ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിതിരായ പ്രതിഷേധത്തിന്റെ മറവില്‍ ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ ആക്രമണം അഴിച്ചുവിട്ട സംഭവത്തില്‍ ഒരാൾ കൂടി അറസ്റ്റിൽ. ആഷു ഖാന് (38) എന്നയാളെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്.
ഡിസംബര്‍ 15 ന് ജാമിയ മിലിയ സര്‍വ്വകലാശാലയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. ഒളിച്ചു കഴിയുകയായിരുന്ന ഇയാളെ ജാമിയ നഗറില്‍ നിന്നുമാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ ആഷു ഖാനെ രണ്ട് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
ജാമിയ മിലിയയില്‍ നടന്ന അക്രമ സംഭവവുമായി ബന്ധപ്പെട്ട് നേരത്തെ ജാമിയ മിലിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥി നേതാവിനെ അറസ്റ്റ് ചെയ്തിരുന്നു. ആര്‍ജെഡി യൂത്ത് വിംഗ് യൂണിറ്റ് പ്രസിഡന്റ മീരാന്‍ ഹൈദറിനെയാണ് സംഭവത്തില്‍ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തത്. സര്‍വ്വകലാശാലയിലെ പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ഹൈദര്‍.
സര്‍വ്വകലാശാലയില്‍ നടന്ന അക്രമ സംഭവങ്ങളുടെ ഗൂഡാലോചനയ്ക്ക് പിറകില്‍ ഹൈദറാണെന്നാണ് കണ്ടെത്തല്‍. ഇതേ തുടര്‍ന്നാണ് ഹൈദറിനെ അറസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെയാണ് ഒരാളെക്കൂടി പോലീസ് പിടികൂടുന്നത്.
ഡിസംബര്‍ 15 ന് സര്‍വ്വകലാശാലയില്‍ നടന്ന അക്രമ സംഭവങ്ങളില്‍ വ്യാപക നാശനഷ്ടങ്ങളാണ് ഉണ്ടായത്. പോലീസുകാര്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നൂറോളം സ്വകാര്യവാഹനങ്ങളും, നാല് ഡിടിസി ബസ്സുകളും അക്രമികള്‍ നശിപ്പിച്ചിരുന്നു.
Discussion about this post