കാഠ്മണ്ഡു: നേപ്പാളിലെ കമ്മ്യൂണിസ്റ്റ് സർക്കാരിന്റെ ഇന്ത്യാ വിരുദ്ധ നിലപാടിൽ പ്രതിഷേധം ഇരമ്പുന്നു. നിയന്ത്രണങ്ങൾ ലംഘിച്ച് ‘ഗോബാക്ക് ചൈന‘ മുദ്രാവാക്യങ്ങളുമായി സ്ത്രീകളും കുട്ടികളുമുൾപ്പെടെ ആയിരങ്ങൾ കാഠ്മണ്ഡുവിലെ തെരുവുകളിൽ പ്രകടനം നടത്തി. നേപ്പാളിലെ ചൈനീസ് സ്ഥാനപതി ഹൂ യാങ്കിയുടെ സന്ദർശന വേളയിൽ നടന്ന ഈ പ്രതിഷേധം, രാഷ്ട്രീയ പ്രതിസന്ധിയിൽ ആടിയുലയുന്ന കെ പി ശർമ്മ ഒലി സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കുന്നു.
കെ പി ശർമ്മ ഒലിയും കമ്മ്യൂണിസ്റ്റ് പാർട്ടി എക്സിക്യൂട്ടീവ് ചെയർമാൻ പുഷ്പ കമാൽ പ്രചണ്ഡയും തമ്മിലിള്ള അധികാര കൈമാറ്റ തർക്കത്തിൽ ചൈനീസ് സ്ഥാനപതിയുടെ നേരിട്ടുള്ള ഇടപെടലാണ് ജനങ്ങൾക്കിടയിൽ പെട്ടെന്നുള്ള പ്രകോപനം സൃഷ്ടിച്ചത് എന്നാണ് വിവരം. പരമ്പരാഗതമായി ഇന്ത്യയുമായി അടുത്ത സഹകരണം തുടരുന്ന നേപ്പാളിന്റെ ചൈനീസ് അനുകൂലമായ പുതിയ നിലപാട് അന്താരാഷ്ട്ര തലത്തിൽ ചർച്ചയായിരുന്നു. ഈ നയതന്ത്ര വ്യതിയാനം കമ്മ്യൂണിസ്റ്റ് പാർട്ടിക്കുള്ളിലും ഭിന്നതയ്ക്ക് കാരണമായിരുന്നു.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ റിമോട്ട് കണ്ട്രോളായി നേപ്പാളിലെ സർക്കാർ മാറിയിരിക്കുകയാണെന്ന് രാഷ്ട്രീയ പ്രജാതന്ത്ര പാർട്ടി നേതാവ് കമല ഥാപ്പ ആരോപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ നിലപാടിന് വൻ ജനപിന്തുണയാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ ലഭിക്കുന്നത്.
ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തി ഭൂപടം പരിഷ്കരിച്ചതും ചൈനയോട് കാണിക്കുന്ന അമിത വിധേയത്വവും നേപ്പാളിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾക്ക് വഴിവെക്കുമെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്.
Discussion about this post