വാഷിംഗ്ടൺ: കൊവിഡ് 19 രോഗ വ്യാപനം തടയാൻ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന മാർഗ്ഗങ്ങൾ ഫലപ്രദമാണെന്ന് അന്താരാഷ്ട്ര വിലയിരുത്തൽ. വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മാർച്ച് 22ന് ജനത കർഫ്യൂ വിജയകരമായി നടപ്പിലാക്കിയതിന് പിന്നാലെ രാജ്യത്ത് 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനസംഖ്യയിൽ ചൈനക്ക് തൊട്ടു പിന്നിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഇന്ത്യ സ്വീകരിക്കുന്ന നയങ്ങളുടെ പ്രായോഗികത സസൂക്ഷ്മം വിലയിരുത്തുകയാണ് നിലവിൽ ലോകരാജ്യങ്ങൾ.
വൈറസ് വ്യാപനം തടുന്നതിന്റെ ഭാഗമായി ഇന്ത്യയെ മാതൃകയാക്കി ദക്ഷിണാഫ്രിക്ക 21 ദിവസത്തെ ലോക്ക് ഡൗൺ ഏർപ്പെടുത്തി കഴിഞ്ഞു. വൈറസ് ബാധയെ തുടർന്ന് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു തുടങ്ങിയതോടെ റഷ്യയും ലോക്ക് ഡൗണിലേക്ക് നീങ്ങുകയാണെന്നാണ് സൂചന. അതേസമയം വൈറസ് വ്യാപനം തടയാൻ ഇന്ത്യയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹമുണ്ടെന്ന് അമേരിക്കൻ ആഭ്യന്തര വകുപ്പ് അറിയിച്ചു.
ലോകത്തകമാനമുള്ള ജനങ്ങളെയും ഒപ്പം നമ്മുടെ പൗരന്മാരെയും സംരക്ഷിക്കാൻ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാമെന്നാണ് അമേരിക്ക ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. ഇന്ത്യയോടൊപ്പം ഉറച്ച് നിൽക്കുമെന്നും നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുക്കുമെന്നും അമേരിക്കയുടെ ദക്ഷിണ മധ്യേഷ്യൻ സഹകരണ വിഭാഗം പ്രിൻസിപ്പൽ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലീസ് വെൽസ്സ് അറിയിച്ചു. സ്വന്തം ജീവൻ പണയം വെച്ചും കർമ്മ നിരതരായിരിക്കുന്ന ആരോഗ്യ പ്രവർത്തകരെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അഭിനന്ദിക്കുന്നതായും അവർ ട്വീറ്റ് ചെയ്തു.
അതേസമയം കൊവിഡ് 19 ബാധയെ തുടർന്ന് അമേരിക്കയിൽ മരണ സംഖ്യ ഉയരുകയാണ്. സ്പെയിനിലും നിയന്ത്രണാതീതമായി രോഗം വ്യാപിക്കുകയാണ്. കൊറോണ വൈറസ് ബാധ മനുഷ്യകുലത്തിനാകെ ഭീഷണിയാണെന്ന് ഐക്യരാഷ്ട്ര സംഘടനയും മുന്നറിയിപ്പ് നൽകുന്നു.
Discussion about this post