തിരുവനന്തപുരം: തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ എൻ ഐ അന്വേഷണ ചുമതല ഡി വൈ എസ് പി സി രാധാകൃഷ്ണ പിള്ളയ്ക്ക്. എന്‍ഐഎ കൊച്ചി യൂണിറ്റ് ഡിവൈഎസ്പി ആണ് രാധാകൃഷ്ണപിള്ള.
കളിയിക്കാവിളയിൽ എ എസ് ഐയെ ഭീകരവാദികൾ കൊലപ്പെടുത്തിയ കേസ് നിലവിൽ അന്വേഷിക്കുന്നത് രാധാകൃഷ്ണ പിള്ളയാണ്. കേസിലെ ചാർജ്ജ് ഷീറ്റ് സമർപ്പിക്കുന്നതുമായി ബന്ധപ്പെട്ട അദ്ദേഹം നിലവിൽ ചെന്നൈയിലാണ് ഉള്ളത്. വാഗമൺ സിമി തീവ്രവാദ ക്യാമ്പുമായി ബന്ധപ്പെട്ട കേസിലെ അന്വേഷണം നടത്തിയതും ഇദ്ദേഹമായിരുന്നു. ചെന്നയിൽ നിന്നും മടങ്ങിയെത്തിയാലുടൻ സി രാധാകൃഷ്ണ പിള്ള സ്വർണ്ണക്കടത്ത് കേസിന്റെ അന്വേഷണ ചുമതല ഏറ്റെടുക്കും. എൻ ഐ എ കൊച്ചി ഓഫീസായിരിക്കും അന്വേഷണത്തിന്റെ ആസ്ഥാനം.
കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ കസ്റ്റംസിൽ നിന്ന് ശേഖരിച്ച എൻ ഐ എ അന്വേഷണം ദ്രുതഗതിയിൽ മുന്നോട്ട് കൊണ്ടു പോവുകയാണ്. യു.എ.പി.എയിലെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് എൻഐഎ ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ശക്തമായ നടപടിയാണ് സ്വർണ്ണക്കടത്ത് വിഷയത്തിൽ സ്വീകരിച്ചു വരുന്നത്. വിഷയത്തിലെ തീവ്രവാദ ബന്ധവും അന്വേഷണത്തിന്റെ പരിധിയിൽ വരും. സ്വർണ്ണക്കടത്തും ഹവാല ഇടപാടുകളും ഒരേ സമയം അന്വേഷിച്ച് തീവ്രവാദ ബന്ധം പരിശോധിക്കാനാണ് എൻ ഐ എ നീക്കം.
യുഎപിഎ നിയമത്തിലെ 5, 16, 17, 18 എന്നീ വകുപ്പുകളാണ് നിലവിൽ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേരളത്തിലെ സ്വർണ്ണക്കടത്തിലൂടെ സമാഹരിക്കുന്ന പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുന്നതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. കേരളത്തിൽ നിന്ന് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് പോയ ഭീകരന്മാർ സ്വർണ്ണക്കടത്തിലെ കണ്ണികളായി വർത്തിച്ച് വിധ്വംസക പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നുവെന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ ചുവടുപിടിച്ചാകും എൻ ഐ എ അന്വേഷണം മുന്നോട്ട് നീങ്ങുക.
Discussion about this post