തിരൂർ: യുവാവിനെയും യുവതിയെയും സദാചാരഗുണ്ട ചമഞ്ഞ് ഭീഷണിപ്പെടുത്തി 2 ലക്ഷത്തിലേറെ രൂപയും ലാപ്ടോപ്പും തട്ടിയെടുത്തതായി പരാതി. തിരൂർ ചെമ്പ്രയിലാണ് സംഭവം. സംഭവുമായി ബന്ധപ്പെട്ട് 4 യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. തിരൂർ കോട്ട് ആളത്തിൽ പറമ്പിൽ സെഫീർ റഹ്മാൻ, കോട്ട് പിലാവിളയകത്ത് സുധീഷ്കുമാർ, കാക്കടവ് പുന്നയിൽ മുബീൻ, ഏഴൂർ പിസി പടി കാവുങ്ങൽ നിധീഷ് എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ദിവസം വൈകിട്ട് ചെമ്പ്ര പാലത്തിനു സമീപം കാറിൽ ഇരിക്കുകയായിരുന്നവരെ ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തിയാണ് ഇവർ പണവും ലാപ്ടോപ്പും മറ്റും തട്ടിയെടുത്തത്.
ചെമ്പ്ര പാലത്തിനു സമീപം നിർത്തിയിട്ടിരുന്ന യുവാവിന്റെ കാറിൽ സ്കൂട്ടറിലെത്തിയ യുവതി കയറുന്നത് ശ്രദ്ധയിൽ പെട്ട സംഘം ചോദ്യം ചെയ്യുകയും ഫോട്ടോയും വിഡിയോകളും എടുക്കുകയും ചെയ്തതിനു ശേഷം അവ കാണിച്ച് ഭീഷണിപ്പെടുത്തി 2 ലക്ഷത്തിലേറെ രൂപയും ലാപ്ടോപ്, വാച്ച്, എടിഎം കാർഡ് എന്നിവയും തട്ടിയെടുക്കുകയായിരുന്നു.
പിന്നീട് യുവാവും യുവതിയും പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികളെ പിടികൂടുകയുമായിരുന്നു. തിരൂർ സിഐ ടിപി ഫർഷാദ്, എസ്സിപിഒ ഹരീഷ്, എഎസ്ഐ മധുസൂദനൻ, സിപിഒ രഘു, അഭിമന്യു എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Discussion about this post