കൊറോണ പശ്ചാത്തലത്തിൽ സിപിഎമ്മിനെയും കോൺഗ്രസിനെയും പരോക്ഷമായി വിമർശിച്ച് കണ്ണൂർ ജില്ലാ കളക്ടർ. “മന്ത് ഒരു കാലിലായാലും മന്ത് തന്നെ” എന്ന തലക്കെട്ടോടു കൂടിയുള്ള കളക്ടർ ടി.വി സുഭാഷിന്റെ ഫേസ്ബുക്ക് കുറിപ്പിലാണ് വിമർശനം.വിവിധ മതവിഭാഗങ്ങൾ കാണിച്ച ഉദാത്ത മാതൃക ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകർ കാണിക്കുന്നില്ല എന്നാണ് കളക്ട്റുടെ ആക്ഷേപം. നിലവിലെ സാഹചര്യത്തിൽ അനുശോചനവും ആഹ്ലാദപ്രകടനം തെറ്റാണെന്ന് കലക്ടർ വ്യക്തമാക്കുന്നു.പി.കെ കുഞ്ഞനന്തന്റെ സംസ്കാരത്തിൽ സാമൂഹിക അകലം കൃത്യമായി പാലിക്കപ്പെട്ടില്ലെന്ന് നവ മാധ്യമങ്ങളിൽ ആരോപണം ഉയർന്നിരുന്നു.
കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിന് ശേഷമുള്ള യുഡിഎഫിന്റെ ആഹ്ലാദ പ്രകടനവും വിമർശനത്തിന് വഴിവെച്ചു.
കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം: മന്ത് ഒരു കാലിലായാലും മന്ത് തന്നെ കണ്ണൂരിലെ കോവിഡ് രോഗബാധിതരുടെ എണ്ണം 281 ആയും രോഗം സുഖപ്പെട്ടവരുടേത് 165 ആയിട്ടുണ്ട് .മൂന്ന് മരണം.ഇനി 113 പേർ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്.ഇതിനകം 10,000 നു മേൽ ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്.281ൽ പേരിൽ 224 പേരും പുറത്തു നിന്നു വന്നവരും 57 പേർ സമ്പർക്കം വഴിയും രോഗബാധയുള്ളവരാണ്.അന്യസംസ്ഥാനത്തു നിന്നു് വരുന്നവരുടെ പാസ്സ് നൽകുന്നതിലുള്ള നിയന്ത്രണങ്ങളോടെയുള്ള ക്രമീകരണം നല്ല രീതിയിൽ മുന്നോട്ടുപോയിട്ടുണ്ട്.വിദേശത്തു നിന്നു വരുന്നവരുടെ എണ്ണം ദിനംപ്രതി കൂടുന്നതിനനുസരിച്ച് ഇനിയും പുതിയ കേസ്സുകൾ ഉണ്ടാകാം.ക്വാറൻ്റയിനും റിവേഴ്സ് ക്വാറൻ്റെയിനും ഇടച്ചേർന്നുള്ള ഫലപ്രദമായ സംവിധാനം ഉണ്ട്.രോഗവ്യാപനവും രോഗഭീതിയും ഒഴിവാക്കാൻ ഈ സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കേണ്ടതുണ്ട്.സർക്കാർ മാത്രം വിചാരിച്ചാൽ കഴിയുന്നതല്ല .സമൂഹം ഏറ്റെടുക്കണം.ഞാനിവിടെ കുറിക്കുന്നതെല്ലാം ഒരു സാമൂഹ ദുരന്തത്തെ, നേതൃത്വത്തിലുള്ള ഒരാൾ കൈകാര്യം ചെയ്യുമ്പോൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ്.വളരെ ഉത്തരവാദിത്ത്വത്തോടെ ഓരോ സാഹചര്യങ്ങളിൽ രോഗ വ്യാപനം നടക്കാൻ സാദ്ധ്യതയുള്ള കാര്യങ്ങൾ പൊതു മനസ്സിൽ ഒരു ചെറു ചലനങ്ങൾ സൃഷ്ടിക്കാൻ വേണ്ടിയാണ്.പദവിയനുസരിച്ച് ചെയ്യുന്ന കാര്യങ്ങൾ അതിൻ്റെ വഴിക്കു നടക്കുമ്പോഴും ഒരു സാമൂഹ്യപ്രശ്നത്തിൽ അതേക്കുറിച്ചുള്ള ആരോഗ്യപരമായ സംവാദം നടക്കാനാണ്. ആലുവയിലെ സർവ്വ മത സമ്മേളനത്തിൽ ഗുരു എഴുതിവെച്ചതുപ്പോലെ അറിയാനും അറിയിക്കാനുംവേണ്ടിയാണ് .വാദിക്കാനും ജയിക്കാനുമല്ല. തീർച്ചയായും വിമർശനങ്ങൾ സ്വാഗതം ചെയ്യുന്നു.പക്ഷെ ആദ്യമൊക്കെ ട്രെയിനിലേയും നമ്മുടെ വിദ്യാലയങ്ങളിലേയും ടോയ്ലറ്റുകളിൽ ചില വിരുദ്ധമാർ ചില ചിത്രങ്ങൾ വരച്ച് ചിലതെഴുതുന്നന്നത് കണ്ടിട്ടുണ്ട്. സ്വച്ഛ് ഭാരത് വിജയം കണ്ടു തുടങ്ങി എന്നതിൻ്റെ മറ്റൊരു തെളിവാണു് അത്തരം സർഗ്ഗാത്മക പ്രയോഗക്കാർ പഴയ വേദിയൊഴിഞ്ഞ് നവ സാമൂഹ്യ മാദ്ധ്യമങ്ങൾ നിറഞ്ഞു നിൽക്കുന്നത്. നമുക്ക് ആരോഗ്യകരമായ സംവാദം ആകാം. ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾക്ക് നിങ്ങൾ നല്കിവരുന്ന പിന്തുണ വളരെ വിലയേറിയതാണ്. ഉപരിപ്ലവമായ, യാഥാർത്ഥ്യങ്ങൾ മനസ്സിലാക്കാതെതെയുള്ളവ ഒഴികെ എല്ലാ നിർദ്ദേശങ്ങളും ഉൾക്കൊള്ളാൻ പരമാവധി ശ്രദ്ധിക്കുന്നുണ്ട്. എല്ലാ വിഭാഗവും ഉത്തരവാദിത്വം കാണിക്കണം എന്നു രണ്ടു പക്ഷമില്ല.
വിവിധ മതവിഭാഗങ്ങൾ കാണിച്ച ഉദാത്ത മാതൃക ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള രാഷ്ട്രീയ പ്രവർത്തകർ കാണിക്കുന്നില്ല .അത് അനുശോചനമായാലും ആഹ്ലാദ പ്രകടനമായും തെറ്റാണ്. ഒരാൾ ലംഘിച്ചാൽ അത് കൊണ്ട് മറ്റുള്ളവർക്കു ചെയ്യാൻ ലൈസൻസുമല്ല. വലിയ മീനുകളെ നോക്കിയാണ് വലയിടേണ്ടത് എന്നത് ശരി തന്നെ. അവരെ കണ്ണടക്കുന്നില്ല.പോലീസ് മേധാവിയുമായി ഇന്നലത്തെ സംഭവങ്ങൾ ചർച്ച ചെയ്തിട്ടുണ്ട്. എല്ലാവരും ഉദാത്തമായ മാതൃക കാണിക്കേണ്ട സാഹചര്യമാണിത്. മന്ത് ഒരു കാലിലായാലും മന്ത് തന്നെ.പിന്നെ നമ്മുടെ കുട്ടികൾ ഇതെല്ലാം കാണുന്നുണ്ട് അവരെ പിന്നീട് നന്നാക്കിക്കളയാം എന്ന് വ്യമോഹിക്കേണ്ട എന്നു പറയേണ്ടതില്ലല്ലോ.!
Discussion about this post