തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ ഓഫീസിന് അന്താരാഷ്ട്ര സ്വർണ്ണക്കടത്ത് ബന്ധമുണ്ടെന്നും വിഷയം ദേശസുരക്ഷയെ ബാധിക്കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു. ഇത് യുഎഇയുമായുള്ള നയതന്ത്രബന്ധത്തെയും ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയ ചെന്നിത്തല, വിഷയത്തിൽ പ്രധാനമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചു.
കേരള സര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരുടെ സഹായത്തോടെ നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്ത് വൻ സ്വര്‍ണക്കടത്തു നടത്തി. ഐടി വകുപ്പിനു കീഴിലുള്ള സ്ഥാപനത്തിലെ ഓപ്പറേഷൻസ് മാനേജരായ സ്വപ്ന സുരേഷിന് കേസിൽ പ്രധാന പങ്കുണ്ട്. ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കാത്തതിനു പിന്നാലെ ഇന്റലിജൻസ് റിപ്പോര്‍ട്ട് നല്‍കിയ സ്വപ്ന സുരേഷിന് കേരള സര്‍ക്കാര്‍ നിയമനം നല്‍കുകയായിരുന്നുവെന്നും സര്‍ക്കാരിലെ ഉന്നത വൃത്തങ്ങളുമായുള്ള അടുത്ത ബന്ധമാണ് ഇതിനു പിന്നിലെന്നും ചെന്നിത്തല കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഐടി വകുപ്പ് സെക്രട്ടറിയും പ്രിൻസിപ്പൽ സെക്രട്ടറിുമായ എം ശിവശങ്കറുമായി സ്വപ്നയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന മാധ്യമ റിപ്പോര്‍ട്ടുകളും ചെന്നിത്തല ഉദ്ധരിച്ചു.
അന്താരാഷ്ട്ര സ്വര്‍ണക്കടത്തു സംഘത്തിന് മുഖ്യമന്ത്രിയുടെ ഓഫീസുമായും മുതിര്‍ന്ന നേതാക്കളുമായും അടുത്ത ബന്ധമുണ്ടെന്നും വിഷയത്തിൽ കേന്ദ്രം നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും ചെന്നിത്തല പ്രധാനമന്ത്രിയ്ക്ക് അയച്ച കത്തിൽ അഭ്യർത്ഥിച്ചു. പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്തു നിന്ന് എം ശിവശങ്കറിനെ നീക്കിയത് അന്വേഷണം തന്റെ നേര്‍ക്ക് എത്തുമെന്ന് മുഖ്യമന്ത്രി ഭയന്നിട്ടാണെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് വൻ അഴിമതിയാണ് നടക്കുന്നതെന്നും ബലിയാടുകളെ കൊണ്ട് മുഖ്യമന്ത്രിയ്ക്ക് രക്ഷപെടാനാകില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. തന്റെ ഓഫീസുമായി ബന്ധപ്പെട്ട് നടക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി അറിയുന്നില്ലേയെന്ന് ചെന്നിത്തല ചോദിച്ചു. ഐടി വകുപ്പിലെ അനധികൃത നിയമനങ്ങള്‍ അടക്കം അറിയുന്നില്ലെങ്കിൽ മുഖ്യമന്ത്രിയ്ക്ക് സ്ഥാനത്തു തുടരാൻ അര്‍ഹതയില്ലെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post