ഗാന്ധിനഗര്‍: ഗുജറാത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലേറ്. കല്ലേറില്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന് ഗുരുതരമായി പരിക്കേറ്റു. ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരക്കുകയാണ്. അഹമ്മദാബാദിലെ ഷാഹ്പൂരിലായിരുന്നു സംഭവം.
കൊറോണ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ കര്‍ശനമായാണ് ഷാഹ്പൂരില്‍ നടപ്പിലാക്കുന്നത്. നിയന്ത്രണങ്ങളുടെ ഭാഗമായി നഗരത്തില്‍ പാലും മരുന്നുകളും വില്‍പ്പന നടത്തുന്ന കടകള്‍ ഒഴികെ ബാക്കി എല്ലാം അടയ്ക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇത് പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പ്രദേശത്ത് എത്തിയത്.
എന്നാല്‍ അനധികൃതമായി കടകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് കടകള്‍ അടയ്ക്കാനും സാധനങ്ങള്‍ വാങ്ങാന്‍ എത്തിയവരോട് വീടുകളിലേക്ക് മടങ്ങാനും പോലീസ് ആവശ്യപ്പെട്ടു.
തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥരും പ്രദേശവാസികളും തമ്മില്‍ വാക്കേറ്റം ഉണ്ടായി. ഇതിനിടെ ചിലര്‍ ഉദ്യോഗസ്ഥര്‍ക്ക് നേരെ കല്ലെറിയുകയായിരുന്നു. കൂടൂതല്‍ പൊലീസ് ഫോഴ്സ് എത്തിയാണ് അന്തരീക്ഷം ശാന്തമാക്കിയത്.
അതേസമയം സംഭവവുമായി ബന്ധപ്പെട്ട് എട്ട് പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
Discussion about this post