ഡൽഹി: കൊവിഡ് പ്രതിരോധ പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന നഴ്സുമാര്‍ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങളില്‍ പരാതി ലഭിച്ചാല്‍ രണ്ട് മണിക്കൂറിനുള്ളില്‍ ഇടപെടുമെന്ന് കേന്ദ്രസർക്കാർ. നഴ്‌സുമാരുടെ ശമ്പളം വെട്ടിക്കുറക്കുന്നതും വീടുകളില്‍നിന്നു പുറത്താക്കുന്നതും ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കുമന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ ഉറപ്പ് നൽകി.
നഴ്സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ശമ്പളം വെട്ടിക്കുറക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ സുരക്ഷയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുത് എന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ നിലപാട് എന്നും തുഷാർ മേത്ത കോടതിയിൽ വ്യക്തമാക്കി.
ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ വിവിധ മേഖലകളിൽ ആളുകൾ നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ച കണ്‍ട്രോള്‍ റൂമിലേക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ അഭിമുഖീകരിക്കേണ്ടി വരുന്ന അക്രമങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് സോളിസിറ്റർ ജനറൽ സുപ്രീം കോടതിയെ അറിയിച്ചു. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഓരോ ദിവസവും ആഭ്യന്തര മന്ത്രി അമിത് ഷാ രണ്ട് മണിക്കൂറില്‍ അധികം ചെലവഴിക്കുന്നതായും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി.
അതേസമയം ജീവനക്കാരുടെ ശമ്പളം വെട്ടികുറയ്ക്കരുതെന്ന് നേരത്തതന്നെ വ്യക്തമാക്കിയിട്ടുള്ളതായി ജസ്റ്റിസുമാരായ എന്‍ വി രമണ, സഞ്ജയ് കിഷന്‍ കൗള്‍, ബി. ആര്‍ ഗവായ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ഏതെങ്കിലും പ്രത്യേക വിഷയത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിസന്ധി നേരിടുന്നുവെങ്കില്‍ അവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്‌സസ് അസ്സോസിയേഷന് വേണ്ടി അഡ്വക്കേറ്റ് ജോസ് എബ്രഹാമും യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന് വേണ്ടി അഭിഭാഷകരായ ബിജു പി രാമന്‍, കെ ആര്‍ സുഭാഷ് ചന്ദ്രന്‍ എന്നിവരും സുപ്രീം കോടതിയിൽ ഹാജരായി.
Discussion about this post