണമെന്നായിരുന്നു ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ബിജെപി നേതാക്കളുടെ ആവശ്യം പരിഗണിച്ച് ‘കൈ ഉയര്‍ത്തി വോട്ട് ചെയ്യുന്ന രീതി ഉപയോഗിക്കണമെന്ന് ഗവര്‍ണര്‍ പുതിയ നിര്‍ദേശം നല്‍കുകയായിരുന്നു. ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനം ശരിയായി പ്രവര്‍ത്തിക്കാത്തതിനാല്‍ നിയമസഭയില്‍ കൈ ഉയര്‍ത്തി വോട്ടിംഗിനു സ്പീക്കറോടു നിര്‍ദേശിക്കണമെന്ന് ബിജെപി ഗവര്‍ണറോട് ആവശ്യപ്പെട്ടിരുന്നു. ബിജെപി നേതാക്കളുടെ ആവശ്യം പരിഗണിച്ച് ഗവര്‍ണര്‍ കമല്‍നാഥിന് നിര്‍ദേശം നല്‍കുകയായിരുന്നു.
അതേസമയം നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പിന് താന്‍ തയാറാണെന്ന് ഗവര്‍ണറുമായുള്ള കൂടിക്കാഴ്ചയില്‍ കമല്‍നാഥ് അറിയിച്ചിട്ടുണ്ട്.
ബിജെപിയിൽ ചേർന്ന ജ്യോതിരാദിത്യ സിന്ധ്യക്ക് പിന്തുണയര്‍പ്പിച്ച് 22 കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജിവച്ചതോടെയാണ് മധ്യപ്രദേശില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായത്. ഇതേത്തുടര്‍ന്നു ബിജെപി ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് മാറ്റിയ എംഎല്‍എമാര്‍ തിരികെ ഭോപ്പാലിലെത്തിയിട്ടുണ്ട്.
Discussion about this post