ഡൽഹി: ഒ.ടി.ടി റിലീസിനൊരുങ്ങുന്ന ബോളിവുഡ് നടൻ അക്ഷയ്കുമാര്‍ നായകനായ ലക്ഷ്മി ബോംബ് ഡിസ്നി പ്ലസ് ഹോട്സ്റ്റാർ സ്വന്തമാക്കിയിരിക്കുന്നത് റെക്കോർഡ് തുകക്ക്. ഇതുവരെ ഒരു ഇന്ത്യൻ ചിത്രത്തിന് പോലും ലഭിക്കാത്ത ഭീമൻ തുകയാണ് ഹോട്ട്സ്റ്റാര്‍ ലക്ഷ്മി ബോംബ് നിർമാതാക്കൾക്ക് നൽകിയതെന്നാണ് വിവരം.
125 കോടി രൂപ നൽകിയാണ് സിനിമയുടെ ഡിജിറ്റല്‍ റൈറ്റ്സ് ഡിസ്നി സ്വന്തമാക്കിയതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പൊതുവെ 60 മുതല്‍ 70 കോടി വരെയാണ് ഡിജിറ്റല്‍ സ്ട്രീമിങ് അവകാശമായി പരമാവധി നിർമാതാക്കൾക്ക് ലഭിച്ചിരുന്നത്. അതും വമ്പൻ ബജറ്റിലെത്തുന്ന ബോളിവുഡ് സൂപ്പർതാര ചിത്രങ്ങൾക്ക് മാത്രം. എന്നാൽ ഇപ്പോൾ നിലനിൽക്കുന്ന സാഹചര്യം പരിഗണിച്ചാണ് അത്രയും തുക നൽകാൻ ഡിസ്നി സന്നദ്ധമായത് ശ്രദ്ധേയമാണ്.
ലോക്ക് ഡൗണില്‍ തിയറ്ററുകള്‍ അടഞ്ഞുകിടക്കുന്നതിനാൽ ഓൺലൈൻ റിലീസ് മാത്രം പോംവഴിയായി കണ്ട നിര്‍മ്മാതാക്കള്‍ 100 കോടിക്ക് മുകളില്‍ ഡിജിറ്റൽ റൈറ്റ്സായി അവശ്യപ്പെടുകയായിരുന്നു. അക്ഷയ് കുമാർ നായകനായതിനാലും ബോക്സ് ഓഫീസിൽ 200 കോടിക്ക് മുകളിൽ കളക്ഷന്‍ വരാന്‍ സാധ്യതയുള്ള ചിത്രമായത് കൊണ്ടും നിർമാതാക്കൾ വിലപേശുകയായിരുന്നു. ഈദ് റിലീസായി പ്രഖ്യാപിച്ചിരുന്ന ചിത്രം സൽമാൻ ഖാന്റെ ‘രാധെ’ എന്ന ചിത്രവുമായിട്ടായിരുന്നു തിയറ്ററിൽ മത്സരിക്കേണ്ടിയിരുന്നത്.
കിയാര അദ്വാനിയാണ് നായികയായെത്തുന്നത്.
Discussion about this post