കോഴിക്കോട്: അറുപത്തഞ്ചുകാരിയെ കെട്ടിയിട്ട് പീഡിപ്പിച്ച ശേഷം ആഭരണങ്ങളും പണവും കവർന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതി പിടിയിൽ. കൊണ്ടോട്ടി സ്വദേശി മുജീബ് ആണ് പിടിയിലായത്.
മുക്കം നഗരസഭയിലെ മുത്തേരിയിൽ രണ്ടാഴ്ചയ്ക്ക് മുൻപായിരുന്നു കേസിനാസ്പദമായ സംഭവം. പുലർച്ചെ ആറ് മണിയോടെ മുത്തേരിയില്‍ നിന്ന് ഓമശ്ശേരിയിലേക്ക് ഹോട്ടല്‍ ജോലിക്ക് പോവുന്നതിനിടെ പ്രതി ഓടിച്ച ഓട്ടോയില്‍ കയറിയ വയോധികയെ ബോധം കെടുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. ഓട്ടോ യാത്രയ്ക്കിടെ വാഹനത്തിന് തകരാറുണ്ടെന്ന് പറഞ്ഞ് നിര്‍ത്തുകയും ബോധം കെടുത്തി കൈകൾ കെട്ടിയിട്ട് പീഡിപ്പിക്കുകയുമായിരുന്നു.
ബോധം വന്ന വയോധിക സമീപത്തെ വീട്ടിലെത്തിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. കൈകളിലെ കെട്ടുകള്‍ അറുത്തുമാറ്റിയതും വസ്ത്രങ്ങള്‍ നല്‍കിയതും വീട്ടുകാരാണ്. മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.









