ഒരു ജന പ്രതിനിധി എങ്ങനെയാവണം എന്നതിന് ഉത്തമ ഉദാഹരണമാണ് ബിജെപി നേതാവും ആലപ്പുഴ ജില്ലയിലെ മുതുകുളം പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് മെമ്പറുമായ ജി എസ് ബൈജു. മുതുകുളം സ്വദേശിയായ ജവാന് ദീപക്ക് കഴിഞ്ഞ ദിവസം അമ്പാലയിലെ പട്ടാളക്യാമ്പില്‍ വെച്ച് മരണമടഞ്ഞു. അദ്ദേഹത്തിന്റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചപ്പോള്‍ കൊറോണ പ്രോട്ടോകോള്‍ പ്രകാരം സംസ്കരിക്കാന്‍ തീരുമാനിച്ചു.
എന്നാല്‍ അച്ഛന്റെ മുഖം അവസാനമായി ഒന്ന് കാണണമെന്ന് ആവശ്യപ്പെട്ട് ദീപക്കിന്റെ കുഞ്ഞുമക്കള്‍ കരഞ്ഞു. ദീപക്കിന്റെ അച്ഛനമ്മമാരും മകന്റെ മുഖം അവസാനമായൊന്നു കാണാന്‍ ആഗ്രഹിച്ചു. എന്നാൽ കൊറോണാ ഭീതി കാരണം ആരും പെട്ടി തുറക്കാന്‍ ധൈര്യപ്പെട്ടില്ല.
അപ്പോള്‍ ആ വാര്‍ഡിലെ പഞ്ചായത്ത് അംഗമായ ജി എസ് ബൈജു പെട്ടി തുറക്കാൻ ധൈര്യസമേതം മുന്നോട്ടുവന്നു. ആരോഗ്യപ്രവര്‍ത്തകരുമായി സംസാരിച്ചു. പിന്നെ അധികാരികളുടെ അനുമതി തേടി പിപിഇ കിറ്റുകള്‍ അണിഞ്ഞു ബൈജു നേരിട്ട് ആ പെട്ടി തുറന്നു.
ദീപക്കിന്റെ മക്കള്‍ക്ക് തങ്ങളുടെ അച്ഛനെയും ആ ജവാന്റെ അച്ഛനമ്മമാര്‍ക്ക് തങ്ങളുടെ മകനെയും കാണാന്‍ കഴിഞ്ഞു.
ബൈജുവിന്റെ സമയോചിതവും ധീരവും ഉദാത്തവുമായ ഇടപെടലിനെ അനുമോദിച്ച് നിരവധി പേർ രംഗത്തെത്തി.
ഇതു കൊണ്ട് മാത്രം തീരുന്നില്ല ബൈജുവിന്റെ പ്രവർത്തനങ്ങളുടെ പട്ടിക. കൊറോണ ഭീതി കാരണം സര്‍ക്കാര്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസം തുടങ്ങിയപ്പോള്‍ നിരവധി പേര്‍ക്ക് അതിനുള്ള മാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള മാർഗങ്ങളില്ലാത്ത തന്റെ വാര്‍ഡിലെ കുട്ടികള്‍ക്ക് ടിവി, ഇന്റര്‍നെറ്റ് കണക്ഷന്, സ്മാര്‍ട്ട് ഫോണ്‍ എന്നിവ സമാന മനസ്കരായ ആളുകളോട് ചേര്‍ന്ന് കൊണ്ട് സംഘടിപ്പിച്ചു നല്കിയ കേരളത്തിലെ ആദ്യത്തെ പഞ്ചായത്ത് അംഗമാണ് ബൈജു ജി എസ്. അദ്ദേഹത്തോടാവശ്യപ്പെട്ട ഏതാണ്ട് എല്ലാവർക്കും തന്നെ കഴിയുന്ന സഹായം മറ്റുള്ള സ്വയം സേവകരോടൊപ്പം ചേര്‍ന്ന് ബൈജു ചെയ്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വന്‍ ഭൂരിപക്ഷത്തിൽ സിപിഎമ്മില്‍ നിന്നും വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു. രാഷ്ട്രീയ സ്വയം സേവക സംഘം പകര്‍ന്നു നല്കിയ കരുത്തും ആശയ ദൃഢതയും സമാജ സേവന തല്പരതയുമാണ് ഓരോ നിമിഷവും തന്റെ കൈമുതല്‍ എന്ന് ബൈജു പറയുന്നു.
Discussion about this post