ബംഗലൂരു: കൊവിഡ് ലോക്ക് ഡൗണിനെ തുടർന്ന് അടച്ചിട്ടിരിക്കുന്ന ആരാധനാലയങ്ങൾ തുറക്കാൻ തീരുമാനിച്ചതായി കർണ്ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ അറിയിച്ചു. സംസ്ഥാനത്തെ ക്ഷേത്രങ്ങളും പള്ളികളും മെയ് 31ന് ശേഷം തുറക്കാനാണ് നിലവിൽ തീരുമാനിച്ചിരിക്കുന്നത്. മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കവെയാണ് യെദ്യൂരപ്പ ഇക്കാര്യം വ്യക്തമാക്കിയത്.
ആരാധനാലയങ്ങൾ തുറക്കുന്നത് ശക്തമായ നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടയിരിക്കുമെന്ന് യെദ്യൂരപ്പ വ്യക്തമാക്കി. ഇതിനായി വിദഗ്ധരുടെ അഭിപ്രായം തേടുമെന്നും അദ്ദേഹം അറിയിച്ചു.
ആരാധനാലയങ്ങൾക്ക് പുറമെ സംസ്ഥാനത്തെ മാളുകളും സിനിമാശാലകളും തുറക്കാൻ സജ്ജമാണെന്നും ഇതിനായി കേന്ദ്ര നിർദ്ദേശത്തിന് കാക്കുകയാണെന്നും കർണ്ണാടക മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടതെന്നും യെദ്യൂരപ്പ വിശദീകരിച്ചു.







