ഡൽഹി: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഏഷ്യൻ ഡവലപ്മെന്റ് ബാങ്കുമായി 11,376 കോടി രൂപയുടെ വായ്പാ കരാർ ഒപ്പിട്ട് ഇന്ത്യ. രോഗവ്യാപനം തടയുന്നതിനും പ്രതിരോധിക്കുന്നതിനും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും സ്ത്രീകളുടെയും കുട്ടികളുടെയും പരിരക്ഷയ്ക്കുമായി ഇന്ത്യ ഈ തുക വിനിയോഗിക്കും.
കോവിഡ് പരിശോധനയും നിയന്ത്രണവും കാര്യക്ഷമമാക്കാനും ചികിത്സാ സംവിധാനശേഷി വർദ്ധിപ്പിക്കാനും സമൂഹത്തിലെ ദരിദ്രരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ ജനങ്ങൾക്കും പ്രത്യേകിച്ച് സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള ദശലക്ഷക്കണക്കിന് അർഹരായവരിലേക്ക് ഈ തുക എത്തുമെന്ന് കരാറിൽ ഇന്ത്യയെ പ്രതിനിധീകരിച്ച കേന്ദ്ര ധനമന്ത്രാലയത്തിലെ സാമ്പത്തികകാര്യ അഡീഷണൽ സെക്രട്ടറി സമീർ കുമാർ ഖാരെ വ്യക്തമാക്കി. ഇതിനായി മൂന്ന് മാസത്തിനുള്ളിൽ പദ്ധതി തയാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പകർച്ചവ്യാധിയുടെ സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിനൊപ്പം ആരോഗ്യമേഖലയിലെ ഇന്ത്യയുടെ അടിയന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനുള്ള പദ്ധതികളെ പിന്തുണയ്ക്കുന്നതിനും പ്രതിജ്ഞാബദ്ധമാണെന്ന് ഏപ്രിൽ ഒൻപതിന് ധനമന്ത്രി നിർമല സീതാരാമനുമായുള്ള ടെലിഫോൺ സംഭാഷണത്തിൽ എഡിബി പ്രസിഡന്റ് മസാത്‌സുഗു അസകവ അറിയിച്ചിരുന്നു.
കോവിഡ് മഹാമാരി പ്രതിരോധിക്കുന്നതിനുള്ള ഇന്ത്യയുടെ അടിയന്തര നടപടികൾക്കായി എഡിബി നൽകിയ സമയോചിതമായ പിന്തുണയ്ക്ക് നന്ദി അറിയിക്കുന്നതായി കേന്ദ്രസർക്കാർ വ്യക്തമാക്കി.
Discussion about this post