പാർട്ടിക്കൊപ്പം നിൽക്കാത്തവരെ ദ്രോഹിക്കും എന്ന സിപിഎം നയം നാട്ടുകാർക്ക് മനസ്സിലാവാൻ ഏറ്റവും നല്ല ഉദാഹരണമാണ് ജേക്കബ് തോമസെന്ന് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. പാർട്ടിക്കൊപ്പം നിന്നിരുന്നെങ്കിൽ തച്ചങ്കരിയെ പോലെ എവിടെയൊക്കെ എത്താമായിരുന്നുവെന്നും ഫേസ്ബുക്കിൽ പോസ്റ്റിൽ അദ്ദേഹം ആലങ്കാരികമായി ചോദിക്കുന്നു.
സത്യസന്ധതക്കൊന്നും കേരളത്തിൽ പുല്ലുവില പോലുമില്ല. ലോകത്തുള്ള സകല അനീതിക്കെതിരെയും പ്രതികരിക്കുന്ന പ്രബുദ്ധ മലയാളി ജേക്കബ് തോമസിനെ പോലെ സത്യസന്ധനായ ഉദ്യോഗസ്ഥൻ അഴിമതിക്കെതിരായി നിലപാടെടുത്തതിന്റെ പേരിൽ അനുഭവിക്കുന്ന പ്രതികാരനടപടികൾ കാണില്ല, കേൾക്കില്ല. റിട്ടയർ ചെയ്താലും അദ്ദേഹത്തെ കാത്തിരിക്കുന്നത് സിപിഎം പ്രതികാരം തന്നെയായിരിക്കുമെന്നും സന്ദീപ് വാര്യർ അഭിപ്രായപ്പെടുന്നു.
https://www.facebook.com/Sandeepvarierbjp/photos/a.847063515335416/3905325836175820/?type=3&theater
സർവീസാനന്തര കാലത്തും ആ പ്രതികാരനടപടികൾ ഒക്കെ സഹിക്കാനും പോരാടാനുമുള്ള കരുത്ത് സർവ്വേശ്വരൻ നൽകട്ടെ. ഡോക്ടർ ജേക്കബ് തോമസ് ഐപിഎസിന് എല്ലാവിധ മംഗളങ്ങളും ആശംസിക്കുന്നുവെന്നും സന്ദീപ് വാര്യർ ഫേസ്ബുക്കിൽ കുറിച്ചു.
നേരത്തെ സേവനത്തിന്റെ അവസാന ദിവസത്തിന് മുമ്പുള്ള രാത്രി ഓഫീസിൽ പായ് വിരിച്ച് ജേക്കബ് തോമസ് കിടന്നുറങ്ങിയ സംഭവം സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു. സര്‍വീസ് ജീവിതത്തിലെ അവസാന ദിവസം ഷൊര്‍ണൂര്‍ മെറ്റല്‍ ഇന്‍ഡസ്ട്രീസിലെ ഓഫീസ് മുറിയില്‍ ഉറങ്ങിയ സംഭവം ജേക്കബ് തോമസ് തന്നെയാണ് ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചത്.
ഇ പി ജയരാജനെതിരായ ബന്ധു നിയമന കേസിനെ തുടർന്നാണ് സിപിഎം 1985 ബാച്ചുകാരനായ ഐ പി എസ് ഓഫീസര്‍ ജേക്കബ് തോമസിനെതിരെ തിരിഞ്ഞത്. തുടർന്ന് വിജിലന്‍സ് ഡയറക്ടറായിരിക്കെ 2017 ല്‍ സസ്‌പെന്‍ഷനിലായി. എന്നാൽ സർക്കാർ തീരുമാനത്തിനെതിരെ നിയമപോരാട്ടം നടത്തിയ അദ്ദേഹം രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം സര്‍വീസിൽ തിരിച്ചെത്തി. ‘സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍‘ എന്ന തന്റെ ആത്മകഥയിലൂടെയും സർക്കാരിനെതിരായ വിമർശനം അദ്ദേഹം തുടർന്നു. അതിന് ശേഷം വീണ്ടും സർക്കാർ അദ്ദേഹത്തെ സസ്പെൻഡ് ചെയ്തു. ഒടുവിൽ മെറ്റല്‍ ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് എം ഡിയായി ജേക്കബ് തോമസിനെ നിയമിച്ച നടപടിയിലെ പ്രതികാര മനോഭാവവും വിവാദമായിരുന്നു.
Discussion about this post