കോട്ടയം; സംസ്ഥാനത്ത് കൊവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുമരകം സ്വദേശി മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. ലോറി ഡ്രൈവർ ആയിരുന്ന ഇദ്ദേഹം മാർച്ച് 18ന് മുംബൈയിൽ നിന്ന് നാട്ടിലെത്തിയതായിരുന്നു. അന്ന് മുതൽ വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു.
നിരീക്ഷണത്തിലിരിക്കെയുള്ള സംസ്ഥാനത്തെ രണ്ടാമത്തെ മരണമാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. വിദേശത്തുനിന്നെത്തി വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന അറുപത്തിയഞ്ചുകാരൻ ഇന്നലെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂർ മയ്യിൽ സ്വദേശി അബ്ദുൾ ഖാദറായിരുന്നു മരിച്ചത്. ഇദ്ദേഹത്തിന് അറുപത്തിയഞ്ച് വയസ്സായിരുന്നു. എന്നാൽ ഇദ്ദേഹത്തിന്റെ മരണകാരണം കൊറോണ വൈറസ് ബാധ മൂലമല്ലെന്ന് സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് വിവരം. ഷാർജയിലെ മകളെ സന്ദർശിച്ച ശേഷം അബ്ദുൾ ഖാദർ 21ആം തീയതിയായിരുന്നു നാട്ടിലെത്തിയത്.
മരണകാരണം കൊറോണയല്ലെന്ന് സ്ഥിരീകരിച്ച സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കുന്ന കാര്യത്തിൽ നാളെ തീരുമാനം ഉണ്ടായേക്കും.











