പാലത്തായി പീഡനക്കേസ് മത തീവ്രവാദികളുടെ ഗൂഢാലോചനയെന്ന് ഹിന്ദു ഐക്യവേദി. സംഭവത്തിന് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ വി ബാബു ആവശ്യപ്പെട്ടു.
പാലത്തായി പീഡനക്കേസ് രാഷ്ട്രീയ വൈരാഗ്യം തീർക്കാൻ മതതീവ്രവാദികൾ സൃഷ്ടിച്ചതാണെന്ന് വ്യക്തമായിരിക്കുന്നു .പതിനൊന്ന് വയസ്സുള്ള പ്രൈമറി സ്കൂൾ വിദ്യാർത്ഥിനിയെ കരുവാക്കി സംഘപരിവാറുകാരനായ ഒരദ്ധ്യാപകനെ പീഡനക്കേസിൽ പെടുത്തി ജയിലിലടച്ച സംഭവം മനുഷ്യ മനസ്സാക്ഷിക്ക് നിരക്കാത്തതാണെന്നും അദ്ദേഹം പറഞ്ഞു. ലോക്കൽ പോലീസും ക്രൈംബ്രാഞ്ചും കുട്ടി നൽകിയ മൊഴികളുടെ അടിസ്ഥാനത്തിൽ നടത്തിയ കൂലങ്കുഷമായ അന്വേഷണത്തിൽ അദ്ധ്യാപകനെതിരായ ഒരു തെളിവുപോലും കണ്ടെത്താനായില്ല .തീവ്രവാദ സംഘടനകളും സി പി എം നേതാക്കളും ചേർന്ന് പോലീസിനെ സമ്മർദ്ദത്തിലാക്കിയാണ് പത്മരാജൻ മാഷിനെ അറസ്റ്റ് ചെയ്തത് .സി എ എ വിരുദ്ധ പ്രക്ഷോഭത്തിനെതിരായ നിലപാടായിരുന്നു ഈ അദ്ധ്യാപകൻ്റേത് എന്നുള്ളതാണ് ഈ രാഷ്ട്രീയ വൈരാഗ്യത്തിന് കാരണമെന്നും ആർ വി ബാബു പറഞ്ഞു.
സി എ എ യെ അനുകൂലിച്ചതിൻ്റെ പേരിൽ നിരവധി പേരുടെ ജോലിയും സ്ഥാപനങ്ങളും വരെ അക്കാലത്ത് ഇല്ലാതാക്കിയിരുന്നു .ഈ കേസിൽ പോലീസ് ഇവരുടെ ചട്ടുകമായി പ്രവർത്തിച്ചു. ഒരു നിരപരാധിയെ കള്ളക്കേസിൽ കുടുക്കിയത് ഇവരുടെ ഗൂഢാലോചനയാണ്. അദ്ധ്യാപകനും കുടുംബത്തിനും ഉണ്ടായ മാനഹാനിക്കും കഷ്ട നഷ്ടങ്ങൾക്കും ഉത്തരവാദികളായവർക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കണം .സംഘ പരിവാറുകാരനാണെങ്കിൽ ഒരന്വേഷണവും വിചാരണയും കൂടാതെ ജയിലലാക്കണമെന്ന നിലപാടാണ് ഈ സർക്കാരിനുള്ളതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മത തീവ്രവാദികളെ പ്രീണിപ്പിക്കാനാണ് കോൺഗ്രസും ശ്രമിക്കുന്നത്. കുറ്റാരോപിതനായ പത്മരാജൻ്റെ ശിക്ഷ തങ്ങൾ നടപ്പാക്കുമെന്നും വധിക്കുമെന്ന ഭീഷണിയും മതതീവ്രവാദികൾ മുഴക്കിയിട്ടുണ്ട് .അത് തീക്കൊള്ളികൊണ്ട് തല ചൊറിയലാണ് . നാദാപുരത്ത് ബിനുവെന്ന സി പി എം പ്രവർത്തകനെ ഇസ്ലാം തീവ്രവാദികൾ ഇത്തരം ഒരു വ്യാജ ആരോപണം ഉന്നയിച്ചായിരുന്നു കൊലപ്പെടുത്തിയത് എന്ന് പിന്നീട് വ്യക്തമായതാണ് . ഈ സംഭവത്തിന് പിന്നിലെ ഗൂഢാലോചനയും മതതീവ്രവാദികളുടെ പങ്കും അന്വേഷിക്കണമെന്ന് ബാബു ആവശ്യപ്പെട്ടു .
നേരത്തെ പോക്സോ കേസ് നിലനിൽക്കില്ലെന്ന് ബോദ്ധ്യമായതിനെ തുടർന്ന് അദ്ധ്യാപകൻ സമർപ്പിച്ച ജാമ്യാപേക്ഷയിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. ജാമ്യം നിഷേധിക്കാൻ പ്രോസിക്യൂഷൻ മുന്നോട്ട് വെച്ച വാദഗതികൾ കോടതി തള്ളിയിരുന്നു.
Discussion about this post