തിരുവനന്തപുരം: കൊവിഡ് ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കാനാവാത്തതിനാൽ സിനിമകൾ ഓൺലൈനായി റിലീസ് ചെയ്യാനുള്ള ആലോചനയിൽ നിർമ്മാതാക്കൾ. വിഷു, റംസാന്‍ സീസണിൽ റിലീസ് ചെയ്യേണ്ട ചിത്രങ്ങളുടെ റിലീസ് അനതമായി നീളുന്നതാണ് ഇത്തരമൊരു നീക്കത്തിന് നിർമ്മതാക്കളെ പ്രേരിപ്പിക്കുന്നത്.
ലോക്ക് ഡൗൺ മൂലം മലയാള സിനിമക്ക് ഏകദേശം 600 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കപ്പെടുന്നത്. ജ്യോതിക നായികയായ പൊന്‍മകൾ വന്താൽ എന്ന തമിഴ് സിനിമ ഓൺലൈനായി റിലീസ് ചെയ്യാൻ നിർമ്മാതാക്കൾ തയ്യാറായിരുന്നു. എന്നാൽ ഈ നീക്കത്തെ ശക്തമായി എതിർത്ത തീയേറ്റർ ഉടമകൾ സൂര്യ ചിത്രത്തിന്റെ റിലീസ് ബഹിഷ്കരിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ട്. പൊൻമകൾ വന്താൽ സിനിമ ആമസോൺ പ്രൈമിലൂടെയാണ് റിലീസ് ചെയ്യുന്നത്.
പ്രിയദർശൻ- മോഹൻലാൽ ടീമിന്റെ ബിഗ് ബജറ്റ് ചരിത്ര സിനിമയായ കുഞ്ഞാലി മരയ്ക്കാർ, മമ്മൂട്ടിയുടെ വണ്‍, ടൊവിനോ തോമസിന്റെ കിലോമീറ്റേഴ്സ് ആന്‍റ് കിലോമീറ്റേഴ്സ് , ആസിഫ് അലിയുടെ കുഞ്ഞെൽദോ തുടങ്ങിയ വിഷു സിനിമകളുടെ റിലീസ് മുടങ്ങിയിരിക്കുകയാണ്. റംസാൻ റിലീസുകളും നിലവിൽ അനിശ്ചിതത്വത്തിലാണ്.
കൂടാതെ തിയേറ്ററുകളിൽ മികച്ച അഭിപ്രായത്തോടെ മുന്നേറിയിരുന്ന കുഞ്ചാക്കോ ബോബൻ ചിത്രം അഞ്ചാം പാതിര, പൃഥ്വിരാജ്- ബിജു മേനോൻ ടീമിന്റെ അയ്യപ്പനും കോശിയും, ഫഹദ് ഫാസിലിന്റെ ട്രാൻസ് എന്നിവയുടെ തിയേറ്റർ കളക്ഷനെയും ലോക്ക് ഡൗൺ സാരമായി ബാധിച്ചിരുന്നു. ഈചിത്രങ്ങളൊക്കെ പിന്നീട് ലോക്ക് ഡൗൺ കാലത്ത് ടിവിയിലും ഓൺലൈനിലും പ്രദർശിപ്പിച്ചപ്പോൾ മികച്ച പ്രേക്ഷക പിന്തുണ ലഭിച്ചിരുന്നു. ഈ സാദ്ധ്യതയും നിർമ്മാതാക്കളെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു എന്നതാണ് വസ്തുത. ഈ സാഹചര്യത്തില്‍ ഓൺലൈൻ റിലീസുമായി ബന്ധപ്പെട്ട് നെറ്റ്ഫ്ളിക്സ് , ആമസോണ്‍ തുടങ്ങിയ കമ്പനികളുമായി ചില നിര്‍മാതാക്കള്‍ അനൗദ്യോഗിക ചര്‍ച്ചകൾ ആരംഭിച്ചതായാണ് വിവരം.
അതേസമയം ഈ നീക്കത്തെ തിയേറ്റർ ഉടമകൾ എതിർക്കാനാണ് സാദ്ധ്യത. എന്നാൽ ലോക്ക് ഡൗൺ പിൻവലിച്ചാലും തിയേറ്ററുകൾ തുറക്കാൻ സാധിച്ചില്ലെങ്കിൽ മറ്റ് വഴികൾ തേടാതെ മുന്നോട്ട് പോകാൻ ആകില്ലെന്ന അവസ്ഥയിലാണ് നിർമ്മാതാക്കൾ.
Discussion about this post