65 ലക്ഷം മലയാളികൾക്ക് കൊറോണ വൈറസ് ബാധിച്ചേയ്ക്കുമെന്നു മുന്നറിയിപ്പ് നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി വിഭാഗത്തിൽ നിന്നും എഴുതിയ കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. തീവ്രപരിചരണ വിഭാഗത്തിൽ നിരവധി പേർ പ്രവേശിപ്പിക്കപ്പെടാൻ സാധ്യതയുള്ളതിനാൽ, 2.35 ലക്ഷം ബെഡുകൾ തയ്യാറാക്കാനും കത്തിൽ നിർദ്ദേശിക്കുന്നുണ്ട്.പൊതു സമ്മേളനങ്ങൾ, ആളുകൾ കൂട്ടം കൂടുന്ന പരിപാടികൾ എന്നിവ എന്ത് നടപടിയെടുത്തും നിർത്തിവയ്ക്കാൻ ഹൈക്കോടതിയോട് മെഡിക്കൽ അസോസിയേഷൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
കത്തിന്റെ വിശദാംശങ്ങൾ ന്യൂ ഇന്ത്യൻ എക്സ്പ്രസ്സ് പുറത്തു വിട്ടിരിക്കുന്നത് ഇപ്രകാരമാണ്.
ഡയമണ്ട് പ്രിൻസസ് ക്രൂയിസ് കപ്പലിലെ 3,700 പേരിൽ, 700 പേർക്ക് രോഗം ബാധിക്കപ്പെട്ടിരുന്നു. അതായത് 19 ശതമാനം നിരക്കിലാണ് വൈറസിൻറെ ആക്രമണ നിരക്ക്. ആ കണക്ക് വച്ച് നോക്കിയാൽ കേരളത്തിൽ 65 ലക്ഷം പേർ രോഗബാധിതരായേക്കും. ഇതിൽ 15 ശതമാനം അതായത്, ഏതാണ്ട് ഒമ്പത് ലക്ഷം പേർക്ക് പത്തു ദിവസത്തേക്കെങ്കിലും ആശുപത്രിവാസം വേണ്ടി വരും.വൈറസിൻറെ ഏറ്റവും കുറഞ്ഞ ആക്രമണ സാധ്യതാ നിരക്കായ 7% എടുത്താൽ പോലും കേരളത്തിൽ ബാധിക്കുന്നവരുടെ എണ്ണം 24 ലക്ഷം വരും.












