ഇസ്ലാമാദ്: കൊവിഡ്-19 ഭീഷണിയെ ഇന്ത്യ തികഞ്ഞ ജാഗ്രതയോടെ നേരിടുമ്പോൾ പാകിസ്ഥാൻ ജനത പുലർത്തുന്ന അലംഭാവത്തെ നിശിതമായി വിമർശിച്ച് മുൻ പാകിസ്ഥാൻ ക്രിക്കറ്റ് താരം ഷോയിബ് അക്തർ. ജനങ്ങളോട് വീടുകളിലിരിക്കാനും പുറത്തിറങ്ങരുതെന്നുമാണ് സർക്കാർ നിർദ്ദേശം. എന്നാൽ, പലർക്കും ഇതൊരു അവധിക്കാലം പോലെയോ വിനോദ യാത്ര പോലെയോ ആണ്. സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചില്ലെങ്കിൽ അതീവ ഗുരുതരമായ പ്രത്യാഘാതമാകും ഉണ്ടാകുകയെന്നും അക്തർ മുന്നറിയിപ്പ് നൽകുന്നു.
സർക്കാരിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ച്, അത്യാവശ്യ കാര്യത്തിന് പുറത്ത് പോയപ്പോൾ കണ്ട കാഴ്ചകൾ തന്നെ ഞെട്ടിച്ചുവെന്ന് അക്തർ തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തുന്നു. ‘ഒരു ബൈക്കിൽ നാലു പേർ ഒരുമിച്ചു യാത്ര ചെയ്യുന്നത് കണ്ടു. അവർ എവിടെയോ ടൂർ പോകുകയാണ്. ഒട്ടേറെപ്പേർ കൂട്ടംകൂടിയിരുന്ന് ഭക്ഷണം കഴിക്കുന്നതും കണ്ടു. വലിയ സംഘങ്ങളായി ചിലർ യാത്ര ചെയ്യുന്നതും പലയിടത്തും കണ്ടു. എന്തിനാണ് നമ്മൾ ഇപ്പോഴും ഹോട്ടലുകൾ തുറന്നുവച്ചിരിക്കുന്നത്? എത്രയും വേഗം അതെല്ലാം അടയ്ക്കുകയല്ലേ വേണ്ടത്?‘ അക്തർ ചോദിക്കുന്നു.
‘എന്നാൽ ഇന്ത്യയെ നോക്കൂ, അവിടെ കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ ജനങ്ങൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്.‘ എന്നാൽ പാക്കിസ്ഥാനിൽ ഇപ്പോഴും യാത്രകൾ പോലും വേണ്ടെന്നു വയ്ക്കാനാകുന്നില്ലെന്നും അക്തർ പറയുന്നു. ഇത് അത്യന്തം അപകടകരമാണെന്നും ജനങ്ങളുടെ ജീവിതം വച്ചുള്ള കളിയാണെന്നും അക്തർ മുന്നറിയിപ്പ് നൽകുന്നു. ആളുകൾ തെരുവുകളിൽ കൂട്ടംകൂടുന്നത് തടയാൻ എത്രയും വേഗം ലോക്ക്ഡൗൺ പ്രഖ്യാപിക്കാനും അക്തർ പാക്കിസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെടുന്നു.
കൃത്യസമയത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തുന്നതിൽ ഇറ്റാലിയൻ സർക്കാർ വരുത്തിയ വലിയ പിഴവാണ് അവിടെ കാര്യങ്ങൾ ഇത്രയും ഗുരുതരമാക്കിയത്. അവിടെ ദിവസേനയെന്നവണ്ണം നൂറുകണക്കിനു പേരാണ് മരിച്ചുവീഴുന്നത്. ഇവിടെ ആളുകൾക്ക് അവശ്യ സാധനങ്ങൾ വാങ്ങാൻ സമയം അനുവദിച്ചശേഷം എല്ലാം അടച്ചുപൂട്ടുകയാണ് വേണ്ടതെന്നും ഷോയിബ് അക്തർ വീഡിയോയിൽ ആവർത്തിക്കുന്നു.
അതേസമയം പാകിസ്ഥാനിൽ ഇതുവരെ 875 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ ആറു പേർ മരിച്ചു.












