യു എ ഇ ഡിപ്ലൊമാറ്റിക് പാക്കേജിൽ എത്തിയ സ്വർണ്ണം ആഭരണനിർമ്മാണത്തിനായി സാധാരണ കടത്തുന്നതുപോലെയല്ലെന്നും അത് യു എ ഇയിലെ ഏതോ വൻ കേന്ദ്രങ്ങളുമായി നടത്തിയ അവിഹിത ഇടപാടുകളുടെ കമ്മീഷൻ ആണെന്നും പുതിയ വിവരങ്ങൾ പുറത്തുവരുന്നു.
സാധാരണഗതിയിൽ ആഭരണ നിർമ്മാണത്തിനുള്ള സ്വർണ്ണം കടത്താൻ കള്ളക്കടത്തുകാർ തിരഞ്ഞെടുക്കുന്ന വഴി ഏതെങ്കിലും സാധാരണക്കാരെ കമ്മീഷൻ വ്യവസ്ഥയിൽ കാരിയർമാർ ആക്കുകയാണ്. അങ്ങനെയുള്ളവരിലെ ചിലരൊക്കെ പിടിക്കപ്പെട്ടാലും ഭൂരിഭാഗവും രക്ഷപെടുകയും ചെയ്യും. ജയിലിൽ ആയാലും കുറച്ചുനാൾക്കകം ഈ കാരിയർമാർ ആയവർ ജാമ്യം കിട്ടിയോ ശിക്ഷ അനുഭവിച്ചോ പുറത്തെത്തും. ഇത് ഇന്ത്യയിൽ മുഴുവൻ വിമാനത്താവളങ്ങൾ വഴി നടക്കുന്ന കള്ളക്കടത്താണ്.
എന്നാൽ ഡിപ്ലൊമാറ്റിക് പാക്കേജിൽ സ്വർണ്ണം കടത്തുന്നത് അതീവ ഗുരുതരമായ കാര്യമാണ്. പിടിക്കപ്പെട്ടാൽ രാജ്യദ്രോഹത്തിനു വരെ ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണിത്. മാത്രമല്ല ഈ കുറ്റത്തിന് അറബ് രാജ്യങ്ങളിൽ പിടിക്കപ്പെട്ടാൽ പുറം ലോകം പോലും കാണാൻ സാധിക്കില്ല . വധശിക്ഷ വരെ ലഭിച്ചേക്കാം. അങ്ങനെയുള്ള സാഹചര്യത്തിൽ ഒരു രാജ്യത്തിന്റെ ഡിപ്ലൊമാറ്റിക് പാക്കേജിൽ മുപ്പതു കിലോ സ്വർണ്ണം കടത്തിയത് ആഭരണനിർമ്മാണത്തിനായുള്ള വിൽപ്പനയ്ക്ക് വേണ്ടിയല്ല പകരം ഏതോ വൻ അഴിമതിയുടെ കമ്മീഷൻ ലഭിച്ചതാവണം എന്നാണ് രഹസ്യാന്വേഷണ മേഖലയിൽ നിന്ന് വിരമിച്ച പേരു വെളിപ്പെടുത്താത്ത ചില ഉദ്യോഗസ്ഥർ ബ്രേവ് ഇന്ത്യയെ അറിയിച്ചത് .
ഇപ്പോൾ എൻ ഐ എ അന്വേഷണം വന്നതുപോലും ഡിപ്ലൊമാറ്റിക് പാക്കേജിൽ കള്ളക്കടത്ത് നടത്തിയത് കൊണ്ടാണ്. കേരളത്തിലെ അധികാരകേന്ദ്രങ്ങളോട് വളരെയടുപ്പമുള്ളവർ വഴി ഇങ്ങനെയൊരു പാക്കേജ് എത്തിയിട്ടുണ്ടെങ്കിൽ അതിനുപിന്നിൽ കള്ളക്കടത്തിനോടൊപ്പം മറ്റു ലക്ഷ്യങ്ങളും ഉണ്ടെന്ന് വ്യക്തമാണ്. യു എ ഇയിലെ അധികാര ഇടനാഴികളുമായി ബന്ധമുള്ള ആരെങ്കിലുമില്ലെങ്കിൽ ഒരു ഡിപ്ലൊമാറ്റിക് പാക്കേജിൽ ഒരാൾക്കും ഇത്രയും സ്വർണ്ണം കടത്താനാകില്ല. അറേബ്യൻ രാജ്യങ്ങളിലെ അധികാരകേന്ദ്രങ്ങളുമായി വളരെയടുത്ത ബന്ധമുള്ള ഏതോ കമ്പനികളുമായോ വ്യക്തികളുമായോ നടത്തിയ വലിയ അഴിമതിയുടെ കമ്മീഷന്റെ ഒരു ഭാഗമാണ് സ്വർണ്ണമായെത്തിയതെന്നത് വ്യക്തമാണെന്നാണ് അവർ പറയുന്നത്. ഇതുപോലെ പലതവണയായി സ്വർണ്ണം എത്തിയിരിക്കാം എന്നും അവർ പറയുന്നു.
സാധാരണ ആഭരണനിർമ്മാതാക്കൾ നടത്തുന്ന സ്വർണ്ണക്കടത്ത് ഇത്രയും റിസ്ക് എടുത്ത് ചെയ്യാറില്ല. എത്ര അന്വേഷിച്ചാലും ആർക്കുവേണ്ടിയാണ് കടത്തുന്നതെന്ന് കണ്ടെത്താനാകാത്ത സാധാരണക്കാരാണ് കാരിയർമാരാകുക. പിടിക്കപ്പെട്ടാൽ അവർ കുറ്റമേറ്റ് ജയിലിൽപ്പോവുകയും ചെയ്യും. ഡിപ്ലൊമാറ്റിക് പാക്കേജിലൊക്കെ ഇത്തരം പ്രവർത്തനങ്ങൾ നടത്തിയാൽ വളരെയെളുപ്പത്തിൽ ആളെ കണ്ടെത്താനാകും. ഏതാനും കോടികളുടെ നികുതി ലാഭിക്കാൻ ഇന്ത്യയിൽ രാജ്യദ്രോഹക്കുറ്റവും അറേബ്യയിൽ വധശിക്ഷയും വരെ കിട്ടാവുന്ന കുറ്റം ചെയ്ത് ആരും സ്വജീവൻ പണയം വയ്ക്കില്ല.
അതുകൊണ്ട് തന്നെ സ്വർണ്ണക്കടത്തിനെക്കുറിച്ചുള്ള അന്വേഷണം കേരളത്തിൽ നടന്നിരിക്കുന്ന വൻ അഴിമതിയുടെ കൂടി അന്വേഷണമാകുമെന്നും ദേശീയസുരക്ഷയെ ബാധിക്കുന്ന തരത്തിൽ എന്തോ ഡീലുകൾ പിന്നാമ്പുറത്ത് നടന്നിരിക്കാമെന്നും അവർ പറയുന്നു. ശിവശങ്കരനെപ്പോലുള്ള ഒരു ഐ എ എസ് ഉദ്യോഗസ്ഥന് ഇത്രയും റിസ്കെടുത്ത് സ്വർണ്ണക്കടത്ത് നടത്തി പണമുണ്ടാക്കേണ്ട കാര്യമില്ല. അപ്പോൾ ഇത് അതിനേക്കാൾ ഗൌരവമേറിയ കാര്യമാണ്. സാധാരണ ഇത്തരം കേസുകൾ അന്വേഷിക്കുന്ന കസ്റ്റംസിനോ സി ബി ഐയ്ക്കോ പകരം ദേശീയ സുരക്ഷാ ഏജൻസി (എൻ ഐ എ) തന്നെ കേസ് ഏറ്റെടുത്തതും കേന്ദ്ര ആഭ്യന്തരമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവും നേരിട്ട് ഈ കേസിൽ ബന്ധപ്പെട്ടതും അതുകാരണമാണെന്ന് വ്യക്തമാണെന്നാണ് ബ്രേവ് ഇന്ത്യാ ന്യൂസിനോട് അവർ അറിയിച്ചത്.
ഒന്നോ രണ്ടോ പേരെ ബലിയാടാക്കി ഇനി കേസിൽ നിന്ന് ഊരിപ്പോകാനാകില്ല എന്നതുകൊണ്ട് ധൃതിപിടിച്ച് തെളിവുകൾ ഇല്ലാതാക്കാനാവും ഇനി ശ്രമം എന്നാണ് അറിയുന്നത്. എന്തായാലും അത് മുന്നിൽക്കണ്ടുതന്നെയാകും എൻ ഐ എയും പ്രവർത്തിക്കുക എന്ന് വ്യക്തമാണ്.
ഇലക്ഷനെ ബാധിക്കരുത് എന്ന് സ്വപ്ന സുരേഷ് ഇന്ന് പുറത്തുവിട്ട ഓഡിയോ സന്ദേശത്തിൽ ആവർത്തിച്ച് പറയുന്നു. വരുന്ന തിരഞ്ഞെടുപ്പിൽ ഉപയോഗിക്കാനുള്ള ഫണ്ട് രാജ്യ വിരുദ്ധ കേന്ദ്രങ്ങൾ അയച്ചതാണോ എന്ന സംശയത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.
Discussion about this post