ഡൽഹി: പാകിസ്ഥാനെതിരെ രൂക്ഷ വിമർശനവുമായി ഐക്യരാഷ്ട്ര സഭാ ഭീകരവിരുദ്ധ വിഭാഗം അണ്ടർ സെക്രട്ടറി വ്ലാഡിമർ വൊറോങ്കോവ്.
ഭീകരവാദത്തെ ചില രാജ്യങ്ങൾ തന്നെ പിന്തുണയ്ക്കുന്ന സാഹചര്യമുണ്ട്. ഇത് ലോക സുരക്ഷയ്ക്ക് കടുത്ത വെല്ലുവിളിയാണ്. ഇത് ഐക്യരാഷ്ട്ര സഭയിലെ അംഗരാജ്യങ്ങൾ ഗൗരവത്തോടെ ചർച്ച ചെയ്യണമെന്നും വെർച്വൽ വാർത്താ സമ്മേളനത്തിൽ അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യക്കെതിരെ പാകിസ്ഥാൻ പിന്തുണയോടെ ഭീകരർ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി പറയവെയായിരുന്നു വൊറോങ്കോവിന്റെ പ്രസ്താവന. സ്വന്തം മണ്ണിൽ പ്രവർത്തിക്കുന്ന ഭീകരവാദ പ്രസ്ഥാനങ്ങളുടെ വേരറുക്കാൻ അംഗരാജ്യങ്ങൾ തയ്യറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ യോഗത്തിൽ പാകിസ്ഥാനെതിരെ രൂക്ഷമായ വിമർശനം ഇന്ത്യ ഉന്നയിച്ചിരുന്നു. ലോകം കൊറോണ വൈറസ് വ്യാപനത്തിനെതിരെ പോരാടുമ്പോൾ പാകിസ്ഥാൻ ഭീകരവാദ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നതായി ഇന്ത്യ വിമർശിച്ചിരുന്നു. ഇന്ത്യക്കെതിരെ ഈ അവസരത്തിലും പാകിസ്ഥാൻ കുപ്രചാരണങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും തുടരുകയാണ്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങൾ അപലപനീയമാണെന്നും ഇന്ത്യ വ്യക്തമാക്കിയിരുന്നു.
അതിർത്തി കടന്നുള്ള ഭീകരവാദത്തെ സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിച്ച് സൈനികവും സാമ്പത്തികവുമായ പ്രോത്സാഹനങ്ങൾ നൽകുന്ന പാക് നടപടിയെ ഇന്ത്യ യു എൻ വേദിയിൽ തുറന്നു കാട്ടിയിരുന്നു. ഇന്ത്യയുടെ നിലപാടിനെ അനുകൂലിക്കുന്നതായി പരോക്ഷ പ്രതികരണം നടത്തിയ വ്ലാഡിമർ വൊറോങ്കോവ്, ഭീകരവാദ സംഘടനകൾക്ക് വിമോചന പോരാളികളുടെ നിറം നൽകുന്നത് അപകടമരമാണെന്നും ചൂണ്ടിക്കാട്ടി.
Discussion about this post