വാഷിങ്ടണ്‍: ഇന്ത്യാ- ചൈനാ അതിര്‍ത്തി തര്‍ക്കത്തില്‍ ചൈനയ്ക്കെതിരെ അമേരിക്ക രംഗത്ത്. ചൈനയുടെ കടന്നുകയറ്റം പ്രകോപനപരവും ശല്യപ്പെടുത്തുന്നതുമായ പെരുമാറ്റമാണെന്ന് മുതിര്‍ന്ന അമേരിക്കന്‍ നയതന്ത്രജ്ഞ ആലിസ് വെല്‍സ് ചൂണ്ടിക്കാട്ടി. ലഡാക്കില്‍ ഇന്ത്യാ- ചൈനാ സംഘര്‍ഷം നിലനില്‍ക്കുന്നതിനെപ്പറ്റിയാണ് പ്രതികരണം.
അതിര്‍ത്തിയിലെ സംഭവങ്ങൾ ചൈനയുടെ കടന്നുകയറ്റങ്ങള്‍ എല്ലായ്പ്പോഴും വെറുതെ മാത്രമാകില്ലെന്ന് തെളിയിക്കുന്നതാണെന്ന് ആലിസ് വെല്‍സ് ചൂണ്ടിക്കാട്ടി. ദക്ഷിണ ചൈനാക്കടലിലായാലും അല്ലെങ്കില്‍ ഇന്ത്യയുടെ അതിര്‍ത്തിയിലായാലും ചൈനയുടെ പ്രകോപനങ്ങളും അസ്വസ്ഥജനകമായ പെരുമാറ്റവും തങ്ങള്‍ കാണുന്നുണ്ടെന്നും ചൈന അതിന്റെ വളരുന്ന ശക്തി എങ്ങനെ ഉപയോഗിക്കാന്‍ ശ്രമിക്കുന്നുവെന്ന ചോദ്യങ്ങളുയര്‍ത്തുന്നുവെന്നും അവര്‍ പറഞ്ഞു.
വിയറ്റ്നാം, മലേഷ്യ, ഫിലിപ്പിന്‍സ്, ബ്രൂണെ, തായ്വാന് തുങ്ങിയ രാജ്യങ്ങളുടെ അവകാശങ്ങളെ മറികടന്ന് ദക്ഷിണ ചൈനാ കടലില്‍ പരമാധികാരം പ്രഖ്യാപിച്ചിരിക്കുകയാണ് ചൈന. കിഴക്കന്‍ ചൈനാ കടലിലും ഇതുതന്നെയാണ് സ്ഥിതി. കടലിലിലെ നിരവധി ദ്വീപുകളില്‍ ചൈന സൈനിക താവളങ്ങള്‍ സജ്ജമാക്കി. ധാതു നിക്ഷേപവും വാതക നിക്ഷേപവുമുള്ള മേഖലകള്‍ മാത്രമല്ല ഇവിടം ആഗോള സമുദ്ര ഗതാഗതത്തിന്റെ നിര്‍ണായക ഭാഗം കൂടിയാണെന്നും ആലിസ് വെല്‍സ് ചൂണ്ടിക്കാട്ടി. അതിനാല്‍ എല്ലാവര്ക്കും പ്രയോജനം നല്കുന്ന അന്താരാഷ്ട്ര സംവിധാനമാണ് അമേരിക്ക ആഗ്രഹിക്കുന്നത്. അല്ലാതെ ചൈനയ്ക്ക് മേല്‍ക്കോയ്മയുള്ള സംവിധാനത്തെയല്ലെന്നും അവര്‍ പറഞ്ഞു. അതിര്‍ത്തി തര്‍ക്കങ്ങള്‍ ചൈന ഉയര്‍ത്തുന്ന ഭീഷണിയുടെ ഓര്‍മപ്പെടുത്തലാണെന്നും അവര്‍ മുന്നറിയിപ്പായി ചൂണ്ടിക്കാട്ടി.
ലഡാക്കിലും സിക്കിമിലും ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ വിവിധ സമയങ്ങളില്‍ അടുത്തിടെ ഏറ്റുമുട്ടിയത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ലഡാക്കിലെ പാങ്ങോങ് സൊ തടാക തീരത്തും, സിക്കിമിലെ നാകുലാ പാസിലുമാണ് സൈനികര്‍ ഏറ്റുമുട്ടിയത്.
Discussion about this post