ചെന്നെ: സംസ്ഥാനത്ത് കൊറോണ വൈറസിനെതിരായ പോരാട്ടത്തിനിടെ ജീവന് നഷ്ടമാകുന്ന ഉദ്യോഗസ്ഥരുടെ ആശ്രിതര്‍ക്ക് നല്കുന്ന നഷ്ടപരിഹാരം 10 ലക്ഷം രൂപയില്‍ നിന്ന് 50 ലക്ഷമായി വര്‍ധിപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി. കുടുംബാംഗത്തിന് യോഗ്യതകളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ജോലിയും നല്‍കുമെന്ന് മുഖ്യമന്ത്രി ബുധനാഴ്ച പ്രഖ്യാപിച്ചു.
കൊറോണ പ്രതിരോധത്തിന് യുദ്ധകാലാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യം, പൊലീസ്, മറ്റുസര്‍ക്കാര്‍ വകുപ്പുകള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് ഇത് ബാധകമാണ്. കൊറോണ ബാധിച്ച് മരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ 50 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രഖ്യാപിച്ചിട്ടുണ്ട്. ശവസംസ്കാര ചടങ്ങുകള്‍ക്ക് സംരക്ഷണം നല്കാന് സംസ്ഥാന സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ചെന്നൈയില്‍ ഡോക്ടറുടെ ശവസംസ്കാരം ജനക്കൂട്ടം തടയുകയും മൃതദേഹവുമായെത്തിയവരെ ആക്രമിക്കുകയും ചെയ്ത സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.
ഡോക്ടര്‍മാരും നഴ്സുമാരും ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സര്‍ക്കാര്‍, സ്വകാര്യ ആശുപത്രി എന്ന വ്യത്യാസമില്ലാതെ നഷ്ടപരിഹാരം നല്‍കും. കൊറോണ കേസുകള്‍ വേഗത്തില്‍ നിര്‍ണയിക്കാന്‍ സ്ക്രീനിങ് ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് ഉദ്യോഗസ്ഥരോട് നിര്‍ദ്ദേശിച്ചതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Discussion about this post