വാഷിംഗ്ടണ്‍: ഹോങ്കോംഗുമായുള്ള പ്രതിരോധകരാര്‍ റദ്ദാക്കി അമേരിക്ക. ഹോങ്കോംഗിന് നല്കുന്ന ആയുധങ്ങളെല്ലാം ചൈനയുടെ ലിബറേഷന്‍ ആര്‍മിയുടെ കൈകളിലേക്ക് എത്തിച്ചേരുമെന്നതിനാലാണ് നടപടി. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ഹോങ്കോംഗിന് മേല്‍ തുടരുന്ന അടിച്ചമര്‍ത്തല്‍ നയത്തില്‍ അവരുമായുള്ള എല്ലാ നയങ്ങളും പുന:പരിശോധിക്കേണ്ട അവസ്ഥയാണെന്ന് അമേരിക്ക സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു.
ചൈനയോട് എടുക്കുന്ന അതേസമീപനം നിലവിലെ ഹോങ്കോംഗ് ഭരണകൂടത്തോട് എടുക്കാന്‍ അമേരിക്ക നിര്‍ബന്ധിതമായിരിക്കുകയാണ്. ഹോങ്കോംഗുമായി നടത്തിവന്ന പ്രതിരോധ രംഗത്തെ കയറ്റുമതി വ്യവസ്ഥകള്‍ ഇന്നുമുതല്‍ റദ്ദാക്കുകയാണ്. ഒപ്പം സാങ്കേതിക മേഖലകള്‍ക്കു നല്കി വന്ന സഹായങ്ങളും നിര്‍ത്തലാക്കിയതായി അദ്ദേഹം വ്യക്തമാക്കി.
‘ഹോങ്കോംഗിന്റെ സ്വതന്ത്ര ഭരണത്തിന് മേല്‍ ബീജിംഗിന്റെ കൈകടത്തല്‍ അംഗീകരിക്കാനാകില്ല. ചൈനയുടെ ‘ഒരു രാജ്യം ഒരു ഭരണസംവിധാനം’ എന്നത് ഹോങ്കോംഗ് തുടര്‍ന്നുവന്ന ആഗോള നയത്തിനും, അവിടുത്തെ സ്വാതന്ത്ര്യത്തിനും ഭീഷണിയാണ്’ മൈക്ക് പോംപിയോ ചൂണ്ടിക്കാട്ടി.
അമേരിക്ക ഹോങ്കോംഗിന് നല്കുന്ന ആയുധങ്ങളെല്ലാം ചൈനയുടെ ലിബറേഷന്‍ ആര്‍മിയുടെ കൈകളിലേക്ക് എത്തിച്ചേരും. അതുണ്ടാവാതിരിക്കാനാണ് പ്രതിരോധ കരാര്‍ റദ്ദാക്കിയത്. തങ്ങളുടെ നിലപാട് ജനങ്ങള്‍ക്കെതിരല്ല, കമ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെയാണ്. ഹോങ്കോംഗിലെ ജനങ്ങളെ സഹായിക്കാവുന്ന തരത്തിലെല്ലാം അമേരിക്ക നയങ്ങളെടുക്കുമെന്നും പോംപിയോ കൂട്ടിച്ചേർത്തു.
Discussion about this post