തിരുവനന്തപുരം: അന്വേഷണം ശക്തമാക്കിയിട്ടും വിമാനത്താവളങ്ങൾ വഴി കേരളത്തിലേക്കുള്ള സ്വർണ്ണക്കടത്ത് നിർബാധം തുടരുന്നു. കുഴമ്പുരൂപത്തിലാക്കി അടിവസ്ത്രത്തിനുള്ളിലും നാപ്കിനിലുമായി ഒളിപ്പിച്ചുകടത്താൻ ശ്രമിച്ച ഒന്നരക്കിലോ സ്വർണവുമായി നാലു സ്ത്രീകളടക്കം ആറുപേരെ എയർ കസ്റ്റംസ് തിരുവനന്തപുരത്ത് പിടികൂടി.
നാഗപട്ടണം സ്വദേശി മുഹമ്മദ് മാർവാൻ, ചെന്നൈ ടി.നഗർ സ്വദേശി ആന്റണി സത്യരാജ്, ചെന്നൈ സ്വദേശിനി സ്വപ്ന ബെനമായ, ഈറോഡ് സ്വദേശിനി പ്രിയാകുമാർ, തിരുവള്ളൂർ സ്വദേശിനി അകല്യ അൻപകലകം, വിശാഖപട്ടണം സ്വദേശിനി വിജയലക്ഷ്മി ദാർള എന്നിവരാണ് തിങ്കളാഴ്ച രാത്രി പിടിയിലായത്.
രാത്രി ഒൻപത് മണിയോടെ റാസൽഖൈമയിൽനിന്നെത്തിയ സ്പൈസ് ജെറ്റ് വിമാനത്തിലെ യാത്രക്കാരാണിവർ. സ്ത്രീകൾ അടിവസ്ത്രത്തിനുള്ളിലെ നാപ്കിനിലും പുരുഷന്മാർ അടിവസ്ത്രത്തിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ അറയ്ക്കുള്ളിലുമാണ് സ്വർണ്ണം ഒളിപ്പിച്ചിരുന്നത്. സ്വർണം പൊടിച്ച് തരികളാക്കി പ്രോട്ടീൻ പൗഡറും മറ്റു രാസവസ്തുക്കളുമായി കൂട്ടിയോജിപ്പിച്ചാണ് കുഴമ്പുരൂപത്തിലാക്കിയിരുന്നത്. രണ്ട് കിലോയോളമുണ്ടായിരുന്ന കുഴമ്പ് ഉരുക്കിയാണ് ഒന്നരക്കിലോ സ്വർണം വേർപെടുത്തിയെടുത്തതെന്ന് കസ്റ്റംസ് അധികൃതർ പറഞ്ഞു. പിടികൂടിയ സ്വർണത്തിന് 75 ലക്ഷം രൂപ വില വരുമെന്നും അധികൃതർ അറിയിച്ചു.
കൂടാതെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 578 ഗ്രാം സ്വർണം എയർ കസ്റ്റംസ് ഇന്റലിജൻസ് വിഭാഗം പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം കൊളത്തൂർ സ്വദേശി അബൂബക്കർ സിദീഖ് (28) കസ്റ്റംസിന്റെ പിടിയിലായി. ഇൻഡക്ഷൻ കുക്കറിനുള്ളിൽ ഡിസ്ക് രൂപത്തിൽ ഒളിപ്പിച്ചാണ് സ്വർണംകടത്താൻ ശ്രമിച്ചത്.
Discussion about this post